രാഷ്ട്രീയമോ ആശയപരമോ ആയ കാര്യസാധ്യത്തിനുവേണ്ടി അക്രമമാർഗമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതോ വസ്തു, ആൾനാശം വരുത്തുന്നതോ ആണ് ഭീകരവാദമെന്ന് നിർവചിക്കാം. സാധാരണഗതിയിൽ, തർക്കത്തിൽ ഉൾപ്പെടാത്ത ആളുകളാണ് ഭീകരവാദത്തിന്റെ ഇരകളായിത്തീരുന്നത്. ഭീകരവാദത്തിന്റെ വിവിധ നിർവചനങ്ങളിൽ ഈ ഘടകങ്ങളെല്ലാം ഉൾച്ചേർന്നിട്ടുണ്ട്. അപ്രതീക്ഷിത സമയത്ത് പൊടുന്നനെയാണ് പലപ്പോഴും ഭീകരാക്രമണങ്ങൾ സംഭവിക്കുക. ആരെയാണോ ഭയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്, അവരെ വരുതിയിലാക്കുന്നതിനുവേണ്ടി ക്രൂരതയുടെ അങ്ങേയറ്റംവരെ പോകാൻ ഭീകരവാദികൾക്കു മടിയില്ല. പ്രശ്നവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളാണു മിക്കപ്പോഴും ഇരകളായി മരിച്ചുവീഴുന്നതും മുറിവേറ്റ് ജീവച്ഛവങ്ങളായി മാറുന്നതും.
തങ്ങളുടെ ലക്ഷ്യം നേടുന്നതിനുവേണ്ടി ഏതക്രമവും ചെയ്യാൻ ഭീകരവാദികൾക്കു മടിയില്ല. പരമാവധി ആൾനാശവും സാന്പത്തിക നഷ്ടവും വരുത്തി സർക്കാരുകളെ ഭയപ്പെടുത്തി സമ്മർദത്തിലാഴ്ത്താൻ ഇക്കൂട്ടർ തങ്ങളുടെ ക്രിമിനൽ ബുദ്ധി കൗശലപൂർവം പ്രയോഗിക്കും. ധാരാളം ആളുകൾ ഒന്നിച്ചുകൂടുന്ന കച്ചവടകേന്ദ്രങ്ങൾ, നിശാക്ലബ്ബുകൾ, വിനോദയാത്രാ കേന്ദ്രങ്ങൾ, അനേകം പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയെല്ലാം ആക്രമണങ്ങളുടെ ലക്ഷ്യമാകാം. ജനങ്ങളിൽ അരക്ഷിതബോധം വളർത്തി, സർക്കാരുകളെ അല്ലെങ്കിൽ ആരെയാണോ ലക്ഷ്യംവയ്ക്കുന്നത് അവരെ തങ്ങളുടെ ചൊല്പടിയിലാക്കി തീരുമാനങ്ങൾ എടുപ്പിക്കാൻ കഴിയുമെന്ന് ഇക്കൂട്ടർ കരുതുന്നു. ഇടതു-വലതു പക്ഷങ്ങളും മതവിഭാഗങ്ങളും ദേശീയവാദികളും വിപ്ലവകാരികളും സർക്കാരുകളുമൊക്കെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഭീകരവാദത്തിന്റെ ഉപയോക്താക്കളായിട്ടുണ്ട്.
ഫ്രഞ്ച് വിപ്ലവത്തോടെയാണ് ഭീകരവാദം (ടെററിസം) എന്ന വാക്ക് പ്രചാരത്തിലായത്. ഫ്രഞ്ച് വിപ്ലവം നയിച്ചവർ അഴിച്ചുവിട്ട ഭീകരതയിൽ കൊല്ലപ്പെട്ടവരിൽ രാജാവു മുതൽ സാധാരണ പ്രജകൾവരെ ഉണ്ടായിരുന്നു. പത്തൊന്പതാം നൂറ്റാണ്ടിലും, ലോകത്തിന്റെ പലഭാഗങ്ങളിലും ഭീകരപ്രസ്ഥാനങ്ങൾ ഉണ്ടാവുകയും അവ നാശം വിതയ്ക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആരംഭിച്ച ശക്തമായ പല ഭീകരപ്രസ്ഥാനങ്ങളും ഇന്നും മുതിർന്ന തലമുറയുടെ ഓർമയിലുണ്ട്. വടക്കൻ അയർലണ്ടിലും സ്പെയിനിലും പലസ്തീനിലും മറ്റും അരങ്ങേറിയ ഭീകരാക്രമണങ്ങൾ നിരവധിയാണ്. 1980കൾക്കുശേഷമാണ് ചാവേറുകൾ ആത്മഹത്യാ ബോംബുകളായി പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. മേരിലാൻഡ് യൂണിവേഴ്സിറ്റിയുടെ ഗ്ലോബൽ ടെററിസം ഡാറ്റാബേസ് 1970 മുതൽ ലോകമെങ്ങുമുണ്ടായിട്ടുള്ള ഭീകരാക്രമണങ്ങളുടെ സ്ഥിതിവിവരക്കണക്ക് ശേഖരിച്ചിട്ടുണ്ട്. കൂട്ടക്കൊലകൾ, വംശഹത്യകൾ, അപ്രത്യക്ഷമാകലുകൾ, തട്ടിക്കൊണ്ടുപോകലുകൾ, ഒരു പ്രദേശത്തെ ഒട്ടാകെ നശിപ്പിക്കുന്ന കാർപ്പെറ്റ് ബോംബിംഗുകൾ, ഹൈജാക്കിംഗ് (വിമാനം, കപ്പൽ, കെട്ടിടം), ദണ്ഡന മുറകൾ എന്നിവയെല്ലാം ഭീകരാക്രമണങ്ങളാണ്.
ഭീകരാക്രമണങ്ങളുടെ ഫലമായി ഉണ്ടാകുന്ന മരണങ്ങൾ യുദ്ധമോ പകർച്ചവ്യാധികളോ മൂലമുണ്ടാകുന്ന മരണങ്ങളേക്കാൾ കുറവാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2001-2021 വർഷങ്ങളിൽ 45,000ൽ ഏറെ ഭീകരാക്രമണങ്ങളും രണ്ടുലക്ഷത്തിലേറെ മരണവും ഉണ്ടായി എന്നാണ് കണക്ക്. അതായത് ഒരുവർഷം 10,000ൽ അല്പം കൂടുതൽ മാത്രം മരണം.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭീകരതയെക്കുറിച്ചു പറയുന്പോൾ അതിനെ മതപരമായി മുദ്രകുത്തുന്ന ഒരു സാഹചര്യം ഉളവായിട്ടുണ്ട്. അതിന്റെ പ്രധാനകാരണം വിവിധ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ ആവിർഭാവവും അവർ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളുമാണ്. ഇത്ര വ്യാപകവും വിപുലവും സംഖ്യാതീതവുമായ തീവ്രവാദഗ്രൂപ്പുകൾ വേറെ ഇല്ല എന്നതാണു വാസ്തവം. മതപ്രബോധനങ്ങളുടെ പ്രചോദനത്താലാണോ ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എന്നതൊരു വേറിട്ട പ്രശ്നമാണ്.
ഭീകരതയുടെ ആദ്യ ദശകം
പുത്തൻ സഹസ്രാബ്ദത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്പോൾ, 1999 ഡിസംബർ 24ന് സംഭ്രമജനകമായ ഒരു വിമാനറാഞ്ചലിന്റെ പേടിപ്പെടുത്തുന്ന വാർത്തയാണ് ലോകം കേട്ടത്. ‘സഹസ്രാബ്ദ ഭീകരാക്രമണം’ എന്ന് അക്രമികൾ പേരിട്ട ഒരു വിമാനറാഞ്ചൽ. കാഠ്മണ്ഡുവിൽനിന്ന് ഡൽഹിയിലേക്കുള്ള ഫ്ളൈറ്റ് നന്പർ ഐസി 814 വിമാനമാണ് പാക്കിസ്ഥാൻ സ്വദേശികളായ ഹർകത്ത്-ഉൽ മുജാഹിദീൻ എന്ന തീവ്ര ഇസ്ലാമിക തീവ്രവാദഗ്രൂപ്പംഗങ്ങൾ തട്ടിയെടുത്തത്. വിമാനവും യാത്രക്കാരും സ്ഫോടനത്തിനിരയായില്ല. അങ്ങനെയൊരു വെടിക്കെട്ടോടുകൂടി പുതിയ സഹസ്രാബ്ദത്തിലേക്കു കാലെടുത്തുവയ്ക്കാനായിരുന്നു ഭീകരരുടെ പദ്ധതി.
എങ്കിലും പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യ ദശകങ്ങൾ ഭീകരപ്രവർത്തനങ്ങളുടെ സ്ഫോടനശബ്ദങ്ങൾ കേട്ട് നടുങ്ങി എന്നതാണ് വാസ്തവം. ആദ്യ ദശകത്തിൽ നിരവധി ഭീകരാക്രമണങ്ങളുണ്ടായി. ഭീകരവാദികളിൽ എല്ലാവരും ഉച്ചരിച്ച ഒരു പേര് ഒസാമ ബിൻ ലാദന്റേതായിരുന്നു. ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ച് പാക്കിസ്ഥാനിലാണ് ഈ ഭീകരപ്രവർത്തനങ്ങൾ ആരംഭിച്ചതും വളർന്നതും ലോകത്തിനാകെ ഭീഷണിയായി പൊട്ടിത്തെറിക്കാൻ തുടങ്ങിയതും. ഹർകത്ത്-ഉൽ മുജാഹിദീനെപ്പോലെ പാക്കിസ്ഥാൻ പിന്തുണയോടെ വളർന്നുവന്ന അൽ ഖയ്ദ, അഫ്ഗാനിസ്ഥാനിലെ താലിബാൻ, ഇറാക്കിലെ ഐഎസ്ഐ എന്നിവയാണ് ആദ്യ ദശകത്തെ രക്തരൂഷിതമാക്കിയത്. ലോസ് ആഞ്ചലസ്, അമ്മാൻ, ഏദൻ, ഡൽഹി എന്നിവിടങ്ങളിൽ ഡിസംബർ 31നു രാത്രി വിമാനസ്ഫോടനങ്ങൾ നടത്താനുള്ള അവരുടെ പദ്ധതി വിജയിച്ചില്ല.
2001 സെപ്റ്റംബർ 11ന് (9/11) അൽ ഖയ്ദ നാല് അമേരിക്കൻ വിമാനങ്ങൾ റാഞ്ചി. അവർ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തു. പെന്റഗൺ ആക്രമിച്ചു. വാഷിംഗ്ടണിലെ പാർലമെന്റ് മന്ദിരം തകർക്കാൻ ശ്രമിച്ചു. പാക്കിസ്ഥാനിയായ ഖാലിദ് ഷയ്ക്ക് മുഹമ്മദും സൗദി പൗരനായ ഒസാമ ബിൻ ലാദനുമായിരുന്നു 9/11ന്റെ സൂത്രധാരർ. ആ തീയതിക്കു ശേഷം ലോകം ഒരിക്കലും പഴയപടി ആയില്ല. രണ്ടു യുദ്ധങ്ങൾ, താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പതനം, ഭീകരതയ്ക്കെതിരായ ആഗോളയുദ്ധത്തിന്റെ തുടക്കം എന്നിവ അതിന്റെ ചില അനന്തരഫലങ്ങളാണ്. താലിബാൻ അഫ്ഗാനികളാൽപോലും വെറുക്കപ്പെടുന്നുവെന്നു വ്യക്തമായി. പാക്കിസ്ഥാനിലെ പ്രസിഡന്റ് പർവേസ് മുഷറഫ് പോലും താലിബാനെ തള്ളിപ്പറഞ്ഞു. ബിൻ ലാദനും കൂട്ടരും പിടിക്കപ്പെടുമെന്ന അവസ്ഥ എത്തിച്ചേർന്നു. എന്നാൽ, 9/11ന്റെ പിന്നിൽ ഇറാക്കെന്ന തെറ്റായ ബോധ്യത്തിൽ അവിടെ യുദ്ധം ചെയ്യാനാണ് പ്രസിഡന്റ് ജോർജ് ബുഷ് തീരുമാനിച്ചത്. തെറ്റായ നിലപാടായിരുന്നു അത്.
2001 ഡിസംബർ 13ന് അൽ ഖയ്ദയോടു ബന്ധമുണ്ടായിരുന്ന ലഷ്കർ-ഇ-തോയ്ബ, ജയിഷ്-ഇ-മുഹമ്മദ് എന്നീ തീവ്രവാദസംഘങ്ങൾ ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചു. ഇന്ത്യൻ നേതാക്കളെ വധിച്ച് ഇന്ത്യയെ പാക്കിസ്ഥാനുമായി യുദ്ധത്തിലേക്കു തള്ളിവിടുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. അൽ ഖയ്ദ ഭീകരരെ തുറുങ്കലടയ്ക്കാൻ പാക്കിസ്ഥാൻ തയാറായില്ല. അങ്ങനെ അവർ ഒരു ദശകംകൂടി സ്ഫോടകവസ്തുക്കളുമായി വിഹരിച്ച് ലോകത്തെ ഭയപ്പെടുത്തി. ഇന്തോനേഷ്യ, കെനിയ, സ്പെയിൻ, മൊറോക്കോ രാജ്യങ്ങളിലെല്ലാം അൽ ഖയ്ദ ഭീകരതാണ്ഡവം നടത്തി. എല്ലാറ്റിനും പാക്കിസ്ഥാന്റെ ഒത്താശയും ഉണ്ടായിരുന്നു. 2005 ജൂൺ ഏഴിന് ലണ്ടനിൽ ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാനിൽ പരിശീലനം നേടിയ അൽ ഖയ്ദയുടെ യുകെ സ്വദേശികളായ ഇസ്ലാമിക ഭീകരരായിരുന്നു. ബിൻ ലാദന്റെ നേരേ താഴെയുള്ള നേതാവായ സവാഹിരിയുടെ ആഖ്യാനത്തോടുകൂടിയ അക്രമവീഡിയോ അവർ പ്രചരിപ്പിക്കുകയും ചെയ്തു.
9/11നുശേഷമുള്ള അഞ്ചു വർഷക്കാലം ബിൻ ലാദൻ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി ഒളിജീവിതം നയിച്ചു. 2004ലെ അമേരിക്കൻ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ്, കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് അയാൾ അമേരിക്കക്കാർക്കു മുന്നറിയിപ്പു നൽകി. അറബികളായ അൽ ഖയ്ദ ഭീകരർ ബാഗ്ദാദിലെ യുഎൻ കെട്ടിടം തകർക്കുകയും ഷിയാ-സുന്നി ആഭ്യന്തരയുദ്ധത്തിനു വഴിമരുന്നിടുകയും ചെയ്തു. അഫ്ഗാനിസ്ഥാനിൽ ഐഎസ് താലിബാനെ പിന്തുണച്ചുപോന്നു. പ്രസിഡന്റ് ബുഷ് അഫ്ഗാനിസ്ഥാനിൽനിന്നു മാറി ഇറാക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ച് താലിബിന്റെ വളർച്ചയ്ക്ക് ആക്കംകൂട്ടി.
2006 ഓഗസ്റ്റിൻ അൽ ഖയ്ദയുടെ ഒരു വന്പൻ ഭീകരാക്രമണ പദ്ധതി തകർക്കാൻ ബ്രിട്ടീഷ് രഹസ്യാന്വേഷണത്തിനു സാധിച്ചു. അഞ്ചാം വാർഷികം, ഹീത്രൂവിൽനിന്നുള്ള ഏതാനും വിമാനങ്ങളെ അറ്റ്ലാന്റിക് സമുദ്രത്തിൽ പൊട്ടിച്ചുതാഴ്ത്തി ആഘോഷിക്കാനുള്ള പൈശാചികമായ പദ്ധതിയായിരുന്നു അത്. അതു നടന്നിരുന്നെങ്കിൽ വ്യോമയാനരംഗം മാത്രമല്ല ആഗോള സാന്പത്തിക ക്രമംതന്നെ കുഴപ്പത്തിലാകുമായിരുന്നു. ബിൻലാദനോടൊപ്പം ഇത് ആസൂത്രണം ചെയ്ത പാക്കിസ്ഥാനി - ബ്രിട്ടീഷ് ഭീകരനായ റഷീദ് റൗഫ് പാക്കിസ്ഥാനിൽ അറസ്റ്റിലായെങ്കിലും തടവുചാടിയത് ദുരൂഹമാണ്. 2007ൽ ഭീകരതയുടെ വളർത്തുനാടായ പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ബേനസിർ ഭൂട്ടോ ഭീകരരുടെ തോക്കിനിരയായി. അൽ ഖയ്ദ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പാക്കിസ്ഥാനിൽ പോലീസ് തന്നെ തെളിവുകൾ നശിപ്പിച്ചത് മറ്റൊരു സമസ്യയായി തുടരുന്നു.
ദശകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭീകരാക്രമണമുണ്ടായത് മുംബൈയിലാണ്. ദീർഘകാലത്തെ, സൂക്ഷ്മമായ പ്ലാനിംഗിനു ശേഷം പാക്കിസ്ഥാൻ കേന്ദ്രമായ ലഷ്കർ ഇ തായ്ബ എന്ന തീവ്രവാദ ഗ്രൂപ്പിന്റെ പത്തു ഭീകരരാണ് നാലു ദിവസം നീണ്ട ഈ കൊലപാതക പരന്പര നടപ്പാക്കിയത്. പാക്കിസ്ഥാനിൽ വേരുകളുള്ള ഡേവിഡ് ഹെഡ്ലി എന്ന ഭീകരനാണ് ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത്. ഡെൻമാർക്കിൽ ആക്രമണം നടത്താൻ പോകുംവഴിയാണ് ഇയാൾ അറസ്റ്റിലായത്. അമേരിക്കയിൽ വീണ്ടും ആക്രമണമുണ്ടായത് 2009ലെ ക്രിസ്മസ് ദിനത്തിലാണ്. ഒരു നൈജീരിയൻ ഇസ്ലാമിക തീവ്രവാദി ഒരു അമേരിക്കൻ വിമാനം തകർക്കാൻ ശ്രമിച്ചെങ്കിലും യാത്രികർ അതു തടഞ്ഞു. ന്യൂയോർക്ക് മെട്രോയും ചരക്കുവിമാനങ്ങളും തകർക്കാനും ടൈംസ് സ്ക്വയറിൽ കാർബോംബ് പൊട്ടിക്കാനുമുള്ള ശ്രമങ്ങളും വിജയിച്ചില്ല.
സിഐഎ ബിൻ ലാദന്റെ ഒളിത്താവളം കണ്ടെത്തുന്നത് 2010ലാണ്. പാക്കിസ്ഥാനെ അറിയിക്കാതെ അമേരിക്ക നടത്തിയ ഓപ്പറേഷനിൽ ഇസ്ലാമിക ഭീകരരുടെ ആചാര്യനായ ഒസാമ ബിൻ ലാദൻ 2011 മേയ് 11ന് കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ ഐഎസ്ഐ എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണയോടെ ഹർക്കത്ത്-ഉൾ മുജാഹിദിൻ അംഗങ്ങൾ ഇസ്ലാമാബാദിൽ സന്തോഷപൂർവം ജീവിച്ചുവരികയായിരുന്നുവെന്ന് ലോകത്തിനു മനസിലായി. ഇവരാണ് 9/11 ആസൂത്രണം ചെയ്തത്. ബിൻ ലാദന്റെ മരണത്തോടെ ഇസ്ലാമിക ഭീകരതയ്ക്ക് അന്ത്യമാകുമെന്ന് പ്രത്യാശിച്ചവർക്കു തെറ്റി. ലഷ്കർ ഇ-തായ്ബയുടെ നേതാവായ ഹാഫിസ് സിയിദ്, താലിബാൻ നേതാവായ മുള്ളാ ഒമാർ എന്നിവർ ബിൻ ലാദന്&
ഇനിയും ഭീകരത?
രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഒരു മാർഗമെന്ന് ഭീകരതയെ നിർവചിക്കുന്പോൾ അതിന്റെ വിവിധ മാനങ്ങൾ പരിഗണിക്കേണ്ടതായിട്ടുണ്ട്. രാഷ്ട്രംതന്നെ പ്രതിപക്ഷ പാർട്ടികൾക്കും സ്വന്തം പൗരന്മാർക്കും എതിരേ തിരിയാം. ഭീകരപ്രസ്ഥാനങ്ങൾക്ക് ഭരണകൂടംതന്നെ ഒത്താശ ചെയ്യാനും സാധ്യതയുണ്ട്. നിഷ്കളങ്കരായ മനുഷ്യരെ മരണത്തിനും ദുരിതത്തിനും ഏല്പിച്ചുകൊടുക്കുന്ന ഭീകരത ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല, മതപരമായ ലക്ഷ്യങ്ങൾ നേടുന്നതിന് രാഷ്ട്രീയ നേതൃത്വത്തെ നിർബന്ധിക്കുന്ന തരത്തിലും ഭീകരത പ്രത്യക്ഷപ്പെടാറുണ്ട്. ഇക്കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലത്തെ ഭീകരപ്രവർത്തനങ്ങൾ പരിശോധിക്കുന്പോൾ ഇസ്ലാമിക ഭീകരതയാണ് ഏറ്റവുമധികം വിനാശകരമായി പ്രവർത്തിച്ചിട്ടുള്ളതെന്നും കാണാം. എല്ലാ ഭൂഖണ്ഡങ്ങളിലും അവരുണ്ട്; വ്യത്യസ്ത പേരുകളിൽ.
ഇസ്ലാമിക ലോകം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന മുസ്ലിം ബ്രദർഹുഡ്, ക്രൈസ്തവരും യഹൂദരും ഇല്ലാത്ത ഒരു ലോകമാണു ലക്ഷ്യമെന്നു നിയമാവലിയിൽതന്നെ എഴുതിവച്ചിരിക്കുന്ന ഹമാസ്, ഹിസ്ബുള്ള മുതലായ ഭീകരസംഘടനകൾ ലോകസമാധാനത്തിനു ഭീഷണിയാണ്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. അതിനെ ന്യായീകരിക്കുകയും ഇസ്ലാമിക തീവ്രവാദികൾ നിരന്തരം കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ, യഹൂദ ഇരകളെ കാണാതിരിക്കുകയും ചെയ്യുന്ന വിചിത്രമായ മതേതരത്വത്തിന് കേരളവും സാക്ഷിയാണ്.
പരന്പരാഗത രീതിയിലുള്ള ഭീകരാക്രമണങ്ങൾക്കു പുറമേ ഇപ്പോൾ പുതിയതരം ഭീകരഭീഷണികളും നിലവിലുണ്ട്. സൈബർ ടെററിസം, നാർക്കോ ടെററിസം, ന്യൂക്ലിയർ ടെററിസം, എക്കണോമിക് ടെററിസം, കമ്യൂണിസ്റ്റ് ടെററിസം (മാർക്സിസ്റ്റ് - ലെനിനിസ്റ്റ്, മാവോയിസ്റ്റ്) തുടങ്ങിയവ അവയിൽ ചിലതാണ്. ഭീകരാക്രമണ ഭീഷണികൾ ഒഴിഞ്ഞ ഒരു കാലം ലോകചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇനിയുള്ള കാലവും അങ്ങനെതന്നെയായിരിക്കും. എങ്കിലും അക്രമഭീഷണി കുറച്ചുകൊണ്ടുവരാൻ എല്ലാവരും പ്രത്യേകിച്ച് രാഷ്ട്രീയ, മതനേതാക്കൾ ശ്രദ്ധിക്കേണ്ടത് മനുഷ്യവംശത്തിന്റെ നിലനില്പിനും പുരോഗതിക്കും ആവശ്യമാണ്.
സ്വന്തം ശരീരത്തിൽ ബോംബുകൾ വച്ചുകെട്ടി മരണമുഖത്തേക്കു നടന്നടുക്കുന്ന പ്രവണത ഏറിയത് 1980കളിലാണ്. 1981 മുതൽ 2006 വരെ ഇത്തരം 1,200 ആക്രമണങ്ങൾ ഉണ്ടായെന്നാണ് കണക്ക്. ഏതാണ്ട് 1,500 പേർ ഈ ആക്രമണങ്ങളിൽ ജീവൻ വെടിഞ്ഞു. കൂടുതൽ ഫലപ്രദമായ രീതി ആയതിനാൽ ഭീകരപ്രസ്ഥാനങ്ങളിലെ അംഗങ്ങളെ ഇതിനു പ്രേരിപ്പിക്കാൻ ശക്തമായ മസ്തിഷ്ക പ്രക്ഷാളനമാണ് നടന്നത്. സഹയാത്രികനോ ട്രാഫിക് തിരക്കിൽപ്പെടുന്ന ഒരു വാഹനമോ ഷോപ്പിംഗ് മാളിലെ ഒരു ഉപഭോക്താവോ സിനിമാശാല - നിശാക്ലബ്ബിലെ - ബാറിലെ ഒരു സന്ദർശകനോ ശരീരത്തിൽ ബോംബും കെട്ടിവച്ചാണു വന്നിരിക്കുന്നതെന്നു സാധാരണയായി ആരും സംശയിക്കില്ലല്ലോ.
കഴുത്തുവെട്ടിക്കൊല്ലൽ അതിപുരാതന കാലം മുതലേ നിലവിലുള്ള ഒരു ശിക്ഷാരീതിയാണ്. സൗദി അറേബ്യയിൽ ഇപ്പോഴും നിലവിലുള്ള ഈ സന്പ്രദായം ലോകശ്രദ്ധയിൽ ആദ്യംവന്നത് അമേരിക്കൻ ജേർണലിസ്റ്റ് ഡാനിയേൽ പേൾ, പോളിഷ് ജിയോളജിസ്റ്റ് പീറ്റർ സ്റ്റാൻസാക് എന്നിവരെ യഥാക്രമം 2002ലും 2009ലും പാക്കിസ്ഥാനിൽവച്ച് ഇപ്രകാരം കൊന്നപ്പോഴാണ്.
അൽ ഖയ്ദ തടവിലാക്കിയവരെ 2004ൽ വധിച്ചതും ഇപ്രകാരംതന്നെ. ലോകത്തെ ഞെട്ടിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത പൈശാചിക സംഭവമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 300 പേരെ തലവെട്ടി കൊന്നത്. 2014 ജൂലൈ മുതൽ 2015 ഓഗസ്റ്റ് വരെ നടത്തിയ ഈ കൂട്ടക്കൊലയിൽ പത്രപ്രവർത്തകർ, സിറിയൻ - കുർദിഷ് സൈനികർ, ക്രിസ്ത്യൻ അഭയാർഥികൾ, മനുഷ്യാവകാശ പ്രവർത്തകർ മുതലായവർ ഉൾപ്പെട്ടിരുന്നു. 2015 ഫെബ്രുവരി 15ന് 21 കോപ്റ്റിക് ക്രൈസ്തവരെ ലിബിയൻ കടൽത്തീരത്തുവച്ച് ഐഎസ് ശിരച്ഛേദനം ചെയ്യുകയുണ്ടായി.
ഒരു സംഘടനയിലും പെടാതെ വ്യക്തിപരമായി സ്വന്തം നിലയിൽ കൊല്ലാൻ തുനിഞ്ഞിറങ്ങുന്നവരുമുണ്ട്. ഒറ്റപ്പെട്ട ചെന്നായ എന്നാണ് ഇവരുടെ പേര്. തപാൽ ബോംബുകൾ അയയ്ക്കുക, അമച്വർ ബോംബുകൾ നിർമിച്ചു പൊട്ടിക്കുക, കത്തിയാക്രമണം നടത്തുക എന്നിവയെല്ലാം ഇക്കൂട്ടരുടെ പദ്ധതികളിലുണ്ട്. നോർവേ സ്വദേശിയായ ആൻഡേഴ്സ് ബേറിംഗ് 2011 ജൂലൈ 11ന് നടത്തിയ ബോംബാക്രമണങ്ങളിൽ എൺപതോളം ആളുകൾ കൊല്ലപ്പെട്ടു. തീവ്രവലതുപക്ഷ ചിന്താഗതിക്കാരനായ ഇയാൾക്ക് അല്പം ചില മാനസിക അസ്വാസ്ഥ്യങ്ങളും ഉണ്ടായിരുന്നു. ലെസ് വേഗാസിൽ സ്റ്റീഫൻ പാഡോക്ക് നടത്തിയ വെടിവയ്പിൽ 60 പേർ മരിച്ചു; 411 പേർക്കു പരിക്കേറ്റു. കൊളറാഡോയിലെ ഒരു തിയറ്ററിൽ 2012 ജൂലൈ 12ന് ജയിംസ് ഹോംസ് നടത്തിയ വെടിവയ്പിൽ 58 പേർക്കു പരിക്കേറ്റു.
ഒറ്റപ്പെട്ട ചെന്നായ്ക്കളുടെ എണ്ണവും ഏറ്റവും കൂടുതലുള്ളത് തീവ്ര ഇസ്ലാമിക വിഭാഗത്തിൽതന്നെ. ലണ്ടനിൽ 2017 മാർച്ച് 22ന് ഖാലിദ് മസൂദ് എന്ന ബ്രിട്ടീഷ് തീവ്രവാദി കാൽനടക്കാരുടെ മേൽ കാറോടിച്ചു കയറ്റി 50 പേരെ മുറിപ്പെടുത്തി. ഇതുപോലെ ജനക്കൂട്ടത്തിനിടയിലേക്കും ക്രിസ്മസ് ചന്തകളിലേക്കും കാറോടിച്ചു കയറ്റിയതിന്റെയും ട്രെയിനിലും നിരത്തിലുമുള്ള നിരപരാധികളെ കുത്തിവീഴ്ത്തിയതിന്റെയും എത്രയോ സംഭവങ്ങളാണ് ജർമനി, ഫ്രാൻസ്, യുകെ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ ഉണ്ടായത്.
തീവ്രവാദികൾ ഉപയോഗിക്കുന്ന മറ്റൊരു ഉപാധിയാണ് രാസപദാർഥങ്ങൾ. ഇവ ഉപയോഗിച്ച് വിഷവാതകങ്ങൾ ഉത്പാദിപ്പിച്ച് ജനക്കൂട്ടങ്ങളുടെ മേൽ പ്രയോഗിക്കുന്നത് മാരകമാണ്. അമേരിക്കയിലെ അറ്റ്ലാന്റയിൽ 2004 മേയ് 25ന് ഉണ്ടായ ഒരു വാതകചോർച്ച അഞ്ചു കിലോമീറ്റർ ചുറ്റളവിൽ വ്യാപിക്കുകയുണ്ടായി. പതിനായിരം പേരെ ഒഴിപ്പിക്കേണ്ടിവന്നു. ഒമ്പതു പേർ ആശുപത്രിയിലായി. വിഷവാതകവ്യാപനംമൂലവും തീവ്രവാദികൾക്ക് ആക്രമണം നടത്താം എന്ന ഭീഷണിയിലേക്ക് ഇത് വിരൽചൂണ്ടി.
വിഷവാതകം നിർമിക്കുന്നതിനേക്കാൾ ചെലവുകുറവ് സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുന്നതിനാണ്. അതുകൊണ്ടുതന്നെ തീവ്രവാദികൾ അതിനാണു കൂടുതൽ ശ്രദ്ധ നല്കുന്നത്. എങ്കിലും ന്യൂക്ലിയർ, രാസ, ജൈവായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇസ്ലാമിക തീവ്രവാദികളുമായി അടുപ്പമുള്ള ഒരു പ്രസിഡന്റ്/പ്രധാനമന്ത്രി ഫ്രാൻസിലോ യുകെയിലോ ഉണ്ടാകാമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇക്കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. വലിയ ആയുധക്കൂന്പാരങ്ങൾക്കുമേൽ അധികാരമുള്ള രാഷ്ട്രത്തലവന്മാർ സംയമനത്തിന്റെയും സംഭാഷണത്തിന്റെയും വക്താക്കളായിരിക്കുന്നത് ലോകസമാധാനത്തിന് അത്യന്താപേക്ഷിതമാണ്.
(തീയതി, സ്ഥലം, ആക്രമണത്തിന് ഉത്തരവാദികൾ, സംഭവം, മരിച്ചവരുടെ എണ്ണം എന്ന ക്രമത്തിൽ)
*(ചില ആക്രമണങ്ങളിൽ ഉത്തരവാദികളെ കണ്ടെത്താനായിട്ടില്ല)
Tags : Terrorism 21st century