ഒരു സീനിയർ ഡോക്ടറുടെ പരിശോധനാമുറിക്കു മുമ്പിൽ കുറിച്ചിരിക്കുന്ന വാക്യം ശ്രദ്ധിച്ചു: ‘Doctors treat, but God heals!’ ശരിയല്ലേ? ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാനാകും, പക്ഷേ, സൗഖ്യവും ആശ്വാസവും നൽകുന്നത് ദൈവമാണ്. “നിന്നെ സുഖപ്പെടുത്തുന്ന ഞാനാണ് കർത്താവ്”എന്ന് പുറപ്പാട് പുസ്തകത്തിന്റെ 15:26ൽ വായിക്കുന്നു. സങ്കീർത്തനം 103:2-3 നമ്മെ ഓർമിപ്പിക്കുന്നു: “എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക, അവിടുന്ന് നിന്റെ സകല രോഗവും സുഖപ്പെടുത്തുന്നവനാണ്.”
മുപ്പത്തിനാലാമത് ലോക രോഗീദിനമാണിന്ന്. ലെയോ 14-ാമൻ പാപ്പായുടെ സന്ദേശം, “സമരിയാക്കാരനെപ്പോലെ അപരന്റെ നൊന്പരം ഏറ്റെടുക്കുന്ന സ്നേഹം” എന്നാണ്. സഹനങ്ങളിൽ കഴിയുന്നവർക്കായുള്ള സ്നേഹസംസ്കാരം തീർക്കുക എന്ന ദൗത്യം ഈ ആചരണം ഓർമിപ്പിക്കുന്നു.
വി. ജോണ് പോൾ രണ്ടാമനും രോഗീദിനവും
വിശുദ്ധനായ ജോണ് പോൾ രണ്ടാമൻ പാപ്പാ, കടുത്ത സഹനങ്ങളുടെയും രോഗങ്ങളുടെയും ആഘാതങ്ങളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു. 1978 ഒക്ടോബർ 16നാണ് അദ്ദേഹം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. 1981 മേയ് 13ന് തുർക്കി ചാരൻ മെഹമദ് അലി അഗ്ഖ മാർപാപ്പയ്ക്കുനേരേ വെടിയുതിർത്തു. തുടർന്ന് പാപ്പായ്ക്ക് വിവിധങ്ങളായ ശാരീരിക പ്രശ്നങ്ങൾ നിരന്തരം അനുഭവിക്കേണ്ടി വന്നു. ജോണ് പോൾ പാപ്പാ തന്നെ അതിനെ വിശേഷിപ്പിച്ചിരുന്നത്, ‘എന്റെ കുരിശുയാത്ര’യുടെ തുടക്കമായിരുന്നു അതെന്നാണ്. എങ്കിലും ഹൃദയപൂർവം അലി അഗ്ഖയോട് ക്ഷമിക്കുകയും ജയിലിലെ കുടുസു മുറിയിൽ ചെന്നു സംസാരിക്കുകയും അയാളുടെ മോചനത്തിനായി കത്തെഴുതി ശിപാർശ ചെയ്യുകയും ചെയ്തിരുന്നു.
ഈ സഹനത്തിന്റെ നടുവിലാണ് 1993 ഫെബ്രുവരി 11ന് ലൂർദ് മാതാവിന്റെ തിരുനാൾദിനത്തിൽ, മാതൃഭക്തനായ ജോണ് പോൾ രണ്ടാമൻ പാപ്പാ ‘ലോക രോഗീദിനം’ ആരംഭിച്ചത്.
രോഗികൾക്കുവേണ്ടിയുള്ള ഒരു ലോകദിനാചരണം ആരംഭിക്കാനുള്ള പ്രഥമ കാരണം, രോഗബാധിതർക്കും സഹനങ്ങളിൽ ജീവിക്കുന്നവർക്കുമായി പ്രാർഥിക്കാൻ അവസരമൊരുക്കുകയായിരുന്നു. ആത്യന്തികമായി, ദൈവകൃപയും കരുത്തും കുരിശിന്റെ പാതയിലൂടെ കടന്നുപോകുന്നവർക്ക് ആവശ്യമാണല്ലോ. അതോടൊപ്പം, കാരുണ്യത്തിന്റെ ഉപകരണങ്ങളായി പ്രവർത്തിക്കുന്നവരുടെ സമർപ്പണവും ത്യാഗപൂർണമായ സാന്നിധ്യവും സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ശാരീരിക-മാനസിക വ്യഥകളിലൂടെ കടന്നുപോകുന്നവരോടൊപ്പം രാവും പകലും കഴിയുന്ന ഡോക്ടർമാരും നഴ്സുമാരും ജീവകാരുണ്യരംഗത്തു പ്രവർത്തിക്കുന്നവരും നടത്തുന്ന ത്യാഗം നാം മനസിൽ സൂക്ഷിക്കുകയും അവരുടെ സമർപ്പണം വിലമതിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
മൂന്നാമതായി, നൊന്പരങ്ങളുടെ ലോകത്തിൽ ആയിരിക്കുന്നവരെ, പ്രത്യേകിച്ച് മരണാസന്നരെയും കിടപ്പുരോഗികളെയും, വാർധക്യത്തിന്റെ ആലസ്യത്തിലും അവശതയിലും കഴിയുന്നവരെയുംപറ്റി അവബോധവും കരുതലും വളർത്താൻ സഹായിക്കുന്നു. അവരെ അവഗണിക്കുന്ന ഒരു സംസ്കാരത്തിന് ബദലായി, കനിവിന്റെ ഒരു സംസ്കാരം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുന്നു. മാത്രമല്ല, രോഗത്തിന്റെയും സഹനത്തിന്റെയും നിമിഷങ്ങളിൽ അതൊരു ശിക്ഷയായും പരിഹാരമില്ലാത്ത പ്രശ്നമായുമെടുക്കാതെ കാൽവരിയിലെ കുരിശിലേക്ക് ദൃഷ്ടികൾ ഉയർത്താനും കുരിശിന്റെ ചുവട്ടിൽ നിന്ന പരിശുദ്ധ അമ്മയോടൊപ്പം സഹനത്തിന്റെ രക്ഷാകരമായ മാനം തിരിച്ചറിയാനും സഹായിക്കണം.
വേദനിക്കുന്നവരോടൊപ്പമുണ്ട് ക്രിസ്തു
രോഗങ്ങളുടെയും സഹനങ്ങളുടെയും ലോകത്തിലേക്കാണ് ക്രിസ്തു കടന്നുവന്നത്. അത് അന്വർഥമാക്കുന്നതാണ് പ്രവാചകവചനങ്ങൾ: “നമ്മുടെ രോഗങ്ങളാണ് യഥാർഥത്തിൽ അവൻ വഹിച്ചത്; നമ്മുടെ വേദനകളാണ് അവൻ ചുമന്നത്” (ഏശ 53:4). രോഗികളെ സ്പർശിച്ചു സുഖപ്പെടുത്തുന്പോൾ ഈ ദൗത്യമാണ് യേശു പൂർത്തിയാക്കിയതെന്ന് സുവിശേഷവും സാക്ഷ്യപ്പെടുത്തുന്നു (മത്താ 8:17). ക്രിസ്തുവിന്റെ കുരിശിലെ സഹനങ്ങൾക്ക് സാക്ഷിയായ വിശുദ്ധ പത്രോസ് അപ്പസ്തോലനും ഇത് സ്ഥിരീകരിക്കുന്നു: “അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു!” (1 പത്രോ 2:24). യഥാർഥത്തിൽ സൗഖ്യവും സാന്ത്വനവും നൽകുന്ന ജിവിതമായിരുന്നു ക്രിസ്തുവിന്റേത്. അതാണ് അസന്നിഗ്ധമായി അവിടന്ന് പ്രഖ്യാപിച്ചത്: “ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്”(യോഹ 10:10).
എത്ര തന്മയത്വത്തോടും പ്രാവീണ്യത്തോടുമാണ് ക്രിസ്തു രോഗികളോടൊപ്പം ആയിരുന്നതും സന്പൂർണ സമഗ്ര സൗഖ്യദായക ശുശ്രൂഷയിൽ വ്യാപരിച്ചതും! നാലു സുവിശേഷങ്ങളിലുമായി 46 സൗഖ്യപ്പെടുത്തലിന്റെ വിവരണങ്ങൾ നമുക്കു കാണാം. അതിൽ 33 എണ്ണം അതിശയകരമായ രോഗവിമുക്തിയുടെയും ജീവൻ നൽകുന്നതിന്റെയുമൊക്കെ ദൈവിക ഇടപെടലുകളാണ്.
വൈദഗ്ധ്യമുള്ള ഒരു പീടിയാട്രീഷ്യനെപ്പോലെയാണ് യേശു ശിശുക്കളുടെ ഇടയിലേക്കും അവരുടെ സഹനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നത്. പന്ത്രണ്ടു വയസുമാത്രം പ്രായമുള്ള മകളെപ്പറ്റി ആകുലതയോടെ കഴിയുന്ന ജായ്റോസ് എന്ന സിനഗോഗ് അധികാരിയായ പിതാവിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: “എന്റെ ഓമന മകൾ മരിക്കാറായിക്കിടക്കുന്നു. അവൾ സൗഖ്യം പ്രാപിച്ച് ജീവിക്കാനായി അങ്ങു വന്ന് അവളുടെമേൽ കൈകൾ വയ്ക്കേണമേ”(മർക്കോ 5:23). അയാളുടെ ഭവനത്തിലെത്തിയപ്പോൾ അലമുറയിട്ടു കരഞ്ഞു ബഹളമുണ്ടാക്കുന്ന വലിയൊരു ജനാവലിയെയാണ് യേശു കണ്ടത്. അവരോട് നിശബ്ദരായിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മാതാപിതാക്കളെയും മൂന്ന് ശിഷ്യരെയും മാത്രം കൂടെക്കൂട്ടിക്കൊണ്ട് കുഞ്ഞിന്റെ മുറിയിൽ പ്രവേശിച്ച്, കരങ്ങളിൽ പിടിച്ച് കരുതലോടും വലിയ വാത്സല്യത്തോടും കൂടെ പറയുന്നു: “ത്ലീത്താ കും - ബാലികേ, എഴുന്നേല്ക്കൂ.”
ഈ പ്രായത്തിലുള്ള പല കുഞ്ഞുങ്ങളുടെയും പ്രഥമ പ്രശ്നം പോഷകാഹാരക്കുറവാണെന്നു മനസിലാക്കി, അതിനുള്ള പ്രതിവിധിയാണ് യേശു പറഞ്ഞു കൊടുക്കുന്നത് (മർക്കോ 5:21-43; മത്താ 8:40-56). ഇതേപോലൊരു കരുതലുള്ള സമീപനം അപസ്മാര രോഗം ബാധിച്ച ബാലനോടും (ലൂക്ക 9:37-43) എല്ലാ കുഞ്ഞുങ്ങളോടും (ലൂക്ക 18:15-17) യേശുവിനുണ്ട്.
നലംതികഞ്ഞൊരു ഗൈനക്കോളജിസ്റ്റിനെപ്പോലെയാണ് സ്ത്രീകളുടെ രോഗാവസ്ഥയിൽ യേശു അവർക്ക് സൗഖ്യവും സാന്ത്വനവും സ്വീകാര്യതയും പകർന്നുകൊടുത്തത്. ജനം തിങ്ങിനിറഞ്ഞ് നീങ്ങുന്പോഴും, സൗഖ്യത്തിനായി തന്റെ വസ്ത്രത്തിൽ തൊടുന്ന സ്ത്രീയെ തിരിച്ചറിയുന്നു. പന്ത്രണ്ടു വർഷം വിഷമിപ്പിച്ചിരുന്ന രക്തസ്രാവത്തിൽനിന്നു മോചനം കൊടുക്കുന്പോൾ, അവളുടെ മാനസിക വ്യഥയും പരിത്യക്താവസ്ഥയും മനസിലാക്കി, “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തിൽ പോകുക; വ്യാധിയിൽനിന്നു വിമുക്തയായിരിക്കുക!” (മർക്കോ 5:34) എന്നാണ് പറഞ്ഞത്. അതേപോലെ, പതിനെട്ട് വർഷമായി രോഗിണിയായി, നിവർന്നു നിൽക്കാൻപോലും സാധിക്കാതെ കൂനിയായി കഴിഞ്ഞിരുന്ന ഒരു സാധുസ്ത്രീയെ അനുഗ്രഹിച്ച് സൗഖ്യപ്പെടുത്തി, അവൾക്ക് നഷ്ടപ്പെട്ട ആകാശം തിരികെ കൊടുത്ത വിവരണം എത്ര ഹൃദയസ്പർശിയാണ്! (ലൂക്ക 13:10-17).
നട്ടുച്ചനേരത്ത് കിണറ്റിനരികെ എത്തിയ സമരിയാക്കാരിയും (യോഹ.4:7-42), പരിമള തൈലവുമായി ശിമയോന്റെ ഭവനത്തിലെത്തിയ പാപിനിയും (മത്താ 26:6-12), ചില്ലിക്കാശ് കാണിക്കപ്പാത്രത്തിൽ നിക്ഷേപിച്ച ദരിദ്ര വിധവയും (ലൂക്ക 21:1-4) ഉത്ഥാനപ്രഭയറിഞ്ഞ മഗ്ദലേനാമറിയവും (യോഹ 20:11-18) മറ്റും ക്രിസ്തു സാന്നിധ്യത്തിൽ ആകാശത്തുറവിയുടെ സൗഖ്യവും സ്വീകാര്യതയും അനുഭവിച്ച സ്ത്രീകളിൽ ചിലരാണ്.
നൈപുണ്യം നിറഞ്ഞ മനഃശാസ്ത്രജ്ഞന്റെ വൈദഗ്ധ്യത്തോടെയാണ് മാനസിക പിരിമുറുക്കവും പിശാച് ബാധയുമൊക്കെയായി കഴിഞ്ഞവരെ യേശു സൗഖ്യത്തിലേക്ക് നയിച്ചത്. മത്തായിയുടെ സുവിശേഷം 15-ാം അധ്യായത്തിൽ മാനസികരോഗിയായ മകളുടെ അമ്മ, ഒരു കനാൻകാരി സ്ത്രീ വന്ന് യേശുവുമായി സംവദിക്കുന്ന ഭാഗമുണ്ട്. സഹനത്തിന്റെ നടുവിലും ചടുലതയോടെ തർക്കിക്കാനും എല്ലാം മറന്നു പുഞ്ചിരിക്കാനുമുള്ള അവളുടെ സാധ്യതകൾ പുറത്തെടുത്തു കൊണ്ടാണ് യേശു ഇടപെട്ടത്, മകളെ രോഗവിമുക്തയാക്കിയത്. ഗെരാസേനരുടെ നാട്ടിലെ പിശാചു ബാധിതനെയും (മർക്കോ 5:1-20) ബേത്സേഥാ കുളത്തിലെ തളർവാത രോഗിയെയും (യോഹ 5:1-18) സുഖപ്പെടുത്തുന്പോഴുമൊക്കെ യേശുവിന്റെ അതിശയിപ്പിക്കുന്ന ഈ സിദ്ധി പ്രകടമാകുന്നു.
അന്ധന്റെ കണ്ണുകൾക്ക് പുതിയ പ്രകാശം പകരുന്പോഴും (മർക്കോ 8:22-26, മത്താ 10:46-52, യോഹ 9:1-41) ബധിരനെ ജനക്കൂട്ടത്തിൽനിന്ന് തിരിച്ചു മാറ്റിനിർത്തി, ചെവികളിൽ വിരലുകൾ ഇട്ടും നാവിൽ സ്പർശിച്ചും സ്വർഗത്തിലേക്കു നോക്കി നെടുവീർപ്പിട്ട് പ്രാർഥിച്ചും അവനെ സൗഖ്യത്തിലേക്കു നയിക്കുന്പോഴും സംസാര ഭാഷയ്ക്കപ്പുറം, അവനു പരിചിതമായ മുദ്രകളിലൂടെ ആംഗ്യഭാഷയിലേക്കും ഭാവനയിലേക്കും കൂട്ടികൊണ്ടുപോവുകയായിരുന്നു യേശു.
യേശു പകരുന്ന സൗഖ്യത്തിന്റെ ഉൾപ്പൊരുളുകളും നാം തിരിച്ചറിയണം. ആഴമുള്ള വിശ്വാസത്തിലേക്കും അതോടൊപ്പം പാപബന്ധനങ്ങളിൽനിന്നും ആന്തരിക മുറിവുകളിൽനിന്നുമുള്ള മുക്തിയും മോചനവും അനുരഞ്ജനവും ഉൾപ്പെടെ സമഗ്രമായ ജീവന്റെ സമൃദ്ധിയിലേക്കാണ് അവരെ നയിക്കുന്നത്.
സൗഖ്യദായകനായ യേശു ഇന്നും നമ്മോടൊപ്പം ഉണ്ട്. വിശുദ്ധ അഗസ്റ്റിൻ വിവരിക്കുന്നു: ക്രിസ്തു ആഴത്തിലുള്ള നമ്മുടെ മുറിവുകൾ സൗഖ്യപ്പെടുത്തുന്നത്, സഹനങ്ങൾ ഒഴിവാക്കിക്കൊണ്ടല്ല, പ്രത്യുത, നമ്മുടെ സഹനങ്ങളിലേക്ക് ഇറങ്ങിവന്നുകൊണ്ടാണ്. മുറിവേറ്റവരുടെ ആത്മസുഹൃത്താണ് യേശു. യേശുവിന്റെ ഈ നോട്ടത്തിന്റെ ശൈലിയിലായിരുന്നു അവശനായ മനുഷ്യനെ സമീപിച്ച സമരിയാക്കാരൻ എന്ന് ലെയോ പതിനാലാമൻ പാപ്പാ ലോക രോഗീദിന സന്ദേശത്തിൽ വ്യക്തമാക്കുന്നു.
സാന്ത്വനത്തിന്റെ സാമൂഹിക മാനം
സമരിയാക്കാരന്റെ അനുകന്പ, “ആഴമാർന്ന പ്രവൃത്തിയിലേക്ക് നയിക്കുന്ന ഒരു വികാര”മാണെന്ന് ലെയോ പാപ്പാ വിവരിക്കുന്നു. അവശനായിക്കിടക്കുന്ന മനുഷ്യന്റെ അടുത്തു ചെല്ലുകയും മുറിവുകൾ വച്ചുകെട്ടി, ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു. ലെയോ പാപ്പാ സന്ദേശത്തിൽ തുടർന്ന് എഴുതുന്നു: “ശ്രദ്ധേയമാംവിധം, അയാൾ ഒറ്റക്കല്ല പ്രവർത്തിക്കുന്നത്.” ഫ്രാൻസിസ് പാപ്പായുടെ സാമൂഹിക പ്രബോധനം, "സോദരർ സർവരും' (Fratelli Tutti) വ്യാഖ്യാനിക്കുന്നപോലെ, “ആ മനുഷ്യനെ ശുശ്രൂഷിക്കാൻ കഴിയുന്ന ഒരു സത്രക്കാരനെ സമരിയാക്കാരൻ കണ്ടെത്തി; നമ്മളും ഒരു കുടുംബമായി ഒന്നിച്ചു ചേരാൻ വിളിക്കപ്പെട്ടിരിക്കുന്നു; കാരണം, ചെറിയ വ്യക്തിഗത അംഗങ്ങളുടെ പ്രയത്നങ്ങളെക്കാൾ ഒരുമിച്ചുള്ള പ്രവർത്തനം കൂടുതൽ ശക്തമാണ്.”
"ഒന്നായിരിക്കുന്നവനിൽ ഒന്നായിരിക്കുക' എന്ന ലെയോ പാപ്പായുടെ ആപ്തവാക്യം അനുസ്മരിപ്പിച്ചുകൊണ്ട്, സന്ദേശത്തിൽ വിശദീകരിക്കുന്നു: “നമ്മെ അനുകന്പയിലേക്ക് നയിക്കുന്ന വേദന ഒരു അപരിചിതന്റെ വേദനയല്ല; നമ്മുടെതന്നെ ശരീരത്തിലെ ഒരു അവയവത്തിന്റെ വേദനയാണത്. എല്ലാവരുടെയും നന്മയ്ക്കായി പരിചരിക്കാൻ നമ്മുടെ ശിരസായ ക്രിസ്തു നമ്മോട് ആഹ്വാനം ചെയ്യുന്നു.” സാഹോദര്യത്തിന്റെ ഈ "സമറായ ചൈതന്യം' (Samaritan Spirit) തീർക്കാനുള്ള ഓർമകൂടിയാണ് ഈ സന്ദേശം.നൊന്പരങ്ങളുടെ ലോകത്തിൽ സാന്ത്വനത്തിന്റെ തൂവൽസ്പർശമായി തീരാനുള്ള വിളിയും വെല്ലുവിളിയുമാണ് "ലോക രോഗീദിനം'.
Tags : Smaray spirit brotherhood Leader Article