അവകാശവാദങ്ങൾ ധാരാളം, ഉദാരം. പക്ഷേ കണക്കുകൾ അവയോടു പൊരുത്തപ്പെടുന്നില്ല. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രസംഗത്തിലാണ് പൊരുത്തപ്പെടാത്ത അവകാശവാദങ്ങൾ. തന്റേതു മികച്ച ധനകാര്യ ഭരണമാണെന്നു കാണിക്കാനായിരുന്നു അവ. എങ്കിലും അതിൽ വിജയിച്ചില്ല.
രാജ്യത്ത് ഏറ്റവുമധികം ചില്ലറവിലക്കയറ്റമുള്ള സംസ്ഥാനം എന്ന ദുഷ്പേര് ഇപ്പോൾ കേരളത്തിനുണ്ട്. ജനജീവിതം ദുഃസഹമാക്കുന്ന ചീത്തക്കാര്യം. എങ്കിലും ബാലഗോപാൽ അതിൽ ആശ്വസിക്കും. കാരണം വിലക്കയറ്റം കൂടിയതു മൂലം സംസ്ഥാനത്തിന്റെ ജിഡിപി കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ചതിലും കൂടുതലായി. 2025-26ൽ സംസ്ഥാന ജിഡിപി 11.9 ശതമാനം വർധിക്കും എന്നാണു കഴിഞ്ഞ വർഷം കണക്കാക്കിയത്. ഇപ്പോൾ കാണുന്നു, വളർച്ച 14.3 ശതമാനമായി എന്ന്. ജിഡിപി കൂടിയപ്പോൾ അതിൽനിന്നു കിട്ടുന്ന നികുതിവരുമാനവും കൂടി. ജിഡിപിയോടു താരതമ്യപ്പെടുത്തി പറയുന്ന കമ്മിയുടെ തോത് കുറഞ്ഞു.
എന്നിട്ടും കണക്ക് പാളി
ഇങ്ങനെ ജിഡിപി വർധനയുടെ ആനുകൂല്യം കിട്ടിയിട്ടുപോലും ബജറ്റ് കണക്കുകൾ പാലിക്കാൻ ധനമന്ത്രിക്കു കഴിഞ്ഞില്ല. മുൻവർഷങ്ങളിലും അങ്ങനെയായിരുന്നു. പക്ഷേ വലിയ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ ലക്ഷ്യങ്ങൾ മിക്കതും തെറ്റിയ കാര്യം മന്ത്രി വിസ്മരിച്ചു.
റവന്യു വരുമാനം 2025-26ൽ 1.52 ലക്ഷം കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് കിട്ടാൻ പോകുന്നത് 1.37 ലക്ഷം കോടി രൂപ മാത്രം. കുറവ് 15,000 കോടിയിൽപരം. കേന്ദ്രം പറ്റിച്ചു എന്നു പറയാൻ പറ്റില്ല. സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനവും പ്രതീക്ഷിച്ചതുപോലെ വന്നില്ല. 91,514 കോടി പ്രതീക്ഷിച്ചിടത്ത് കിട്ടുന്നത് 83,731 കോടി മാത്രം. 7783 കോടിയുടെ കുറവ്.
ചെലവ് കുറച്ചില്ല
വരുമാനം കുറഞ്ഞെങ്കിലും ചെലവ് കാര്യമായി കുറച്ചില്ല. 1,79,476 കോടി രൂപ പ്രതീക്ഷിച്ചിടത്ത് 1,73,972 കോടി രൂപ വരും റവന്യു ചെലവ്. ഫലം? റവന്യു കമ്മി 27,125 കോടി രൂപ പ്രതീക്ഷിച്ചിടത്തു വകുന്നത് 36,889 കോടി രൂപ. സംസ്ഥാന ജിഡിപിയുടെ 1.9 ശതമാനം വരുമെന്നു കരുതിയത് 2.58 ശതമാനമാകും. ഇതു ധനകമ്മിയിലും വലിയ വർധന വരുത്തുന്നു. 45,039 കോടി രൂപ കണക്കാക്കിയത് 53,950 കോടിയിൽ എത്തുമെന്ന് പുതുക്കിയ എസ്റ്റിമേറ്റിൽ പറയുന്നു. 3.16 ശതമാനം എന്നതു 3.78 ശതമാനമാകും.
കടത്തിന്റെ കയറ്റം
വരവ് കുറഞ്ഞ്, ചെലവ് കൂടി, കമ്മി വർധിച്ചപ്പോൾ സംസ്ഥാനത്തിന്റെ കടബാധ്യത കുതിച്ചു. ഈ മാർച്ച് 31ന് 4,81,997 കോടി രൂപയുടെ കടമാകും കേരളത്തിനുണ്ടാ വുക എന്നാണ് കഴിഞ്ഞ ബജറ്റിൽ ബാലഗോപാൽ പറഞ്ഞത്. ഇപ്പോൾ പറയുന്നു അത് 4,88,911 കോടി ആകുമെന്ന്. അപ്പോൾ കടവും സംസ്ഥാന ജിഡിപിയും തമ്മിലുള്ള അനുപാതം വർധിക്കും. 33.77 ശതമാനത്തിനു പകരം 34.26 ശതമാനമാകും.
ഈ ഗവൺമെന്റ് ഭരണമേൽക്കുമ്പോൾ 2,96,901 കോടിയായിരുന്നു കടം. മുൻപ് അഞ്ചു കൊല്ലം കൂടുമ്പോൾ കടം ഇരട്ടിച്ചിരുന്നു. ഇപ്പോൾ അങ്ങനെ വരുന്നില്ല എന്നതു മന്ത്രി അഭിമാനകാര്യമായി ഇന്നലെ എടുത്തുപറഞ്ഞു. 5.94 ലക്ഷം കോടിയിലേക്കു കടം വളരാവുന്ന സ്ഥാനത്ത് 4.89 ലക്ഷമേ ആയുള്ളൂ എന്നത് നേട്ടമെന്ന്. കോവിഡ് മഹാമാരി മൂലമുള്ള പ്രത്യേക സാഹചര്യത്തിൽ വലിയ കടം കയറ്റിവച്ച 2020-21ലെ കണക്ക് എടുത്തുകാട്ടി അതിന്റെ ഇരട്ടിയാക്കിയില്ല എന്നു പറയുന്നത് കുയുക്തിയാണ്. താൻ കടം കൂട്ടുന്നതിനെ തെറ്റായി കാണുന്നില്ല എന്നു തുറന്നുപറയുന്നതായിരുന്നു ഉചിതം.
ശമ്പളം, പെൻഷൻ, പലിശ
ചെലവ് കുറയ്ക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ ഗവൺമെന്റ് ചെലുത്തുന്നില്ല എന്നാണു ബജറ്റ് കാണിക്കുന്നത്. ശമ്പളം, പെൻഷൻ, പലിശ എന്നീ മൂന്ന് ഇനങ്ങളിലാണ് റവന്യു വരവിന്റെ 76.68 ശതമാനവും ചെലവാക്കുന്നത്. ഈ വർഷം ഇത് 1.05 ലക്ഷം കോടി രൂപ വരും. തദ്ദേശ ഭരണസ്ഥാപനങ്ങൾക്കുള്ള വിഹിതവും സബ്സിഡികളും കൂടി ഇതിനോടു ചേർത്താൽ ചെലവ് 1.22 ലക്ഷം കോടി ആകും. റവന്യൂ വരവ് 1.37 ലക്ഷം കോടി രൂപ. ബാക്കി വെറും 15,000 കോടി. പക്ഷേ വേണ്ടിവരുന്ന മറ്റു റവന്യൂ ചെലവുകൾ 53,000 കോടിയോളം വരും. അപ്പോൾ റവന്യൂ കമ്മി 37,000 കോടി. ഈ കമ്മി നികത്തുന്നതു കടമെടുക്കുന്ന തുകകൊണ്ട്. അതാണു പ്രശ്നം.
നികുതി അടക്കമുള്ള ആനുകാലിക വരുമാനംകൊണ്ടു റവന്യൂ ചെലവുകൾ നടത്തുക, കടമെടുക്കുന്ന തുകകൊണ്ടു വികസനപ്രവർത്തനം നടത്തുക. അതാണു ശരിയായ ബജറ്റ് രീതി. കടമെടുത്തു ശമ്പളവും പലിശയു കൊടുത്തു മുന്നോട്ടു പോകുമ്പോൾ കടക്കെണിയിലേക്ക് പാഞ്ഞു ചെല്ലുകയാണ്. വികസനത്തിനു മുടക്കുന്ന പണംകൊണ്ട് ഉത്പാദനം കൂടും അതു ചിലപ്പോൾ നേരിട്ടും (ലാഭമായി) മറ്റു ചിലപ്പോൾ പരോക്ഷമായും (നികുതിയായി) സർക്കാരിനു വരുമാനമായി മാറും. റവന്യൂ ചെലവ് അങ്ങനെ വരുമാനം നൽകുന്നില്ല. ആ രീതിയിൽ ചിന്തിക്കാതെ ചെലവ് വർധിപ്പിച്ച് മുന്നോട്ടുപോകുമ്പോൾ കടം അധികരിച്ചു വരും. അതു പരിഹരിക്കാൻ ജനങ്ങളുടെമേൽ നികുതിഭാരം കൂട്ടും. കടം കൂടുമ്പോൾ പലിശഭാരവും കൂടും. ഈ വർഷം 31,816 കോടി രൂപ വരുന്ന പലിശ അടുത്ത വർഷം 34,376 കോടി രൂപയാകും.
ശമ്പളം കൂട്ടുമ്പോൾ
സംസ്ഥാന ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും വർധിപ്പിക്കാൻ ശമ്പളപരിഷ്കാര കമ്മീഷനെ വയ്ക്കുന്നതായി ബജറ്റിൽ പ്രഖ്യാപിച്ചു. ഈ വർധന വരുമ്പോൾ ശമ്പളച്ചെലവ് ഇക്കൊല്ലത്തെ 43,890 കോടിയിൽനിന്ന് അടുത്ത വർഷം 57,564 കോടി രൂപ ആകുമെന്നാണു ബജറ്റ് പറയുന്നത്. കുടിശികയുടെ തുക ഇതിൽ പെടുമോ എന്നു വ്യക്തമല്ല. പെൻഷൻ ചെലവ് 29,415 കോടിയിൽനിന്ന് 38,669 കോടി രൂപയിൽ എത്തും. രണ്ടിലുംകൂടി ഒരു വർഷത്തെ വർധന 24,000 കോടിയോളം. (പിന്നീടുള്ള വർഷങ്ങളിൽ ഇത്രയും വർധിക്കില്ല).ഇവ ഇങ്ങനെ വർധിച്ചു പോകുമ്പോൾ മൂലധന നിക്ഷേപം നാമമാത്ര വർധനയേ കാണിക്കുന്നുള്ളൂ.
2022-23ൽ 13,996 കോടി ഉണ്ടായിരുന്ന മൂലധന നിക്ഷേപം നാലു വർഷം കൊണ്ട് 15,670 കോടിയിലേക്കു മാത്രമേ വളർന്നുള്ളൂ. ധനകാര്യ മാനേജ്മെന്റ് ഭാവികേരളത്തെ മുന്നിൽക്കണ്ട് നടത്തുന്നില്ല എന്നു ചുരുക്കം. കിഫ്ബി വഴി എല്ലാം നടക്കും എന്നു മറുപടി ഉണ്ടാകാം. പക്ഷേ, അതിൽ എത്ര ഭാഗം ഭാവിക്കുവേണ്ട ആസ്തി ഉണ്ടാക്കുന്നു എന്നതു പരിശോധിക്കേണ്ട വിഷയമാണ്.
ചുരുക്കം ഇതാണ്: നാളെയെ കണ്ടുള്ള വികസനതന്ത്രം അല്ല ബജറ്റിൽ കാണുന്നത്. അതു മാറുമ്പോഴേ സർക്കാരിന്റെ ധനകാര്യനില അപകടമുനമ്പിൽനിന്നു മാറൂ.
Tags : Kerala Budget K.N. Balagopal