കഴിഞ്ഞ കാൽനൂറ്റാണ്ട് മലയാളസിനിമയെ സംബന്ധിച്ച് പൊളിച്ചെഴുത്തിന്റേതായിരുന്നു. എല്ലാ അർഥത്തിലും സമൂലമായ പരിവർത്തനത്തിലൂടെയാണ് നമ്മുടെ സിനിമ കടന്നുപോയത്. കാലം മാറിയപ്പോൾ കഥ മാത്രമല്ല സിനിമയുടെ സമസ്തമേഖലകളിലും മാറ്റം ദൃശ്യമായി.
കഥ, തിരക്കഥ, സംവിധാനം, അഭിനേതാക്കൾ, സംഗീതം, നിർമാണം, തീയറ്റർ വ്യവസായം, ടെക്നോളജി തുടങ്ങിയ എല്ലാ മേഖലകളിലും ഉണ്ടായത് വിപ്ലവകരമായ മാറ്റങ്ങൾ. ജയരാജ് സംവിധാനം ചെയ്ത മില്ലെനിയം സ്റ്റാർസ് ആണ് ഈ നൂറ്റാണ്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. ഏറ്റവും ഒടുവിൽ നിവിൻ പോളി- അജു വർഗീസ് ടീമിന്റെ സർവം മായയും. ഇതിനിടയിലുള്ള 25 വർഷങ്ങളിലെ മാറ്റങ്ങൾ ചലച്ചിത്ര വിദ്യാർഥികളെയും സിനിമാപ്രേമികളെയുമെല്ലാം ഒരുപോലെ അന്പരപ്പിക്കുന്നതാണ്.
തൊണ്ണൂറുകളുടെ മധ്യത്തിൽ മലയാളസിനിമ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. സൂപ്പർതാരചിത്രങ്ങൾ പോലും ഫ്ലോപ് ആകുന്ന അവസ്ഥ. തീയറ്റുകൾ ഒന്നൊന്നായി പൂട്ടുന്ന കാലം. ഷക്കീല എന്ന മാദകനടിയുടെ ഗ്ലാമർ സിനിമകൾ മാത്രം ബോക്സോഫീസിൽ വിജയിച്ച ഈ കാലത്തിൽനിന്ന് രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങൾ പിന്നിട്ടപ്പോൾ തന്നെ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഷക്കീല തരംഗം പെട്ടെന്ന് അസ്തമിച്ചു. പുതിയ ചെറുപ്പക്കാർ സിനിമയുടെ പുത്തൻ ട്രെൻഡുകളുമായി രംഗത്തുവരാൻ തുടങ്ങി. അതോടെ പ്രതിസന്ധിയിൽനിന്ന് ഉണർന്ന് സിനിമ പുതിയ മേഖലകളിലൂടെ സഞ്ചരിച്ചു തുടങ്ങി.
മാറ്റത്തിന്റെ വിത്തുകൾ
തൊണ്ണൂറുകളുടെ ഹാങ്ഓവറിലായിരുന്നു രണ്ടായിരത്തിന്റെ തുടക്കത്തിൽ മലയാളസിനിമ. ജയരാജ് സംവിധാനം ചെയ്ത് 2004ൽ എത്തിയ ഫോർ ദ പീപ്പിളാണ് മാറ്റത്തിന്റെ തുടക്കമിട്ടതെന്നു പറയാം. പുതുമുഖങ്ങളെ പരീക്ഷിച്ച് വ്യത്യസ്തമായൊരു കഥാതന്തുവുമായി വന്ന ഫോർ ദ പീപ്പിൾ വൻ വിജയമായി.
അതുവരെ താരസമവാക്യങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച സിനിമാക്കാർ പുതിയ വഴികൾ തേടാൻ തുടങ്ങി. ഗാനരചനയിലും സംഗീതത്തിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരാനും ഈ ചിത്രത്തിനു കഴിഞ്ഞു. ജാസി ഗിഫ്റ്റ് പാടിയ ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ... എന്ന ഗാനം ഇപ്പോഴത്തെ സിനിമാ റാപ്പ് സംഗീതത്തിന് തുടക്കമിടുകയായിരുന്നു.
2010നു ശേഷം
2011ൽ എത്തിയ സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമ വലിയൊരു മാറ്റത്തിനാണ് തുടക്കമിട്ടത്. എഴുത്തിന്റെ രീതി, ആഖ്യാനം, കഥാപാത്രങ്ങളുടെ സ്വഭാവം എന്നിവയില്ലെല്ലാം പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിച്ച ചിത്രമായിരുന്നു സോൾട്ട് ആൻഡ് പെപ്പർ. ആഷിക് അബു എന്ന യുവസംവിധായകനാണ് ഈ ചിത്രമൊരുക്കിയത്. തുടർന്നു വന്ന ചാപ്പാകുരിശ്, ട്രാഫിക്, പ്രേമം, ഉസ്താദ് ഹോട്ടൽ, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങൾ ന്യൂവേവ് സിനിമകൾക്ക് ശക്തി പകർന്നു. ഇതോടെ ന്യൂജനറേഷൻ സിനിമകൾ എന്ന വിളിപ്പേരും ഇത്തരം സിനിമകൾക്കുണ്ടായി.
തിരക്കഥയിലെ വിപ്ലവം
നാടകീയത ലവലേശമില്ലാതെ പൂർണമായും മണ്ണിലേക്ക് ഇറങ്ങിവന്ന തിരക്കഥകൾ. തിരക്കഥാരചനയിലെ അടിസ്ഥാന സ്വഭാവങ്ങൾക്ക് മാറ്റമുണ്ടായിട്ടില്ല. പ്രേക്ഷകന് ആകാംക്ഷ വളർത്തുന്ന രീതിയിൽ തന്നെയാണ് അന്നും ഇന്നും കഥ പറയുന്നത്. എന്നാൽ വിഷ്വലുകളുടെ കാര്യത്തിൽ ഏറെ മാറ്റങ്ങൾ വന്നു. കാര്യങ്ങൾ അവതരിപ്പിക്കാൻ സംഭാഷണങ്ങളെ കൂടുതൽ ആശ്രയിക്കാതെയായി. കഥ പറച്ചിലിൽ ദൃശ്യഭാഷയ്ക്ക് കൂടുതൽ പ്രാമുഖ്യം വന്നു. ആലങ്കാരികത തീരെയില്ലാത്ത സംഭാഷണങ്ങളും നാടൻ ശൈലികളും പ്രത്യേകതകളായി.
‘ജെൻഡർ പൊളിറ്റിക്സ്’, ‘പൊളിറ്റിക്കൽ കറക്ട്നസ്’ തുടങ്ങിയ പദങ്ങൾ സിനിമയിലും കടന്നുവന്നു. സ്ത്രീവിരുദ്ധത പറഞ്ഞ് കൈയടി നേടുന്ന നായക കഥാപാത്രങ്ങളൊക്കെ അപ്രത്യക്ഷമായി. ജാതി, നിറം, ലിംഗം, രൂപം തുടങ്ങിയവ പണ്ട് സിനിമയിൽ തമാശയും ആക്ഷേപവും സൃഷ്ടിച്ചിരുന്നെങ്കിൽ ഇന്ന് അതെല്ലാം പൊളിറ്റിക്കൽ കറക്ട്നസിന്റെ പരിധിയിലായി. വള്ളുവനാട്ടിൽനിന്ന് സിനിമയിലെ കഥാപാത്രങ്ങൾ കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും പറിച്ചുനട്ടപ്പെട്ടു. ഓരോ പ്രദേശത്തിന്റെയും ഭാഷകൾ സിനിമ സംസാരിച്ചു തുടങ്ങി. ദളിത്, സ്ത്രീപക്ഷ സിനിമകൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചു.
പുത്തൻ താരോദയങ്ങൾ
മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം, ദിലീപ് തുടങ്ങിയവരിലൂടെ ഭ്രമണം ചെയ്ത മലയാളസിനിമയിൽ ഒട്ടേറെ പു
Tags : Malayalam Cinema Century of Deconstruction