രണ്ട് സഹസ്രാബ്ദങ്ങളുടെ മഹാജൂബിലിക്കുശേഷം 25 വർഷംകൂടി പിന്നിടുമ്പോൾ കത്തോലിക്കാ സഭയുടെ കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ വളർച്ചയിലേക്കും തളർച്ചയിലേക്കും ഭാവിപ്രതീക്ഷകളിലേക്കുമുള്ള എത്തിനോട്ടം ഏറെ പ്രസക്തമാവുകയാണ്. കത്തോലിക്കാ സഭ അടിസ്ഥാനപരമായി ഒരു ആത്മീയ യാഥാർഥ്യമാണെങ്കിൽപോലും ആധുനിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള, സുസംഘടിതമായ ഒരു അന്താരാഷ്ട്ര സാമൂഹിക സാംസ്കാരിക സംവിധാനം കൂടിയാണ്. കത്തോലിക്കാ സഭയെപ്പോലെ ലോകരാഷ്ട്രങ്ങളുടെ അതിർത്തികൾക്കതീതമായി മനുഷ്യനെയും അവന്റെ ധാർമിക വീക്ഷണത്തെയും ശക്തമായി സ്വാധീനിക്കാനും ഒരുമിപ്പിച്ചു നിർത്താനും ശക്തിയും കരുത്തുമുള്ള മറ്റൊരു സംവിധാനവും ഒരു കാലത്തും ലോകത്ത് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുടെ കാൽ നൂറ്റാണ്ടിന്റെ ഉയർച്ചതാഴ്ചകൾ ലോകചരിത്രത്തിന്റെ പ്രസക്തമായ ഭാഗമാണ്.
ജനസംഖ്യാ വ്യതിയാനങ്ങൾ
കഴിഞ്ഞ 25 വർഷങ്ങളിൽ ശ്രദ്ധേയമായ ജനസംഖ്യാ വ്യതിയാനങ്ങൾക്ക് കത്തോലിക്കാ സഭ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആഗോളസഭയുടെ അംഗസംഖ്യയിൽ ഗണ്യമായ വളർച്ചയുണ്ടായി. 25 വർഷം മുമ്പ് ഏതാണ്ട് 100 കോടി അംഗങ്ങൾ ഉണ്ടായിരുന്ന സഭയിൽ ഇന്ന് 134 കോടി അംഗങ്ങളാണുള്ളത്. എന്നാൽ, ശ്രദ്ധേയമായ കാര്യം യൂറോപ്പിലും നോർത്ത് അമേരിക്കയിലും വിശ്വാസികളുടെ എണ്ണത്തിൽ കുറവ് വന്നപ്പോൾ ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും വളരെ ശക്തമായ വളർച്ച രേഖപ്പെടുത്തി എന്നതാണ്. 72 ശതമാനം കത്തോലിക്കർ ഇപ്പോൾ യൂറോപ്പിന് പുറത്തുള്ളവരാണ്. സഭയുടെ ശക്തിയും ശ്രദ്ധയും യൂറോപ്പിനു പുറത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ് പുതിയ ട്രെൻഡ്. ഏഷ്യയും ആഫ്രിക്കയും കേന്ദ്രമാക്കിയുള്ള സഭയുടെ ഈ പുതിയ വളർച്ചാശൈലി സഭയുടെതന്നെ സാമൂഹിക വീക്ഷണത്തെയും സംസ്കാരത്തെയും നേതൃ ശൈലിയെയും സാരമായി സ്വാധീനിക്കുകതന്നെ ചെയ്യും.

നാലു മാർപാപ്പമാർ ആണ് കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ സഭയെ നയിച്ചത്. ദൃശ്യമാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പുതിയ നൂറ്റാണ്ടിൽ ഏറ്റവും അധികം ജനപ്രീതി നേടിയ നാലു മാർപാപ്പമാർ. മഹാജൂബിലി വർഷം പ്രഖ്യാപിക്കുകയും പുതിയ സഹസ്രാബ്ദത്തിന്റെ സുവിശേഷവത്കരണ ദൗത്യത്തെ നവീകരിക്കുകയും ചെയ്ത ജോൺ പോൾ രണ്ടാമൻ മാർപാപ്പ (1978-2005) ആയിരിക്കും ലോകചരിത്രത്തിൽതന്നെ ഏറ്റവും അധികം യാത്രകൾ ചെയ്യുകയും സന്ദർശനങ്ങൾ നടത്തുകയും ചെയ്ത മാർപാപ്പ. പേപ്പസി ഒരു ആഗോള അജപാലന ശുശ്രൂഷ ആണെന്ന് അങ്ങനെ മാർപാപ്പ വ്യക്തമാക്കി.
ലോകത്തിന്റെ മനഃസാക്ഷിയെ രൂപപ്പെടുത്തിയ അതിശക്തമായ സാമൂഹിക പ്രബോധനങ്ങളുടെ പരമ്പര ജീവന്റെ മഹത്വം (എവാഞ്ചലിയും വീറ്റേ) തുടങ്ങിയ ചാക്രിക ലേഖനങ്ങളിലൂടെ പുതിയ സഹസ്രാബ്ദത്തിൽ പാപ്പാ തുടർന്നു. മനുഷ്യവ്യക്തിയുടെ മഹത്വത്തെക്കുറിച്ച് ഏറ്റവും ആധികാരികമായും പ്രബോധനാത്മകമായും സംസാരിച്ച ജോൺ പോൾ രണ്ടാമൻ പാപ്പ വലിയ മാനവസ്നേഹത്തിന്റെയും മതസൗഹാർദത്തിന്റെയും ക്രൈസ്തവ ഐക്യത്തിന്റെയും വക്താവായിരുന്നു. ആഗോള യുവജന സമ്മേളനങ്ങളും മതസൗഹാർദത്തിന്റെ അസീസി സമ്മേളനങ്ങളും ഒക്കെ ജോൺ പോൾ പാപ്പായുടേതായിരുന്നു. തുടർന്ന് ലോകം കണ്ടത് ലോകചരിത്രത്തിലെ ഏറ്റവും പണ്ഡിതനായ മാർപാപ്പയെ ആയിരുന്നു.
യുക്തിഭദ്രമായ കത്തോലിക്കാ വിശ്വാസത്തെ വലിയ സഭാസ്നേഹത്തോടും ആധികാരികതയോടും കൂടി പഠിപ്പിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പ (2005–2013) ജോൺപോൾ രണ്ടാമൻ പാപ്പായുടെ സന്തതസഹചാരിയും മനഃസാക്ഷി സൂക്ഷിപ്പുകാരനും കൂടിയായിരുന്നു. നവയുഗ ആപേക്ഷികതാവാദങ്ങളുടെയും തീവ്ര സ്വാതന്ത്ര്യവാദങ്ങളുടെയും യുക്തിവാദങ്ങളുടെയും കാലഘട്ടത്തിൽ സഭയെ പാരമ്പര്യത്തിലേക്കും ഉറവിടങ്ങളിലേക്കും ചേർത്തുനിർത്താൻ പാപ്പാ കഠിനപ്രയത്നം ചെയ്തു.
എന്നാൽ, ഇറ്റാലിയൻ മാധ്യമങ്ങളുടെ ജർമൻ വിരോധവും ‘ആധുനികലോകത്തിനു ചേരാത്ത യാഥാസ്ഥിതികൻ’ എന്ന പേരും ജർമന് ലിബറൽ ദൈവശാസ്ത്രജ്ഞരുടെ യാഥാസ്ഥിതിക വിരുദ്ധതയും കാരണം ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും പ്രബോധകനും ജർമൻകാരനുമായ പാപ്പായ്ക്ക് ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ജനപ്രിയത മാത്രം ഉണ്ടായില്ല. എന്നാൽ, ലോകത്തെയും മാധ്യമങ്ങളെയും സ്തബ്ധരാക്കിക്കൊണ്ട് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ രാജിവച്ചപ്പോൾ വലിയ അദ്ഭുതത്തോടെ ലോകം ബെനഡിക്ട് പാപ്പായുടെ പേപ്പസിയിലേക്ക് തിരിഞ്ഞുനോക്കി. പേപ്പസിയുടെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ വലിയ പ്രസിദ്ധിയാണ് രാജിക്കുശേഷം പാപ്പായ്ക്ക് ലഭിച്ചത്.

തുടർന്നുവന്ന ഫ്രാൻസിസ് പാപ്പാ(2013-2025)യാണ് ആധുനിക ലോകത്തിൽ പേപ്പസിയെ ഏറ്റവും അധികം ജനകീയമാക്കിയത്. തന്റെ ലളിത ജീവിതവും ജനസമ്പർക്കവും സ്വതന്ത്ര നിലപാടുകളുംകൊണ്ട് സഭാ നേതൃത്വത്തിന്റെ മുഖംതന്നെ പാപ്പാ നവീകരിച്ചു. സഭാ ഭരണത്തിൽ സിനഡാലിറ്റിക്കുള്ള പ്രാധാന്യത്തെ പാപ്പാ പുനരവതരിപ്പിച്ചു.
ക്രൈസ്തവ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഫ്രാൻസിസ് പാപ്പായെ ലോകം കണ്ടു. വിശുദ്ധ ഫ്രാൻസിസിന്റെ ചൈതന്യത്തോടെ ദരിദ്രരെയും കുടിയേറ്റക്കാരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും പാപ്പാ ചേർത്തുനിർത്തി. എന്നാൽ അതേസമയം, പാപ്പായുടെ വാക്കുകൾ പാപ്പാ ഉദ്ദേശിച്ചതിനേക്കാൾ ലിബറൽ ചായ്വോടെ വ്യാഖ്യാനിക്കുകയും പലപ്പോഴും വളച്ചൊടിക്കുകയും ചെയ്തത് കാര്യമായ ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കി.
തന്റെ മുൻഗാമികൾ തുടങ്ങിവച്ച സഭാ ഐക്യപ്രവർത്തനങ്ങളെ ഫലപ്രാപ്തിയിൽ എത്തിക്കാനും ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന വിശ്വാസ ധാർമിക പ്രതിസന്ധികൾക്ക് വ്യക്തത നൽകാനും കുടിയേറ്റവും തീവ്രവാദവും ക്രൈസ്തവ പീഡനവും ഉയർത്തുന്ന ആശങ്കകൾക്ക് അന്താരാഷ്ട്ര തലത്തിൽ പരിഹാരങ്ങൾ കണ്ടെത്താനും നയതന്ത്ര ബന്ധങ്ങളെ ശക്തിപ്പെടുത്താനും ഒക്കെയുള്ള ഭാരിച്ച ചുമതലകൾ കാൽ നൂറ്റാണ്ടിന്റെ സമാപനത്തിൽ തന്റെ ശുശ്രൂഷ ആരംഭിച്ചിരിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പായെ കാത്തിരിക്കുന്നു. പാപ്പായുടെ പ്രബോധനങ്ങളും പ്രവർത്തനങ്ങളും രാജ്യാന്തര സന്ദർശനങ്ങളും സഭയ്ക്കും ലോകത്തിനും വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.
കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്ത് സഭാ ഐക്യ ശ്രമങ്ങളിൽ കാര്യമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തിന്റെ പുരോഗതിയാണ്. രണ്ടായിരത്തിൽ ആരംഭിച്ച കാത്തലിക് ഓർത്തഡോക്സ് ഇന്റർനാഷണൽ തിയോളജിക്കൽ ഡയലോഗ് നാളിതുവരെ വലിയ ഫലങ്ങൾ ഉളവാക്കി. കൂദാശാപരമായ വിഷയങ്ങളിലും ദൈവശാസ്ത്ര വീക്ഷണങ്ങളിലും സിറിയക്, കോപ്റ്റിക്, അർമേനിയൻ, മലങ്കര ഓർത്തഡോക്സ് തുടങ്ങിയ പൗരസ്ത്യ ഓർത്തഡോക്സ് സഭകളുമായും വലിയ അടുപ്പം വളർത്തിയെടുക്കാൻ കഴിഞ്ഞു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലഘട്ടത്തിൽ വിശുദ്ധ കുർബാനയും സഭാ ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഓർത്തഡോക്സ് സഭയും കത്തോലിക്കാ സഭയും കൂടുതൽ അടുത്തു. നൂറ്റാണ്ടുകൾ നീണ്ട മുറിവുകൾ സുഖപ്പെടുത്താൻ കഴിഞ്ഞ കാൽ നൂറ്റാണ്ടിനു കഴിഞ്ഞു. ഈ കാലഘട്ടത്തിലാണ് ആംഗ്ലിക്കൻ-കാത്തലിക് ചർച്ചകളും ഏറ്റവും സജീവമായത്. വലിയൊരു വിഭാഗം ആളുകളും വൈദികരും മെത്രാന്മാർപോലും ആംഗ്ലിക്കൻ സഭയിൽനിന്ന് കത്തോലിക്ക കൂട്ടായ്മയിലേക്ക് മടങ്ങിയെത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ കാലത്താണ് ലൂഥറൻ നേതാക്കന്മാരുമായി സംയുക്ത പ്രസ്താവന നടത്തുകയും വിഭജനത്തേക്കാൾ അനുരഞ്ജനത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുകയും ചെയ്തത്. ഈ കാലഘട്ടത്തിൽ തന്നെ മാമോദീസയും സുവിശേഷവത്കരണവും സംബന്ധിച്ച വിഷയങ്ങളിൽ പെന്തകോസ്റ്റൽ നേതാക്കന്മാരും പ്രൊട്ടസ്റ്റന്റ് നേതാക്കന്മാരുമായി പ്രസക്തമായ കൂടിയാലോചനകൾ നടന്നു. സഭയുടെ ചരിത്രത്തിൽ അപ്പസ്തോലിക പാരമ്പര്യം ഇല്ലാത്ത വിശ്വാസ സമൂഹങ്ങളുമായി ഏറ്റവും അധികം ചർച്ചകളും പങ്കാളിത്തവും ഉണ്ടായത് കഴിഞ്ഞ കാൽ നൂറ്റാണ്ടിലാണ്.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കുശേഷം ഏറ്റവുമധികം സാമൂഹിക ഇടപെടലുകൾ നടന്ന കാലഘട്ടമായിരുന്നു കഴിഞ്ഞ കാൽ നൂറ്റാണ്ട്. ആഗോള സാമൂഹിക ക്രമത്തിൽ സംഭവിച്ച വ്യതിയാനവും ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ചയും ഈ സാമൂഹിക ഇടപെടലുകളെ അനിവാര്യമാക്കിയിട്ടുണ്ട്. യുദ്ധങ്ങൾ, ഐവിഎഫ്, ക്ലോണിംഗ്, ഗർഭഛിദ്രം, ദയാവധം, വധശിക്ഷ, രാജ്യാന്തര നിർബന്ധിത കുടിയേറ്റം, പ്രകൃതിചൂഷണം തുടങ്ങി ജൈവധാർമികതയും മനുഷ്യവ്യക്തിയുടെ മഹത്വവും സംബന്ധിക്കുന്ന പ്രശ്നങ്ങളായിരുന്നു കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ ഏറ്റവും അധികം വെല്ലുവിളികൾ ഉയർത്തിയത്.
ഫ്രാൻസിസ് മാർപാപ്പ വധശിക്ഷയെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനത്തിൽ മാറ്റം വരുത്തിയത് ഈ കാലത്താണ്. മനുഷ്യജീവനുകളെ സംരക്ഷിക്കാൻ മറ്റൊരു മാർഗവും ഇല്ലാത്ത അത്യപൂർവ സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്ന നിലപാടിനെ “യാതൊരു വിധത്തിലും അംഗീകരിക്കാൻ ആവുകയില്ല” എന്ന് പാപ്പാ തിരുത്തി. ആഗോള പരിസ്ഥിതി സംരക്ഷണ ദർശനത്തെയും മനുഷ്യനെയും പ്രകൃതിയെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങളെയും ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സി (2015) എന്ന ചാക്രിക ലേഖനവും തുടർ പ്രബോധനങ്ങളും അതിശക്തമായി സ്വാധീനിക്കുകയും അത്തരം പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുകയും ചെയ്തു. പ്രകൃതിചൂഷണവും കാലാവസ്ഥാ നശീകരണവും ‘പാപ’മായിത്തന്നെ പരിഗണിക്കണമെന്ന് ഫ്രാൻസിസ് പാപ്പ പ്രബോധനം നൽകി.
ഫ്രാൻസിസ് പാപ്പായുടെ അമോറിസ് ലെത്തീസ്യാ (2016) തിരുസഭയുടെ ധാർമിക അജപാലന ദൈവശാസ്ത്രത്തിന്റെ നാഴികക്കല്ലായിരുന്നു. വിവാഹത്തിന്റെയും ലൈംഗികതയുടെയും പരമ്പരാഗത പ്രബോധനത്തിൽ മാറ്റം വരുത്താതെതന്നെ നവീകരിക്കപ്പെട്ട ഒരു അജപാലനശൈലി ആധുനിക ലോകത്തിൽ ഉണ്ടാകേണ്ടതുണ്ട് എന്ന വീക്ഷണം ശക്തമായി അവതരിപ്പിക്കപ്പെട്ടു. ലൈംഗികതയെയും കുടുംബബന്ധത്തെയും സംബന്ധിക്കുന്ന സങ്കീർണ പ്രശ്നങ്ങളിൽ എഴുതപ്പെട്ട നിയമത്തിൽ മാറ്റം വരുത്താതെതന്നെ കരുണാർദ്രമായും, വ്യക്തികളെയും സാഹചര്യത്തെയും പ്രഥമമായി പരിഗണിച്ചും വ്യാഖ്യാനിക്കപ്പെടണമെന്ന് നിർദേശിക്കപ്പെട്ടു.
സാമ്പത്തിക മേഖലയിലെ ധാർമിക പ്രശ്നങ്ങൾ ആനുകാലിക സ്വഭാവത്തോടെ കഴിഞ്ഞ നൂറ്റാണ്ടിൽ പ്രബോധന വിഷയമായി. മനുഷ്യവ്യക്തിയെ വെറും ഉപഭോക്താവായി മാത്രം കാണരുതെന്നും മനുഷ്യൻ വെറുമൊരു സാമ്പത്തിക യാഥാർഥ്യം മാത്രമല്ലെന്നും അതുകൊണ്ടുതന്നെ എല്ലാ സാമ്പത്തിക ചൂഷണങ്ങളും കാപ്പിറ്റലിസം ഉൾപ്പെടെ, ചൂഷണസാധ്യതയുള്ള എല്ലാ വ്യവസ്ഥിതികളും അധാർമികമാണെന്നും ജോൺപോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചു. കാരിത്താസ് ഇന് വേരിത്താത്തേ (2009) എന്ന ചാക്രിക ലേഖനത്തിൽ സാമ്പത്തിക ജീവിതത്തിന് ഒരിക്കലും ധാർമികമായി നിഷ്പക്ഷമായിരിക്കാൻ കഴിയില്ലെന്നും അതിനാൽ അവ സത്യത്താലും സ്നേഹത്താലും നയിക്കപ്പെടേണ്ടതുണ്ടെന്നും ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പഠിപ്പിച്ചു.
ഏറ്റവുമധികം യുദ്ധങ്ങളും അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അസമാധാനവും അവയുടെ ധാർമിക പ്രശ്നങ്ങളും അനുഭവിക്കേണ്ടിവന്ന വർഷങ്ങളായിരുന്നു കഴിഞ്ഞ കാൽ നൂറ്റാണ്ടിന്റേത്. സിറിയയിലെയും ഇറാക്കിലെയും യുക്രെയ്നിലെയും ആഫ്രിക്കയിലെയും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അതിശക്തമായ ഒരു രാജ്യാന്തര നിയമസംവിധാനവും അന്താരാഷ്ട്ര സംഭാഷണത്തിനായുള്ള പ്രത്യേക സംവിധാനവും അത്യാവശ്യമാണെന്നും, യുഎൻ പോലുള്ള സംഘടനകൾ കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും ജോൺ പോൾ രണ്ടാമൻ മാർപാപ്പ ലോകത്തെ ബോധ്യപ്പെടുത്തി.
യുദ്ധങ്ങൾ അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള വത്തിക്കാന്റെ നയതന്ത്ര ഇടപെടലുകൾ അവയുടെ നിഷ്പക്ഷതകൊണ്ടും ഫലപ്രാപ്തി കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. തീവ്രവാദവും മതവർഗീയതയും വംശഹത്യകളും അന്താരാഷ്ട്ര തലത്തിൽ സംഘടിതമായി ചെറുക്കപ്പെടണമെന്ന് ബെനഡിക്ട് പാപ്പാ അന്താരാഷ്ട്ര സമൂഹത്തെയും രാഷ്ട്രത്തലവന്മാരെയും നിരന്തരം ബോധ്യപ്പെടുത്തി. 180ലധികം രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളും ഐക്യരാഷ്ട്രസഭയിലെ സ്ഥിരം നിരീക്ഷക പദവിയും ഉപയോഗിച്ച് വത്തിക്കാൻ ഒരു രാഷ്ട്രീയശക്തി എന്നതിനേക്കാൾ ധാർമിക നയതന്ത്ര ശക്തിയായി ഈ കഴിഞ്ഞ നൂറ്റാണ്ടിൽ നിലകൊണ്ടിട്ടുണ്ട്.

വിദ്യാഭ്യാസവും സാമൂഹിക സേവനവും
കത്തോലിക്കാ സഭ എല്ലാക്കാലത്തും ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ - ആതുര - സാമൂഹികസേവന സംവിധാനം കൂടിയാണ്. ലോകത്തിൽ എല്ലാക്കാലത്തും ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സാമൂഹികക്ഷേമ സ്ഥാപനങ്ങളും നടത്തിയിട്ടുള്ളത് കത്തോലിക്കാ സഭയാണ്. സഭാ സ്ഥാപനങ്ങളുടെ വലിയ പ്രത്യേകത അവ ഏറ്റവും കൂടുതൽ പ്രവർത്തനക്ഷമമായിരിക്കുന്നത് അവികസിത രാജ്യങ്ങളിലും പ്രദേശങ്ങളിലുമാണ് എന്നതാണ്. അവ ഭരണകൂടങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തേക്കാൾ എക്കാലത്തും വളരെ കൂടുതലാണുതാനും. കഴിഞ്ഞ നൂറ്റാണ്ടിലും ആനുപാതികമായ വളർച്ച സഭയുടെ വിദ്യാഭ്യാസ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുണ്ട്. 74,550 കിൻഡർ ഗാർട്ടനുകളും 102,455 പ്രൈമറി സ്കൂളുകളും 52,085 സെക്കൻഡറി സ്കൂളുകളും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 5,420 ആശുപത്രികളും14,205 ഡിസ്പെൻസറികളും വൃദ്ധർക്കും വികലാംഗർക്കും ആയുള്ള 15,476 ഭവനങ്ങളും കുഷ്ഠരോഗികൾക്കായുള്ള 504 പരിചരണ കേന്ദ്രങ്ങളും 63,677 ചാരിറ്റബിൾ സ്ഥാപനങ്ങളും ഉൾപ്പെടെ 103,951 സാമൂഹിക സേവന സ്ഥാപനങ്ങളാണ് കത്തോലിക്കാ സഭ ഈ കാൽ നൂറ്റാണ്ടിന്റെ സമാപനത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
സഭാ ഭരണം
സുതാര്യമായ ഭരണസംവിധാനവും പങ്കാളിത്ത ശൈലിയും ലക്ഷ്യമാക്കിയുള്ള നവീകരണ ശ്രമങ്ങൾ കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ സഭാ ഭരണവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടു. വത്തിക്കാൻ ബാങ്കിംഗ് സംവിധാനത്തിൽ ഉൾപ്പെടെ സാമ്പത്തിക സുതാര്യതയും ഇന്റേണൽ ഓഡിറ്റിംഗും ഫലപ്രദമായി നടപ്പിൽ വരുത്താൻ ബെനഡിക്ട് മാർപാപ്പയ്ക്ക് കഴിഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കാനും കള്ളപ്പണത്തെയും സാമ്പത്തിക ക്രമക്കേടുകളെയും നിയന്ത്രിക്കാനുമായി 2010ൽ ഒരു ഫിനാന്ഷൽ ഇന്ഫർമേഷന് അഥോറിറ്റി (AIF) വത്തിക്കാനിൽ സ്ഥാപിച്ചത് ബെനഡിക്ട് മാർപാപ്പയാണ്.
അജപാലന ശ്രദ്ധയും പ്രേഷിതാഭിമുഖ്യമുള്ള നവീകരണ ശ്രമങ്ങളാണ് ഫ്രാൻസിസ് മാർപാപ്പ ലക്ഷ്യംവച്ചത്. സഭാ ഭരണത്തിലും ഉപദേശകസമിതികളിലും ഇറ്റലിക്കും യൂറോപ്പിനും പുറത്തുനിന്ന് കൂടുതൽ പങ്കാളിത്തം ഫ്രാൻസിസ് പാപ്പാ ഉറപ്പുവരുത്തി. ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നും ലാറ്റിൻ അമേരിക്കയിൽനിന്നുമുള്ള അഭിപ്രായങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ മറ്റൊരു നാഴികക്കല്ലാണ് സിനഡാലിറ്റിയെക്കുറിച്ചുതന്നെ നടന്ന സിനഡ് (2021 - 2024). പുതിയ സഹസ്രാബ്ദത്തിൽ ഒരുമിച്ച്, ഒരേ ദിശയിൽ തിരുസഭ സഞ്ചരിക്കേണ്ടതെങ്ങനെ എന്ന് ഈ സിനഡ് ചർച്ച ചെയ്തു. പങ്കാളിത്തസ്വഭാവമുള്ള ഭരണവും അല്മായ പങ്കാളിത്തവും സ്ത്രീകളുടെ ദൗത്യവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടു. സിനഡിന്റെ ഒരുക്കം മുതൽ എല്ലാ പ്രദേശങ്ങളിലും എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളെ കേൾക്കാൻ സഭ സന്നദ്ധയായി. ദൈവാധികാരത്തെയും വിശുദ്ധ പാരമ്പര്യത്തെയും മുഖവിലയ്ക്കെടുത്തുകൊണ്ടുതന്നെ വിവിധ വിഷയങ്ങളിൽ അഭിപ്രായ രൂപീകരണം നടത്തേണ്ടതെങ്ങനെ എന്നതിന്റെ വലിയൊരു മാതൃകയായിരുന്നു ഈ സിനഡ് സമ്മേളനം.
സഭാ ഭരണത്തിൽ മാർപാപ്പയെ സഹായിക്കുന്ന കോൺഗ്രിഗേഷനുകളെ ഡിക്കാസ്റ്ററികൾ (കാര്യാലയം) എന്ന് പുനർനാമകരണം ചെയ്തു. റോമൻ കൂരിയായെ പ്രേഷിത ആഭിമുഖ്യത്തോടെ പുനഃസംഘടിപ്പിച്ചു. സഭയുടെ പ്രാഥമിക ദൗത്യം സുവിശേഷവത്കരണമാണ് എന്ന ബോധ്യത്തോടെ സുവിശേഷവത്കരണത്തിനായുള്ള കാര്യാലയത്തെ പ്രാഥമിക കാര്യാലയമായി ഫ്രാൻസിസ് മാർപാപ്പ ഉയർത്തി. സഭാ ഭരണത്തിന്റെ നേതൃനിരയിലും സിനഡൽ ചർച്ചകളിലും അല്മായരെയും സ്ത്രീകളെയും കൂടുതലായി ഉൾപ്പെടുത്തി. ഫ്രാൻസിസ് പാപ്പായുടെ ഭരണകാലത്താണ് സീറോ മലബാർ സഭയ്ക്ക് അഖിലേന്ത്യാ ഭരണാധികാരം നൽകപ്പെട്ടത്. അതിന്റെ തുടർച്ചയെന്നോണം ഗൾഫ് രാജ്യങ്ങളിലും സീറോ മലബാർ സഭയ്ക്ക് അജപാലന സാധ്യതയുടെ കവാടങ്ങൾ തുറന്നിട്ടുകൊണ്ടാണ് ഈ കാൽ നൂറ്റാണ്ട് കടന്നുപോകുന്നത്.
സഭാ നിയമം
ഭരണപരവും സാമ്പത്തികവുമായ നിയമങ്ങളുടെ നവീകരണത്തേക്കാൾ ശ്രദ്ധിക്കപ്പെട്ടത് വിവാഹനിയമങ്ങളും അജപാലന നീതിയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിഷ്കരണങ്ങളും ആയിരുന്നു. മീത്തിസ് യൂദെക്സ് ദോമിനൂസ് യേസൂസ് (2015) വിവാഹത്തിന്റെ സാധുത പരിശോധിക്കുന്ന സങ്കീർണമായ കോടതി പ്രക്രിയയെ പരിഷ്കരിക്കുകയും ലഘൂകരിക്കുകയും ചെയ്തു. രൂപതാ മെത്രാനെ തന്റെ രൂപതയുടെ പ്രാഥമിക ജഡ്ജിയായി പുനഃസ്ഥാപിച്ചുകൊണ്ട് നിയമസംബന്ധമായ കാര്യങ്ങളിൽ കൂടുതൽ പ്രാദേശികമായ അധികാരങ്ങൾ നൽകുകയും നീതിനിർവഹണം രൂപതാ മെത്രാന്റെ പ്രാഥമികമായ അജപാലന ദൗത്യങ്ങളിൽ ഒന്നാണെന്ന് വ്യക്തമാക്കുകയും ചെയ്തു. നാളിതുവരെ വിവാഹസംബന്ധമായ കേസുകൾ സ്വാഭാവികമായും മേൽക്കോടതിയിലേക്ക് അപ്പീൽ പോവുകയും സമാനമായ രണ്ട് വിധികൾ ആവശ്യമായി വരികയും ചെയ്തിരുന്നു. ഇനിമുതൽ കക്ഷികൾ ആവശ്യപ്പെടാത്തപക്ഷം രൂപതാ കോടതിയുടെ വിധിതീർപ്പ് മാത്രം മതിയാകും എന്ന് തീരുമാനിക്കപ്പെട്ടത് കേസുകൾ കൈകാര്യം ചെയ്യുന്നതിന്റെ ബുദ്ധിമുട്ടും സമയദൈർഘ്യവും കുറയ്ക്കുകയും അജപാലനപരമായ നീതിനിർവഹണം ത്വരിതപ്പെടുത്തുകയും ചെയ്തു.
ദൈവശാസ്ത്ര പുരോഗതി
കഴിഞ്ഞ കാൽ നൂറ്റാണ്ടിന്റെ ദൈവശാസ്ത്ര പുരോഗതിയെ സഭയുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മേഖലകളിലെ പുരോഗതിയോട് താരതമ്യം ചെയ്താൽ ദുർബലമായിരുന്നു എന്ന് വിലയിരുത്തേണ്ടിവരും. ജോസഫ് റാറ്റ്സിംഗറെപ്പോലെയുള്ള അതിപ്രഗത്ഭരുടെ നിരയൊന്നും കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ ഉദയം ചെയ്തില്ല. റാറ്റ്സിംഗറുടെ നേതൃത്വത്തിൽ കൂട്ടായ്മ അധിഷ്ഠിത സഭാ ദർശനം (communion ecclesiology) പരിപോഷിപ്പിക്കപ്പെടുകയും വ്യക്തിസഭകളുടെ പ്രസക്തിയും പ്രാധാന്യവും വർധിക്കുകയും ചെയ്തു എന്നത് യാഥാർഥ്യമാണ്. തിരുസഭയെ ഒരു സംവിധാനം എന്നതിനേക്കാളും കൗദാശിക സ്വഭാവമുള്ള മിശിഹാശരീരത്തിന്റെ കൂട്ടായ്മയായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ പ്രബോധന സ്വഭാവമുള്ള ദൈവശാസ്ത്ര പഠനങ്ങളേക്കാൾ പ്രാമുഖ്യം ലഭിച്ചത് സാമൂഹിക വിഷയങ്ങൾക്കായിരുന്നു. പ്രകൃതിയും മനുഷ്യനും പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു. അത്തരം വിഷയങ്ങൾ ദൈവശാസ്ത്രപരമായി മുൻപെന്നത്തേക്കാൾ വിശകലനം ചെയ്യപ്പെട്ടു. വിമോചന ദൈവശാസ്ത്രത്തിന്റെ ഭാഗികമായ തിരിച്ചുവരവിനും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. ഫെമിനിസ്റ്റ്, ജെൻഡർ, എക്കോളജിക്കൽ വിഷയങ്ങൾ കൂടുതൽ പഠിക്കപ്പെട്ടു.
ഒപ്പം, എല്ലാക്കാലത്തേക്കാൾ കൂടുതലായി ദൈവശാസ്ത്ര പഠനങ്ങൾ സാധാരണക്കാരിലേക്ക് എത്തിയ ഒരു കാലഘട്ടംകൂടിയായിരുന്നു കടന്നുപോയ കാൽ നൂറ്റാണ്ട്. കൂദാശകളും ആരാധനക്രമവും സഭാ നിയമങ്ങളും യൂറോപ്പിനു പുറത്തുള്ള പല പ്രദേശങ്ങളിലും വലിയ ചർച്ചാവിഷയങ്ങളായിരുന്നു. യാഥാസ്ഥിതികരും സ്വാതന്ത്ര്യവാദികളും തമ്മിലുള്ള അകലം കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ കൂടുതൽ വർധിച്ചു എന്നുവേണം പറയാൻ. വൈദികരും സന്യസ്തരും കൂടുതൽ ലിബറൽ വീക്ഷണങ്ങളിലേക്ക് ചാഞ്ഞപ്പോൾ അല്മായ സമൂഹം കൂടുതൽ യാഥാസ്ഥിതിക നിലപാടുകളിൽ ഉറച്ചുനിൽക്കാൻ ശ്രമിച്ചു എന്നത് കഴിഞ്ഞ കാലഘട്ടത്തിന്റെ വിരോധാഭാസമാണ്.
കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ രക്തസാക്ഷികൾ ഉൾപ്പെടെ ആയിരത്തിലധികം പേർ വിശുദ്ധ സഭയിൽ നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. കാരണം, സഭയുടെ വളർച്ചയുടെ യഥാർഥ അളവുകോൽ വിശുദ്ധിയിലും ആത്മീയ ജീവിതത്തിലും ഉള്ള വളർച്ചയാണ്.1600ലധികം നാമകരണ നടപടികളാണ് ഇപ്പോൾ വിവിധ ഘട്ടങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മദർ തെരേസയും ജോൺ പോൾ രണ്ടാമൻ പാപ്പായും കാർഡിനൽ ന്യൂമാനും ചാൾസ് ദേ ഫുക്കോയും ജിയന്ന ബറാത്ത മോളയും ചാവറയച്ചനും മുതൽ കാർലോ അക്വത്തിനസ് വരെയുള്ള അതിപ്രശസ്തരായ വിശുദ്ധരെ സഭയ്ക്ക് ലഭിച്ച കാൽ നൂറ്റാണ്ടു കൂടിയാണ് കടന്നുപോകുന്നത്. 482 വിശുദ്ധരെ നാമകരണം ചെയ്ത ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് ലോകചരിത്രത്തിൽത്തന്നെ ഏറ്റവും അധികം വിശുദ്ധരെ സഭയിൽ പ്രഖ്യാപിച്ചിട്ടുള്ള പാപ്പാ.
സഭയുടെ ആത്മീയ നവീകരണത്തിന് ശക്തമായ പിന്തുണ നൽകിയ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ കാലഘട്ടം കൂടിയായിരുന്നു കഴിഞ്ഞകാൽ നൂറ്റാണ്ട്. 2000 വർഷത്തിന്റെ മഹാജൂബിലിയിൽ നവ സുവിശേഷവത്കരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ജോൺപോൾ രണ്ടാമൻ പാപ്പ കരിസ്മാറ്റിക് മുന്നേറ്റത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ പാപ്പ കരിസ്മാറ്റിക് വരങ്ങളും സിദ്ധികളും കൂട്ടായ്മയിലേക്കും കൗദാശിക ജീവിതത്തിലേക്കും നയിക്കണമെന്ന് ആഹ്വാനം ചെയ്തു. 2019ൽ അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ കീഴിൽ CHARIS (കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇന്റർനാഷണൽ സർവീസ്) എന്നൊരു സംവിധാനം സ്ഥാപിച്ചുകൊണ്ട് വത്തിക്കാൻ എല്ലാ കരിസ്മാറ്റിക് നവീകരണ മുന്നേറ്റങ്ങളെയും ഒരു കുടക്കീഴിൽ സംയോജിപ്പിച്ചു. ലോകമെമ്പാടും, നമ്മുടെ കേരളത്തിൽ പോലും ശക്തമായ ഒരു ആധ്യാത്മിക നവീകരണത്തിന് നേതൃത്വം കൊടുക്കാൻ കരിസ്മാറ്റിക് മുന്നേറ്റത്തിനു കഴിഞ്ഞു. ചെറിയ പ്രാർഥനാ ഗ്രൂപ്പുകൾ മുതൽ അനവധി ധ്യാനകേന്ദ്രങ്ങളും പ്രശസ്തരായ ധ്യാന ഗുരുക്കന്മാരും വലിയ ബൈബിൾ കൺവൻഷനുകളും വരെ ഉദയം ചെയ്യുകയും അടിസ്ഥാന വിശ്വാസത്തിലും വിശ്വാസാനുഭവത്തിലും അവ സഭയെ നവീകരിക്കുകയും ചെയ്തു. അതേസമയംതന്നെ ധാരാളം വിഘടിത ഗ്രൂപ്പുകളും സംഘടിതമായ സത്യവിശ്വാസവിരുദ്ധ പ്രബോധനങ്ങളും ഈ കാലഘട്ടത്തിൽ ഉദയംചെയ്തു എന്നതും വാസ്തവമാണ്.
ഒരുകാലത്ത് ക്രൈസ്തവകേന്ദ്രങ്ങൾ ആയിരുന്ന പ്രദേശങ്ങൾ ശക്തമായ മതമർദനത്തിന്റെയും വംശഹത്യയുടെയും ഫലമായി ഇസ്ലാമിക നാടുകളായി മാറുകയും ക്രൈസ്തവ ദേവാലയങ്ങൾപോലും മോസ്കുകൾആയി പരിവർത്തനപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്ന യാഥാർഥ്യം നിലനിൽക്കെ, ഇസ്ലാമിക തീവ്രവാദവും വംശഹത്യകളും യൂറോപ്പിനെയും ഭയപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. വികസിതവും സമ്പൽസമൃദ്ധവുമായ ഇസ്ലാമിക രാഷ്ട്രങ്ങളെ ഒഴിവാക്കി യൂറോപ്പിനെത്തന്നെ ലക്ഷ്യംവച്ച് നടത്തുന്ന നിർബന്ധിത കുടിയേറ്റങ്ങൾ യൂറോപ്പിന്റെ വിശ്വാസപാരമ്പര്യത്തെ മാത്രമല്ല, സംസ്കാരത്തെക്കൂടി തകർക്കുന്നുവെന്ന് അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഖത്തർ പോലെയുള്ള രാജ്യങ്ങൾ അത്തരം പ്രവർത്തനങ്ങൾക്ക് നൽകുന്ന ആയുധ- സാമ്പത്തിക സഹായങ്ങൾ ഇന്നത്ര രഹസ്യമല്ല. സാഹചര്യങ്ങൾ ഇതായിരിക്കെപോലും ഇക്കാലംകൊണ്ട് സാമാന്യം വലിയൊരു വോട്ട് ബാങ്ക് ആയി മാറിയ കുടിയേറ്റ സമൂഹത്തെ മാറ്റിനിർത്താൻ പാശ്ചാത്യ നാടുകളിലെ രാഷ്ട്രീയ പാർട്ടികൾക്കും അത്ര എളുപ്പമല്ല.
കഴിഞ്ഞ കാൽ നൂറ്റാണ്ടിന്റെ അവസാനഘട്ടം വലിയൊരു ഉയർത്തെഴുന്നേൽപ്പിന്റെ സൂചനകളാണ് നൽകുന്നത്. 2015നും 2023നും ഇടയിൽ ഫ്രാൻസിൽ മുതിർന്ന ആളുകളുടെ മാമ്മോദീസ സ്വീകരണത്തിൽ 60% വർധന ഉണ്ടായി എന്നത് നമ്മെ അദ്ഭുതപ്പെടുത്തും. യുകെയിലും ഫ്രാന്സിലും ജർമനിയിലും യുവജനങ്ങളുടെ വിശ്വാസജീവിതത്തിലേക്കുള്ള തിരിച്ചുവരവ് വളരെ ശക്തമാണ്. ആഗോള യുവജന സമ്മേളനങ്ങളിലും തീർഥാടനങ്ങളിലും യൂറോപ്പിൽ നിന്നുള്ള യുവജനങ്ങളുടെ പങ്കാളിത്തം ഗണ്യമാംവിധം വർധിച്ചുവരുന്നു. അമേരിക്കയിൽ യുവദമ്പതികളുടെയും മധ്യവയസ്കരുടെയും സജീവ പങ്കാളിത്തത്തിൽ വലിയ വർധന ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കയിൽ ധാരാളം സെമിനാരികൾ വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. മുൻതലമുറയേക്കാൾ ജെന്-ഇസെഡ് മതപരമായ കാര്യങ്ങളിൽ കൂടുതൽ പങ്കാളികളാകുന്നുണ്ട് .
അമേരിക്കയിലെ നാഷണൽ യൂകരിസ്റ്റിക് കോൺഗ്രസ് (2024) ൽ 60,000 പേരാണ് പങ്കെടുത്തത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കത്തോലിക്കാ സമ്മേളനം ആയിരുന്നു അത്. നിത്യാരാധന ചാപ്പലുകളുടെയും പരമ്പരാഗത ആരാധനക്രമ കൂട്ടായ്മകളുടെയും അല്മായ വിശ്വാസ പരിശീലന സംവിധാനങ്ങളുടെയും ക്ലോയിസ്റ്റർ കോൺഗ്രിഗേഷനുകളുടെയും എണ്ണത്തിൽ സാരമായ വളർച്ച ഈ കാലത്ത് പ്രകടമാകുന്നുണ്ട്. ചൈന ഏറ്റവും വലിയ കത്തോലിക്കാ രാജ്യമാകാൻ പോകുന്നു എന്നും ഏഷ്യയിലും ആഫ്രിക്കയിലും സഭ ശക്തിപ്പെടുന്നു എന്നുള്ള യാഥാർഥ്യത്തോടു ചേർത്തുവായിക്കപ്പെടേണ്ടതാണ് ഭൗതികതയെ കൈവെടിഞ്ഞ് വിശ്വാസജീവിതത്തിലേക്ക് മടങ്ങിവന്നു തുടങ്ങുന്ന അമേരിക്കയുടെയും യൂറോപ്പിന്റെയും പുതിയ ചരിത്രം.
Tags : Catholic Church quarter century old