ഇത് ഇന്ത്യ-അമേരിക്ക വ്യാപാര ഉടമ്പടിയല്ല; അതിലേക്കു കുറെയേറെ ദൂരം പോകാനുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിൽ എത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഒരു ധാരണയുണ്ടാക്കി; നവംബറിനകം ഇരു രാജ്യങ്ങളും ഒരു സമഗ്ര വ്യാപാര ഉടമ്പടി (ബിടിഎ) ഉണ്ടാക്കണം എന്ന്. പരസ്പര വ്യാപാരം 2030ൽ 50,000 കോടി ഡോളറിൽ എത്തിക്കണമെന്ന ലക്ഷ്യവും പ്രഖ്യാപിച്ചു.
പക്ഷേ, പിന്നീട് ട്രംപിന്റെ ശ്രദ്ധ തീരുവയുദ്ധത്തിലായി. ഇന്ത്യയെ ഞെട്ടിക്കുന്ന നടപടികളുമായി ട്രംപ് വന്നതോടെ ഇന്ത്യ പകച്ചു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആദ്യം 25 ഉം പിന്നീട് 50ഉം ശതമാനം തീരുവ ചുമത്തി. പലവട്ടം ചർച്ച നടന്നെങ്കിലും കരാർ ഉണ്ടായില്ല.
ഇതിനിടെ, ചൈനയടക്കം പല രാജ്യങ്ങളോടും കൂട്ടുകൂടാനും യൂറോപ്യൻ യൂണിയൻ മുതൽ ന്യൂസിലൻഡ് വരെ കുറേ രാജ്യങ്ങളോട് പെട്ടെന്നു സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) ഉണ്ടാക്കാനും ഇന്ത്യ നിർബന്ധിതമായി. അപ്രതീക്ഷിതമായാണ് കഴിഞ്ഞ ആഴ്ച “ഞങ്ങൾ കരാറിലായേ” എന്നു ട്രംപ് പ്രഖ്യാപിച്ചത്. അതിൽ എന്താണുള്ളതെന്ന സൂചനപോലും ദിവസങ്ങൾക്കുശേഷം ഇന്നലെയാണ് പുറത്തുവന്നത്.
ഇതു കരാറല്ല; സമഗ്രമായ കരാറിൽ എത്തുന്നതിനുമുമ്പ് ഉണ്ടാക്കാൻ പോകുന്ന ഇടക്കാല കരാറിന്റെ രൂപരേഖ സംബന്ധിച്ച പ്രസ്താവന. അത്രമാത്രമാണ്. ഇതുവരെ നടന്ന പ്രധാന കാര്യം ഇന്ത്യയുടെമേലുള്ള തീരുവ 50ൽനിന്ന് 25 ശതമാനം ആക്കിയതാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള പിഴച്ചുങ്കം (25%) പിൻവലിച്ചു. ഇടക്കാല കരാർ ഉണ്ടാകുമ്പോൾ ഇന്ത്യയുടെമേലുള്ള ചുങ്കം 25ൽനിന്നു 18 ശതമാനമാക്കും. അതോടെ കാർഷികോത്പന്നങ്ങൾ അടക്കം കുറേ ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് ഡ്യൂട്ടി ഇല്ലാതെ കയറ്റുമതി ചെയ്യാനാകും. ഇപ്പോൾ ഐഫോൺ അടക്കം മൊബൈൽ ഫോണുകളും പാർട്ടുകളും ഔഷധങ്ങളും ഡ്യൂട്ടിയില്ലാതെയാണ് കയറ്റുമതി ചെയ്യുന്നത്. യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ പകുതിയോളം വരും ഇവ. അമേരിക്കയുടെ വ്യാവസായിക-കാർഷിക ഉത്പന്നങ്ങൾ ഇന്ത്യ ഡ്യൂട്ടി ഇല്ലാതെയോ തീരെക്കുറഞ്ഞ ഡ്യൂട്ടിയിലോ ഇറക്കുമതി ചെയ്യണം.
ഉടമ്പടിയുടെ രൂപരേഖ സംബന്ധിച്ച സംയുക്ത പ്രസ്താവന ഇന്ത്യൻ കർഷകരുടെ കുറേ ആശങ്കകൾ മാറ്റി. പക്ഷേ, മുഴുവൻ ആശ്വാസമായില്ല.
കേന്ദ്രമന്ത്രിമാരുടെ പരസ്യപ്രസ്താവനകളിൽ പറയുന്ന വിലക്കുകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞിട്ടില്ല എന്നതുതന്നെ കാരണം. ഇപ്പോൾ അവ തുടർന്നാലും, വിശദമായ കരാർ ഉണ്ടാകുമ്പോഴോ നിശ്ചിത കാലാവധിക്കുശേഷമോ വിലക്കുകൾ പുനഃപരിശോധിക്കുകയില്ല എന്ന ഉറപ്പില്ല. വിലക്കുകൾ ഇല്ലാതാക്കാൻ ചർച്ച തുടരും എന്നാണ് സംയുക്ത പ്രസ്താവനയിൽ ഉള്ളത്. വിലക്കു നീക്കാൻ ഇന്ത്യയുടെമേൽ സമ്മർദം തുടരും എന്നു കഴിഞ്ഞ ദിവസവും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണ്.
ശ്രമിച്ചാൽ ഗണ്യമായ നേട്ടമുണ്ടാക്കാൻ കേരള കർഷകരെ കരാർ സഹായിക്കും. അമേരിക്ക ചുങ്കമില്ലാതെ ഇറക്കുമതി ചെയ്യാൻ പോകുന്ന ഉത്പന്നങ്ങളിൽ കേരളത്തിന്റെ ധാരാളം ഇനങ്ങളുണ്ട്. അമേരിക്കൻ ഫൈറ്റോ സാനിറ്ററി വ്യവസ്ഥകൾ പാലിക്കുന്നപക്ഷം സുഗന്ധവ്യഞ്ജനങ്ങൾ മുതൽ പഴങ്ങൾ വരെയുള്ളവയുടെ കയറ്റുമതിയിൽ മുന്നേറാൻ കഴിയും.
ഉത്തരേന്ത്യൻ കർഷകർക്കു ക്ഷീണം വരുത്തുന്നതാണ് ഇന്ത്യ ഇറക്കുമതിച്ചുങ്കം ഒഴിവാക്കുന്ന ഇനങ്ങൾ പലതും. പഴങ്ങളും സംസ്കരിച്ച പഴങ്ങളും ഇറക്കുമതി ചെയ്യുന്നത് ഓറഞ്ച്, ആപ്പിൾ കർഷകരെ ബാധിക്കും. ഇപ്പോൾ 50 ശതമാനം ഡ്യൂട്ടിയിലാണ് ഇറാൻ, തുർക്കി, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ആപ്പിൾ ഇറക്കുമതി ചെയ്യുന്നത്. പ്രതിവർഷം അഞ്ചുലക്ഷം ടൺ ഇറക്കുമതിയിൽ 60 ശതമാനം ഈ രാജ്യങ്ങളിൽനിന്നായിരുന്നു. വാൾനട്ട്, ആൽമണ്ട് തുടങ്ങി മരങ്ങളിൽനിന്നുള്ള പരിപ്പുകളുടെ ഇറക്കുമതിയും ഉത്തരേന്ത്യൻ കർഷകരെ ബാധിക്കും.
കാലിത്തീറ്റയ്ക്കായി എന്ന പേരിൽ മദ്യനിർമാണ ഡിസ്റ്റിലറികളിലെ ധാന്യചണ്ടി (ഡ്രൈഡ് ഡിസ്റ്റിലേഴ്സ് ഗ്രെയിൻ - ഡിഡിജി) ഇറക്കുമതി ചുങ്കമില്ലാതെ നടത്തും. ധാരാളം ജീവകങ്ങളും ധാതുക്കളും ഫൈബറും അടങ്ങിയ പ്രോട്ടീൻ സമ്പന്ന വിഭവമാണിത്. കാൻസറിനു കാരണമാകാവുന്ന അഫ്ലോ ടോക്സിനുകൾ ഇല്ലാത്ത ഡിഡിജി മനുഷ്യർക്കും ഭക്ഷിക്കാം. ഖരാവസ്ഥയിലുള്ള ഇതു ചേർക്കുമ്പോൾ കാലിത്തീറ്റയിൽ സോയാ പിണ്ണാക്കും ചോളവും കുറയ്ക്കാം. അതു സോയാബീൻസിന്റെയും ചോളത്തിന്റെയും വിലയിടിക്കും. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് സോയാബീൻ കൃഷി കൂടുതലായി നടക്കുന്നത്.
സോയാബീൻ എണ്ണ ഇറക്കുമതിയും ഡ്യൂട്ടിരഹിതമാക്കും. ഇപ്പോൾ അസംസ്കൃത എണ്ണ 27.5ഉം സംസ്കരിച്ച എണ്ണ 36 ഉം ശതമാനം ഡ്യൂട്ടി ഉള്ളവയാണ്. ഡ്യൂട്ടി ഇല്ലാതെ യുഎസ് എണ്ണ വരുമ്പോൾ ഇന്ത്യൻ സസ്യ എണ്ണ നിർമാതാക്കൾ വിഷമത്തിലാകും. കർഷകർക്കും ദോഷമാകും. 22 ലക്ഷം ടൺ സോയാ എണ്ണ ഉത്പാദിപ്പിക്കുന്ന ഇന്ത്യക്ക് ലോകത്ത് അഞ്ചാം സ്ഥാനമുണ്ട്. അമേരിക്ക രണ്ടാം സ്ഥാനത്താണ്.സോയാ എണ്ണയുടെ വിലയിടിവ് വെളിച്ചെണ്ണയെവരെ ബാധിക്കും.
മദ്യവും വൈനും കുറഞ്ഞ ഡ്യൂട്ടിയിൽ ഇന്ത്യ ഇറക്കുമതി ചെയ്യും. അതും അമേരിക്കൻ കർഷകർക്കാണ് വരുമാനം വർധിപ്പിക്കുന്നത്. അമേരിക്കയിലെ സോയാബീൻ, ചുവന്ന മണിച്ചോളം തുടങ്ങിയവയുടെ ഇറക്കുമതി ധാരണ കർഷകർക്കു നേരിട്ടു പ്രയോജനം ഉള്ളതാണ്. യുകെയുമായും യൂറോപ്യൻ യൂണിയനുമായും ഉള്ള കരാറുകളിൽ മദ്യത്തിനു തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.
തേയില, കാപ്പി, കൊക്കോ ഉത്പന്നങ്ങൾ, വെളിച്ചെണ്ണ, കൊപ്ര, സുഗന്ധവ്യഞ്ജനങ്ങൾ, പഴം, പൈനാപ്പിൾ, പപ്പായ, മാമ്പഴം, കൂണുകൾ, അവക്കാഡോ, കിവി, പേരയ്ക്ക, ജ്യൂസ്, എള്ള്, കസ്കസ്, ധാന്യങ്ങൾ, ബാർലി, ബേക്കറി ഉത്പന്നങ്ങൾ.
ഗോതമ്പ്, അരി, ചോളം, മറ്റു ധാന്യങ്ങൾ, ഗോതമ്പുപൊടി, പാൽ, ചീസ്, മറ്റു ക്ഷീരോത്പന്നങ്ങൾ, ശീതീകരിച്ചതോ ഉണങ്ങിയതോ ടിന്നിലാക്കിയതോ ആയ പച്ചക്കറികളും കിഴങ്ങുകളും പയർ ഇനങ്ങളും, സ്ട്രോബെറി, മാംസം, ചിക്കൻ, പുകയില, എഥനോൾ.
Tags : India-US trade deal trade deal hopes exports grow