ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് താരം യാഷ് ദയാലിന് തിരിച്ചടി. യാഷ് ദയാൽ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ജയപുരിലെ പ്രത്യേക പോക്സോ കോടതി തള്ളി.
ഇരയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ് കേസില്‍ ഉള്ളതെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ഉചിതമല്ലെന്നും കോടതി വിധിച്ചു. ഇരയുടെ മൊഴി, ലഭ്യമായ തെളിവുകള്‍, കേസിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ അന്വേഷണത്തിന് മുമ്പ് പ്രതിക്ക് സംരക്ഷണം നല്കാന് കഴിയില്ലെന്ന് പ്രത്യേക പോക്സോ കോടതി ജഡ്ജി അല്‍ക്ക ബന്‍സാല്‍ ഉത്തരവില്‍ പറഞ്ഞു.
ക്രിക്കറ്റ് കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ദയാല്‍ വളരെക്കാലം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ജയ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി. ദയാല്‍ തന്നെ വലിയ സ്വാധീനമുള്ള ഒരു ക്രിക്കറ്റ് കളിക്കാരനായി അവതരിപ്പിച്ചുവെന്നും തുടര്‍ന്ന് സ്വാധീനിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട അവസരങ്ങളും ഭാവി പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് പരാതിക്കാരി ആരോപിച്ചു.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് പ്രതിയെ നേരിട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബന്ധം വിച്ഛേദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ഇതിനെത്തുടര്‍ന്ന്, പോലീസിനെ സമീപിച്ച് ഔദ്യോഗികമായി പരാതി നല്കി.
ആരോപണങ്ങള്‍ തെറ്റാണെന്നും ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും വാദം കേള്‍ക്കുന്നതിനിടെ പ്രതിഭാഗം വാദിച്ചു. ദയാല്‍ പ്രശസ്തിയുള്ള ക്രിക്കറ്ററാണെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം വ്യക്തമാക്കി.
Tags : yash dayal anticipatory bail rejected jaipur pocso court