ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിന് അക്ഷരാർഥത്തിൽ കേരളത്തിൽ ജീവന്മരണ പോരാട്ടമാകുകയാണ് ഡിസംബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ അന്തസുള്ള വിജയം നേടാനായില്ലെങ്കിൽ ജനാധിപത്യമുന്നണിയുടെ ഭാവിതന്നെ അപകടത്തിലാകും. മുന്നണിയിലെ അസ്തിത്വഭയമുള്ള പാർട്ടികൾക്ക് പുതിയ ബന്ധങ്ങൾ കണ്ടെത്തേണ്ടിവരും. നിയമസഭയിലേക്കും ലോക്സഭയിലേക്കും നടക്കുന്ന തെരഞ്ഞടുപ്പുകളുടെ സൂചനയാകുമോ തദ്ദേശ തെരഞ്ഞെടുപ്പു ഫലം എന്ന ചോദ്യം പ്രസക്തമാണ്. കുറേക്കൂടി കൃത്യമാക്കിയാൽ 2026 ഏപ്രിലിലോ മേയിലോ നടക്കുന്ന നിമയസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ സൂചനയാകുമോ 2025 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം? ചരിത്രം പഠിപ്പിക്കുന്നത് ഇങ്ങനെയാണ്:
2010ൽ എട്ടു ജില്ലാ പഞ്ചായത്തും 31 നഗരസഭകളും ജനാധിപത്യമുന്നണി നേടി. ഇടതുമുന്നണിക്കു ലഭിച്ചത് അഞ്ചു ജില്ലാ പഞ്ചായത്തും 18 നഗരസഭകളുമായിരുന്നു; ഏതാണ്ട് ഒപ്പത്തിനൊപ്പം. കൂടെ ഭരണവിരുദ്ധ വികാരവും. എന്നിട്ടും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി കഷ്ടിച്ചാണ് കടന്നുകൂടിയത്. നിയമസഭയിൽ ഒരു സീറ്റായിരുന്നു ഭൂരിപക്ഷം. മുന്നണിയിൽ പ്രത്യേകിച്ചും കോണ്‍ഗ്രസിൽ നല്ല ആഭ്യന്തര കലാപമായിരുന്നു എന്നത് മറക്കുന്നില്ല. 2014ൽ കേരളത്തിലെ 20 ലോക്സഭാ സീറ്റുകളിൽ 12ഉം ജനാധിപത്യമുന്നണിക്കായിരുന്നു. ഇടതുമുന്നണിക്ക് എട്ടു സീറ്റ് ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം നൽകിയ മുന്നറിയിപ്പ് ജനാധിപത്യമുന്നണി അവഗണിച്ചു, പ്രത്യേകിച്ചു കോണ്‍ഗ്രസ്. അവർ പരപ്സരം വെട്ടി.
2015ൽ ചിത്രം മാറി. ജില്ലാ പഞ്ചായത്തുകൾ സമാസമമായി, ഏഴു വച്ച്. 152 ബ്ലോക്ക് പഞ്ചായത്തിൽ 90ഉം ഇടതുമുന്നണി പിടിച്ചു. ആറ് കോർപറേഷനുകളിൽ നാലും ഇടതുമുന്നണിക്കായിരുന്നു. 941 ഗ്രാമപഞ്ചായത്തുകളിൽ 549ഉം ഇടതുമുന്നണി പിടിച്ചു. ജനാധിപത്യമുന്നണിക്കു ലഭിച്ചത് 365 ആണ്. ബിജെപി 14 പഞ്ചായത്തിൽ ജയിച്ചു. 81 മുനിസിപ്പാലിറ്റികളിൽ 44 എണ്ണം ഇടതുമുന്നണി പിടിച്ചു. 43ൽ ജനാധിപത്യമുന്നണി ജയിച്ചു. അതായത്, 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഇടതുമുന്നണിയുടേതായിരുന്നു. ഒപ്പം, സോളാറും ബാർകോഴയും പോലെ ജനാധിപതമുന്നണിയുടെ ആൾക്കാർതന്നെ ഇട്ടുകൊടുത്ത വടികളും. ഈ സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 97 അംഗങ്ങളുമായി ഇടതുമുന്നണി വിജയിച്ചു.
2019ൽ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. നിയമസഭാ തെരഞ്ഞടുപ്പിൽ തോറ്റ ജനാധിപത്യമുന്നണിക്ക് കേരളത്തിലെ 20ൽ 19 സീറ്റും ലഭിച്ചു. ഇടതുമുന്നണിക്കു ലഭിച്ചത് ഒരു സീറ്റാണ്. ജനാധിപത്യമുന്നണിക്കു ലഭിച്ചത് 47.48 ശതമാനം വോട്ട്. ഇടതുമുന്നണിക്ക് 35.29 ശതമാനം വോട്ടും. അപകടസൂചന മനസിലാക്കിയ പിണറായി ഉണർന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ജനാധിപത്യമുന്നണിയെ കൂടുതൽ ദുർബലമാക്കി. കോണ്‍ഗ്രസുകാർ അംഗീകരിക്കാൻ മടിച്ച കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിലാക്കി. അത്തരം തീരുമാനം എടുക്കാനുള്ള കരുത്ത് പിണറായിക്കുണ്ട് എന്നത് തെരഞ്ഞെടുപ്പുവിജയത്തിലെ വലിയ ഘടകമാണ്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിന് 2,76,56,579 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 2015ൽ 37.4 ശതമാനം വോട്ട് നേടിയ ഇടതുമുന്നണിക്ക് ഇക്കുറി 40.2 ശതമാനം വോട്ട് കിട്ടി. 37.2 ശതമാനം വോട്ട് നേടിയ ജനാധിപത്യമുന്നണി 37.9 ശതമാനമാക്കി. 13.3 ശതമാനം വോട്ട് നേടിയ ബിജെപി മുന്നണി 15 ശതമാനവും വോട്ട് നേടി. അതായത്, എല്ലാ പാർട്ടിക്കും മുന്നണിക്കും 2020ൽ വോട്ട് വർധന ഉണ്ടായി. ഇടതുമുന്നണി 514 പഞ്ചായത്തും വലതുമുന്നണി 321 പഞ്ചായത്തും ബിജെപി 19 പഞ്ചായത്തും പിടിച്ചു. മുനിസിപ്പാലിറ്റികളിൽ 43 എണ്ണം ഇടതുമുന്നണിക്കും 41 എണ്ണം ജനാധിപത്യമുന്നണിക്കും ലഭിച്ചു. രണ്ടെണ്ണമാണ് ബിജെപിക്കു ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 108ഉം ഇടതിനായിരുന്നു. 38 എണ്ണം ജനാധിപത്യമുന്നണിക്കും. ജില്ലാ പഞ്ചായത്തുകളിൽ 11ഉം ഇടതിനായിരുന്നു മൂന്ന് എണ്ണം ജനാധിപത്യമുന്നണിക്കും. കോർപറേഷനുകളിൽ അഞ്ചും ഒന്നുമായിരുന്നു നില. ട്വന്റി ട്വന്റിയും ശക്തമായ സാന്നിധ്യം അറിയിച്ചു. കേരള കോൺഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അവർ ശക്തി പ്രകടിപ്പിക്കുകയും ചെയ്തു. പിണറായിയുടെ കണക്കുകൂട്ടൽ ശരിയായി. കോണ്‍ഗ്രസിന് വല്ലാതെ പിഴച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 97 സീറ്റും യുഡിഎഫ് 43 സീറ്റും നേടി. സിപിഎമ്മിന് ഒറ്റയ്ക്ക് 62 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന് 21 സീറ്റാണ് കിട്ടിയത്. ഇടതുമുന്നണി 39 ശതമാനം വോട്ടും ജനാധിപത്യമുന്നണിക്ക് 35 ശതമാനം വോട്ടും ലഭിച്ചു. സിപിഎമ്മിന് 25.4 ശതമാനം വോട്ടും കോണ്‍ഗ്രസിന് 25.1 ശതമാനം വോട്ടും കിട്ടി. എല്ലാ ജില്ലയിലും തന്നെ ഇടതുമുന്നണി മുന്നിലായി.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
2024 ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തികച്ചും വ്യത്യസ്തമായിരുന്നു. 20 സീറ്റിൽ 18ഉം യുഡിഎഫ് പിടിച്ചു. ബിജെപിക്കും സിപിഎമ്മിനും ഓരോ സീറ്റും ലഭിച്ചു. ബിജെപി തൃശൂരിലും സിപിഎം ആലത്തൂരിലും ജയിച്ചു. ജനാധിപത്യമുന്നണിക്ക് 45.2 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഇടതുമുന്നണിക്ക് 33.3 ശതമാനം വോട്ടാണ് ലഭിച്ചത്. ബിജെപി മുന്നണിക്ക് 19.2 ശതമാനം വോട്ട് ലഭിച്ചു. മറ്റുള്ളവർ 2.21 ശതമാനം വോട്ട് നേടി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് ഇടതുമുന്നണി പാഠങ്ങൾ പഠിച്ചതായി ജനത്തിന് ബോധ്യപ്പെട്ടിട്ടുണ്ടോ? അതുസംബന്ധിച്ച സൂചന തരുന്ന തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളയും അതു സംബന്ധിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണവും വലിയ തലവേദനയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറസ്റ്റിലായി. പത്മകുമാറും പ്രശാന്തും അറസ്റ്റിലാകുമോ എന്ന ഭീതിയാണ് ഇപ്പോൾ. കേസന്വേഷണം ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ നടക്കേണ്ടതുണ്ടോ എന്ന് ഒരു മുതിർന്ന സിപിഎം നേതാവ് ചാനൽ ചർച്ചയിൽ ചോദിച്ചുപോയത് നാക്കിന്റെ പിഴയൊന്നുമല്ല.
പതിവുപോലെ കോണ്‍ഗ്രസിൽ പദവികൾക്കായുള്ള വഴക്ക് നടക്കുന്നു. വൻ തോക്കുകൾ ആരെങ്കിലും ഉടനെ ബിജെപിയിൽ ചേരുമോ എന്ന ഭയവുമുണ്ട്. അവിടെയും ഗ്രൂപ്പുവഴക്കുണ്ട്. പക്ഷേ, മോദിയും അമിത് ഷായും വിരട്ടിയാൽ പിന്നെ ആരും വായ തുറക്കില്ല.
പത്തു വർഷമായി അധികാരത്തിനു പുറത്തു നിൽക്കുന്ന മുസ്ലിം ലീഗ്, 2026ലെങ്കിലും അധികാരം കിട്ടില്ലെന്ന നിലവന്നാൽ ഇടതു മുന്നണിയിൽ ചേരാനും മതി. അവർക്കുള്ള സീറ്റുകൾ ഇപ്പോഴും പിണറായിയുടെ കൈയിലുണ്ട്. അദ്ദേഹം പറയുന്നതാണ് മുന്നണിയിലും പാർട്ടിയിലും അവസാന വാക്ക്.
രാഷ്ട്രീയ സാഹചര്യം ഇപ്പോൾ
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഇടതുമുന്നണിക്ക് ആ പദവി നിലനിർത്തുന്നത് വലിയ വെല്ലുവിളിയാണ്. ഇടതുപക്ഷത്തിന് കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ കിട്ടിയെങ്കിലും വോട്ടുനിലയിൽ ഭീമമായ മേൽക്കോയ്മ ഇല്ല എന്നതും ഓർക്കണം. കോണ്‍ഗ്രസ് മുന്നണിക്കും ബിജെപിക്കും അനുകൂലമായ ഘടകങ്ങൾ പലതുണ്ട്. ഒന്നാമത് ഇപ്പോഴുള്ള ദയനീയ സ്ഥിതിതന്നെയാണ്. ഇതിലും താഴെപ്പോവുക ഏതാണ്ട് അസാധ്യമാണ്. അതുകൊണ്ട് പുതുതായി കിട്ടുന്നവയെല്ലാം നേട്ടങ്ങളാവും. രണ്ടു കൂട്ടരുടെയും നില മെച്ചപ്പെടുന്നതിനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഭരണവിരുദ്ധ വികാരവും മുസ്ലിം പ്രീണന സമീപനങ്ങളും വെല്ലുവിളിയുണ്ടാക്കും. മുസ്ലിം പ്രീണനവിരുദ്ധ വികാരം ലീഗ് പങ്കാളിയായ കോണ്‍ഗ്രസ് മുന്നണിക്കു മാത്രം നേരേയാക്കാൻ വെള്ളാപ്പള്ളി നടേശൻ വഴി ശ്രമിക്കുന്നുണ്ട്. ജനം അങ്ങനെയൊന്നും കബളിപ്പിക്കപ്പെടില്ലെന്നു കരുതാം. ഗാസയിലെ കൂട്ടക്കൊലയാണ് ഇപ്പോഴും കോണ്‍ഗ്രസിനും സിപിഎമ്മിനും വിഷയം.
വോട്ടിംഗ് ശതമാനം
കേരളത്തിൽ വൻ വോട്ടിംഗ് ശതമാനം ഉറപ്പുള്ള തെരഞ്ഞെടുപ്പാണിത്. 80 ശതമാനത്തിനടുത്ത് വോട്ടർമാർ എക്കാലവും ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നു. 2020ൽ 76.2 ശതമാനം വോട്ട് രേഖപ്പെടുത്തി. 2015ൽ 77.7 ശതമാനമായിരുന്നു പോളിംഗ്.
2010ലും 77നു മുകളിലായിരുന്നു വോട്ടിംഗ് ശതമാനം. രാഷ്ട്രീയബോധത്തേക്കാൾ സ്ഥാനാർഥികളുമായുള്ള ബന്ധം ഈ വൻശതമാനത്തിനു കാരണമാണ്. 2020ൽ 2015ലേക്കാൾ ഒരുശതമാനം കുറവുണ്ടാകാൻ കാരണം കോവിഡാണ്. വോട്ടെടുപ്പു നടക്കുന്പോഴും ജനം ഭീതിയിലായിരുന്നു. 2020 നവംബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് കോവിഡ് കാരണമാണ് ഡിസംബറിൽ ആയത്.
Tags : local election Bihar election