ഈയിടയ്ക്ക് അലക്സാണ്ടർ വെൽഡർ എന്ന ഒരു ജർമൻ വ്ലോഗർ ഇന്ത്യ സന്ദർശിച്ചപ്പോൾ കേരളത്തിൽ വന്നിരുന്നു. മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ കോട്ടയം ചങ്ങനാശേരിയിൽ എത്തിയപ്പോൾ ബസ് സ്റ്റാൻഡിന് സമീപത്തു കണ്ട മാലിന്യക്കൂമ്പാരത്തിന്റെ ദൃശ്യങ്ങൾ പകർത്തി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇത് മലയാളികൾക്ക് വലിയ ജാള്യമാണുണ്ടാക്കിയത്. നിരവധി മലയാളികൾ വീഡിയോയ്ക്ക് താഴെ ക്ഷമാപണം നടത്തി. വീഡിയോ വൈറലായതോടെ അധികൃതർ മാലിന്യം നീക്കംചെയ്തു. എങ്കിലും, ഒരു വിദേശി വേണ്ടിവന്നു നമ്മുടെ മാലിന്യപ്രശ്നം പരിഹരിക്കാൻ എന്നതു ചിന്തിക്കേണ്ട കാര്യമാണ്.
‘വലിച്ചെറിയൽ’ എന്ന ആഗോള പരിസ്ഥിതി പ്രശ്നം
മാലിന്യം വലിച്ചെറിയുന്നത് ഇന്ത്യക്കാരുടെ മാത്രം കുഴപ്പമല്ല. ജർമനിയിലെ സുന്ദര നഗരമായ ഫ്രൈബർഗിൽ മാത്രം ദിവസേന 4,500 കിലോ മാലിന്യമാണ് ആളുകൾ അലക്ഷ്യമായി പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതെന്ന് അവിടത്തെ മേയർ മാർട്ടിൻ ഹോൺ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അവിടെ രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്ന, അത്യാധുനിക യന്ത്രസാമഗ്രികളുള്ള കാര്യക്ഷമമായ മാലിന്യസംസ്കരണ സംവിധാനമുണ്ട്. അതിനാൽ ജനങ്ങളുടെ മോശം പെരുമാറ്റം അധികനേരം പ്രദർശിപ്പിക്കപ്പെടുന്നില്ല.
കേരളത്തിൽ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ അപര്യാപ്തതമൂലം മാലിന്യം കുന്നുകൂടി മാസങ്ങളോളം കിടക്കുന്നു. ഇത് വലിയ ‘കാഴ്ച’യുമാകും. മാലിന്യം വലിച്ചെറിയാനുള്ള പ്രവണത ഫ്രൈബർഗിലും കേരളത്തിലും സമാനമായിരിക്കാം. ഫലത്തിൽ, കാര്യക്ഷമമായ ഒരു ‘വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റ’ത്തിന്റെ അഭാവമാണ് ഒരു ആഗോള പ്രശ്നത്തെ നമ്മുടെ മാത്രം നാണക്കേടായി മാറ്റുന്നത്.
പൊതുബോധവും സാമൂഹ്യശീലവും
സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കാൻ തയാറാകണം. ‘എന്റെ മുറ്റത്ത് വേണ്ട, മറ്റെവിടെയുമാകാം’ എന്ന മനോഭാവമാണ് കേരളത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. തിരുത്തൽശക്തിയായി മാറേണ്ടത് നമ്മുടെ പൊതുബോധം തന്നെയാണ്.
വലിച്ചെറിയലിന്റെ മനഃശാസ്ത്രം: മിഥ്യയും യാഥാർഥ്യവും
തങ്ങൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നഗരസഭയുടെ ശുചീകരണ വിഭാഗം പൂർണമായും നീക്കം ചെയ്യുന്നുണ്ടെന്നാണ് 90 ശതമാനത്തിലധികം ആളുകളും വിശ്വസിക്കുന്നത്. എന്നാൽ, മാലിന്യത്തിന്റെ 40 ശതമാനവും മനുഷ്യശേഷി ഉപയോഗിച്ചുള്ള സാധാരണ ശുചീകരണത്തിന് എത്തിപ്പെടാൻ കഴിയാത്തിടത്താണ് വീഴുന്നത്. ‘ആരെങ്കിലും വൃത്തിയാക്കിക്കോളും’ എന്ന മിഥ്യാധാരണയാണ് പൊതുവെയുള്ളത്. നമ്മുടെ നഗരങ്ങൾ മാലിന്യക്കൂമ്പാരങ്ങളാകുന്നതിന് പിന്നിലെ മറ്റൊരു വില്ലൻ നിസംഗതയാണ്. ഒരു പഠനം പറയുന്നത്, 54 ശതമാനം ആളുകൾക്കും പൊതു ഇടങ്ങളിൽ ചിതറിക്കിടക്കുന്ന മാലിന്യം കാണുന്നത് ഒരു ശല്യമായിപോലും തോന്നുന്നില്ല എന്നാണ്.
മാലിന്യങ്ങളും സാംക്രമികരോഗഭീഷണിയും
തുറന്ന മാലിന്യക്കൂമ്പാരങ്ങൾ രോഗം പടർത്തുമെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി ഓടകൾ അടയുന്നത് കൊതുകും എലിയും പെരുകാൻ കാരണമാകുന്നു. ഫലം ഡെങ്കിപ്പനി, ചിക്കൻഗുനിയ, എലിപ്പനി തുടങ്ങിയ മാരക രോഗങ്ങൾ. റോഡരികിൽ തള്ളുന്ന അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഭക്ഷിച്ചാണ് തെരുവു നായ്ക്കൾ പെരുകുന്നത്. ഫേഷ്യൽ ടിഷ്യു, മാസ്കുകൾ തുടങ്ങിയ ശുചിത്വ മാലിന്യങ്ങൾ രോഗാണുവാഹകരാകാൻ സാധ്യതയുള്ളവയാണ്.
സിഗരറ്റ് കുറ്റികൾ, രാസമാലിന്യങ്ങൾ തുടങ്ങിയവ ജലസ്രോതസുകളെയും മണ്ണിനെയും മലിനമാക്കുന്നുണ്ട്. സിഗരറ്റ് കുറ്റികളിൽനിന്ന് ലെഡ്, കാഡ്മിയം, ക്രോമിയം, സിങ്ക്, കോപ്പർ, നിക്കൽ പോലുള്ള ഘനലോഹങ്ങളും നിക്കോട്ടിനും പരിസ്ഥിതിയിലെത്തുന്നു. ഒരു സിഗരറ്റ് കുറ്റിക്ക് പത്തു ലിറ്റർ വെള്ളംവരെ മലിനമാക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലക്രമേണ മൈക്രോപ്ലാസ്റ്റിക്കുകളായി മാറി ജലസ്രോതസുകളിലൂടെ മനുഷ്യശരീരത്തിൽ എത്താനും സാധ്യതയുണ്ട്.
മാറ്റാം, ഈ വലിച്ചെറിയൽ ശീലം
സൗകര്യങ്ങൾ നൽകിയിട്ടും ശീലം മാറ്റാത്തവർക്കെതിരേ കർശന നിയമനടപടികൾ വേണം. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ആധുനിക സംവിധാനങ്ങൾ വരണം. നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കിയാൽമാത്രം പോര, മാതൃകാപരമായ ശിക്ഷകൂടി നൽകണം. സിംഗപ്പുർ പോലുള്ള രാജ്യങ്ങളിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെക്കൊണ്ടുതന്നെ ആ സ്ഥലം വൃത്തിയാക്കിക്കുന്ന ശിക്ഷാരീതിയുണ്ട്. ഇത് പിഴയടച്ച് രക്ഷപ്പെടുന്ന സമ്പന്നർക്കുപോലും വലിയൊരു നാണക്കേടാണ്.
ആദ്യം മാറേണ്ടത് പ്രശ്നത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്. ചെറിയൊരു വൃത്തികേടല്ല, സ്വന്തം കുടിവെള്ളത്തിൽ വിഷം കലർത്തുന്നതിന് തുല്യമാണെന്നത് ജനങ്ങൾക്ക് ബോധ്യപ്പെടണം. സാമൂഹിക സമ്മർദം എന്ന ഘടകവും പ്രധാനമാണ്. വിദേശരാജ്യങ്ങളിൽ ആളുകൾ മാലിന്യം വലിച്ചെറിയാൻ മടിക്കുന്നത് പിഴയെ പേടിച്ചു മാത്രമല്ല, അത് കാണുന്ന നാട്ടുകാരുടെ പുച്ഛവും പ്രതികരണവും ഭയന്നാണ്. കേരളത്തിലും ഇത്തരമൊരു സോഷ്യൽ ഓഡിറ്റിംഗ് വളർന്നു വരേണ്ടതുണ്ട്. മാലിന്യം തള്ളുന്നത് കണ്ടാൽ ചോദ്യം ചെയ്യാൻ എല്ലാവരും തയാറാകണം. മാലിന്യം കുന്നുകൂടാൻ കാത്തുനിൽക്കാതെ, ആ ‘ആദ്യത്തെ കവർ’ ഉടനടി നീക്കം ചെയ്യുന്ന സീറോ ടോളറൻസ് രീതി നടപ്പിലാക്കണം. എങ്കിൽ, നാളെ മറ്റൊരു വിദേശിക്കുമുന്നിലും നമുക്ക് തലകുനിക്കേണ്ടി വരില്ല.
കോഴിക്കോട് ബീച്ചിലെ മാലിന്യപ്രശ്നം ഇപ്പോൾ നിത്യകാഴ്ചയാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ഐസ്ക്രീം കവറുകളുംകൊണ്ട് ശ്വാസംമുട്ടുന്നു. ആവശ്യത്തിന് വേസ്റ്റ് ബിന്നുകൾ ഉണ്ടായിട്ടുപോലും ഇതാണ് അവസ്ഥ. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കൃത്യമായി സംസ്കരിക്കാൻ കഴിയാതെ കടലിലേക്കാണു ചെന്നുചേരുന്നത്.
കോഴിക്കോട് ബീച്ചിലെ മണ്ണിൽ ‘മൈക്രോപ്ലാസ്റ്റിക്കിന്റെ’ സാന്നിധ്യം അതിഗുരുതരമായ അളവിലാണെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. നഗരത്തിലെ ഓടകൾ ചെന്നുചേരുന്ന ആവിക്കല് തോട്, കനോലി കനാൽ എന്നിവയിലൂടെ വലിയ തോതിൽ മലിനജലമാണ് ശുദ്ധീകരിക്കാതെ കടലിലേക്ക് തള്ളുന്നത്. ബീച്ചിലെത്തുന്നവർ തിരയിലല്ല, അപകടകരമായ മാലിന്യത്തിലാണ് കളിക്കുന്നത്.
പ്ലാസ്റ്റിക് ബോട്ടിലുകൾവലിച്ചെറിയുന്ന ശീലം മാറ്റാൻ ‘പോസിറ്റീവ് റീ ഇൻഫോഴ്സ്മെന്റ്’ എന്ന തത്വം ഉപയോഗിക്കാം. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് നോർവീജിയൻ മാതൃകയിൽ യൂറോപ്പിൽ വിജയകരമായി നടപ്പിലാക്കിയ ‘റിവേഴ്സ് വെൻഡിംഗ് മെഷീനുകൾ’. ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ ഈ മെഷീനിൽ നിക്ഷേപിച്ചാൽ കൂപ്പണുകളായി തിരികെ നൽകുന്നു. അതായത്, മാലിന്യത്തിന് മൂല്യം നിശ്ചയിക്കുന്നതോടെ അതാരും റോഡരികിൽ തള്ളില്ല.
ജർമനി പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ മാലിന്യത്തൊട്ടികൾപോലും പുറത്തു കാണാനില്ല. അവിടെ ശാസ്ത്രീയമായ അണ്ടർഗ്രൗണ്ട് വേസ്റ്റ് കണ്ടെയ്നറുകളാണ് ഉപയോഗിക്കുന്നത്. റോഡ് നിരപ്പിൽ ചെറിയൊരു ദ്വാരം മാത്രമേ ഉണ്ടാകൂ. മാലിന്യങ്ങൾ മുഴുവൻ ചെന്നുവീഴുന്നത് മണ്ണിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ഭീമൻ കോൺക്രീറ്റ് അറകളിലേക്കാണ്. ദുർഗന്ധം പുറത്തുവരില്ല.
തെരുവ് നായ്ക്കളോ പക്ഷികളോ മാലിന്യം വലിച്ചിഴച്ച് റോഡിലിടില്ല. ഇവ നിറയുമ്പോൾ സെൻസർ സന്ദേശം നൽകും. ക്രെയിൻ ഘടിപ്പിച്ച ട്രക്കുകൾ എത്തി കണ്ടെയ്നറിന് മുകളിലെ ഹുക്ക് ലിഫ്റ്റ് സിസ്റ്റംവഴി, മണ്ണിനടിയിലെ ആ വലിയ തൊട്ടി ഒന്നാകെ പുറത്തെടുത്ത് വണ്ടിയിലേക്ക് നിറയ്ക്കും. തിരുവനന്തപുരത്ത് പാളയം, ജവഹർ നഗർ തുടങ്ങിയ ഇടങ്ങളിൽ സെൻസറുകൾ ഘടിപ്പിച്ച ബിന്നുകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു. പൂർണമായും മണ്ണിനടിയിലുള്ള സംവിധാനം കേരളത്തിലും നടപ്പാക്കാവുന്നതാണ്.
(ജർമനിയിൽ ആഹെന് നഗരത്തിലെ റൈന്-വെസ്റ്റ്ഫാലിയന് സാങ്കേതിക സർവകലാശാലയിൽ എൻവയൺമെന്റൽ മെഡിസിൻ വിഭാഗം
ഗവേഷകനാണ് ലേഖകൻ)
Tags : Freiburg Changanassery Garbage dump