കോട്ടയം: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രൈസ്തവ സമൂഹം ക്രിസ്മസ് തിരുകർമങ്ങൾ ആഘോഷിച്ചു. ഇരുപത്തിയഞ്ചു ദിവസത്തെ വ്രതാനുഷ്ഠാനവും ദാനധർമങ്ങളും പ്രാർഥനയും നടത്തിയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയത്.
ബുധനാഴ്ച വൈകുന്നേരം മുതൽ തിരുപ്പിറവിയുമായി ബന്ധപ്പെട്ട പ്രത്യേക ശുശ്രൂഷകൾ ദേവാലയങ്ങളിൽ നടന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ സമയക്രമീകരണങ്ങൾ വ്യത്യസ്തമായിരുന്നു. പ്രത്യേക പ്രാർഥനയും ദിവ്യബലിയും തീ ജ്വാല ശുശ്രൂഷയും പ്രദക്ഷിണവുമെല്ലാം തിരുക്കർമങ്ങളുടെ ഭാഗമായി നടന്നു.
സീറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സന്മനസോടെ വ്യക്തി കുടുംബ സാമൂഹ്യജീവിതങ്ങൾ ക്രമപ്പെടുത്താൻ ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നുവെന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ബുധനാഴ്ച വൈകുന്നേരം ഏഴിന് ആരംഭിച്ച തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിരുന്നു. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ ഗായകസംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളും ഉണ്ടായിരുന്നു.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ബുധനാഴ്ച രാത്രി 11.30ന് ആരംഭിച്ച ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികനായിരുന്നു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ തിരുപ്പിറവി കർമങ്ങൾക്ക് നേത്യത്വം നൽകി. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.
ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.
യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് റാലികൾ, പപ്പാമാരുടെ സംഗമം, സമ്മേളനങ്ങൾ, കരോൾ സർവീസുകൾ എന്നിവയും വിവിധയിടങ്ങളിൽ നടക്കും. വിവിധ ക്രൈസ്തവ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രധാന ടൗണുകളിൽ ക്രിസ്മസ് ആഘോഷം.
ക്രിസ്മസ് തലേന്ന് വിപണികളും ഏറെ സജീവമായിരുന്നു. മത്സ്യം, മാസം, പച്ചക്കറി വിപണികളിൽ കച്ചവടം പൊടിപൊടിച്ചു. കേക്ക് തന്നെയാണ് വിപണിയിലെ താരം. വ്യത്യസ്തതകളുമായി കേക്ക് വിപണി സജീവമാണ്.
Tags : Christmas rituals churches Nativity