ഈ മകൾ നാടിന്റെ കണ്മണി
ജന്മനാ കൈകളില്ലാത്ത എസ്. കണ്മണിക്ക്(24) പരീക്ഷയെഴുതാൻ പത്താം ക്ലാസ് മുതൽ കാലുകളാണ് സഹായി. കേരള സർവകലാശാല സംഗീതം ബിഎ, എംഎ പരീക്ഷകളിൽ ഒന്നാം റാങ്കുകാരി. കാലുകളാൽ ചിത്രം വരച്ചു സമ്മാനങ്ങൾ വാരിക്കൂട്ടിയ മിടുക്കി. സംഗീത കച്ചേരികളിലും നിറഞ്ഞുപാടി.
2019ൽ സർഗാത്മക മികവിനുള്ള സാമൂഹികനീതി മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരത്തിന് അർഹയായി. ചെറുപ്പത്തിൽ പ്രവേശനം നൽകാൻ സ്കൂളുകൾ തയാറാകാതെവന്നതോടെ അമ്മ രേഖ, ലോലമ്മ എന്ന അധ്യാപികയെ സമീപിച്ചു. ടീച്ചറുടെ വീട്ടിൽ പോയാണ് രണ്ടുവർഷം കൊണ്ട് എൽകെജി, യുകെജി പഠനം പൂർത്തിയാക്കിയത്. കാൽകൊണ്ട് അക്ഷരമെഴുതാൻ പരിശീലിപ്പിച്ചതും ടീച്ചറാണ്. ഒന്നാം ക്ലാസ് മുതൽ സ്കൂളിൽ പഠനം തുടർന്നു.
ഇതേ ടീച്ചറാണ് വരയ്ക്കാനുള്ള കഴിവു കണ്ടെത്തിയത്. അതോടെ ചിത്രകല പഠിക്കാനായി ചേർത്തു. നാലാം വയസിൽ സംഗീതപഠനം തുടങ്ങി. സ്കൂൾ പഠനകാലത്ത് ശാസ്ത്രീയ സംഗീതം, അഷ്ടപദി, കഥകളി സംഗീതം, ചിത്രരചന, അക്ഷരശ്ലോകം, പദ്യംചൊല്ലൽ എന്നിവയിൽ സമ്മാനങ്ങൾ വാരിക്കൂട്ടി.
കഥകളി സംഗീതത്തിലും അഷ്ടപദിയിലും കണ്മണി കാലുകൊണ്ടാണ് താളമിട്ടത്. പന്ത്രണ്ടാം വയസിൽ ചെന്പൈ സംഗീതോത്സവ വേദിയിലുമെത്തി. സംഗീത കോളജിൽ പഠിക്കാൻ തിരുവനന്തപുരത്തേക്ക് മാറേണ്ടിവന്നപ്പോൾ അവിടെ മ്യൂറൽ പെയിന്റിംഗ് പഠിച്ചു. ബാല്യം മുതലുള്ള ആഗ്രഹമായിരുന്നു ആനയുടെ നെറ്റിപ്പട്ടം ചെയ്യണമെന്നത്. അലങ്കാര വസ്തുക്കൾ വാങ്ങി കാൽകൊണ്ടുതന്നെ പൂർത്തിയാക്കി. ഇതുവരെ 150 നെറ്റിപ്പട്ടങ്ങളാണ് കണ്മണി തയാറാക്കിയത്. പിന്നീട് കീബോർഡ് വശമാക്കി. കംപ്യൂട്ടറും മൊബൈലും കാലുകൾക്ക് വഴങ്ങി.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അതിഥിയായി പാർലമെന്റ് ഹൗസിൽ വിവിധ സംസ്ഥാനങ്ങളിലെ യുവപ്രതിഭകളോടൊപ്പം കർണാടക സംഗീതം അവതരിപ്പിച്ചു. ഇതുവരെ അഞ്ഞൂറിൽ പരം വേദികളിൽ സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. പൂജപ്പുരയിൽ എംഎസ് ഹബ് എന്ന ടീ ഷോപ്പും കൂൾ ബാറും നടത്തുകയാണ് അച്ഛൻ ശശികുമാർ. സഹായത്തിന് അമ്മ രേഖയുമുണ്ട്. സഹോദരൻ മണികണ്ഠനും ഒപ്പമുണ്ട്. സംഗീതത്തിൽ ഗവേഷണം നടത്തണമെന്നും കോളജ് അധ്യാപികയാകണമെന്നുമാണ് കണ്മണിയുടെ ആഗ്രഹം.

ഇരുൾമറയിലെ ഇച്ഛാശക്തി
ബൗദ്ധിക വെല്ലുവിളിയോടെ ജനിച്ച ഏക മകൻ അഖിലുമായി ആശുപത്രികൾ കയറിയിറങ്ങുന്നതിനിടെയാണ് ജാസ്മിന്റെ കണ്ണിൽ ഇരുൾ പരന്നുതുടങ്ങിയത്. വിദഗ്ധ പരിശോധനയിൽ ട്രൈജീമിനൽ ന്യൂറാൾജിയ എന്ന അപൂർവ രോഗമാണെന്നു തിരിച്ചറിഞ്ഞു. സാധ്യമായ എല്ലാ ചികിത്സയും നടത്തിയെങ്കിലും 2011ൽ അന്ധത പൂർണമായി. കണ്ണിലെ പ്രകാശം എന്നേക്കുമായി അണയുംമുമ്പ് ഇരുൾജീവിതത്തിലേക്കു പരുവപ്പെടാൻ ജാസ്മിൻ കണ്ണുകളടച്ച് ജോലികൾ തനിയെ ചെയ്തു പരിശീലിച്ചു.
തേങ്ങാക്കൊത്ത് അരിയുന്നതിലായിരുന്നു ആദ്യ പരിശീലനം. മീൻ വെട്ടാനും ഇറച്ചി നുറുക്കാനും വസ്ത്രം കഴുകാനുമൊക്കെ പരിശീലിച്ചു. അടുപ്പും അടുക്കളസാധനങ്ങളും എവിടെയെന്ന് കൈ അകലത്തിൽ പരതി തനിയെ പാചകം ചെയ്തു.
വീടിന്റെ ഓരോ മുറിയും മുറ്റവും ദിശനോക്കി മനഃപാഠമാക്കി. മകനെ കുളിപ്പിക്കുന്നതിനും ഭക്ഷണം വാരിക്കൊടുക്കുന്നതിനും പരസഹായം തേടിയില്ല. മുപ്പത് വനിതകൾക്ക് ജോലി നൽകുന്ന സംരംഭകയാണ് ഈ വീട്ടമ്മ. നെയ്യപ്പവും അവലോസ് പൊടിയും ധാന്യപ്പൊടികളും അപ്പൂസ് ഫുഡ്സ് ബ്രാൻഡിൽ വിറ്റഴിക്കുന്ന വിജയഗാഥയെ അപാരം എന്നു വിശേഷിപ്പിച്ചാൽ പോരാ.
തൊടുപുഴ തുടങ്ങനാട് വിച്ചാട്ട് അജിയുടെ ഭാര്യ അൻപത്തിമൂന്നുകാരി ജാസ്മിന്റെ കൈപ്പുണ്യം ദിവസവും ആസ്വദിക്കുന്നവർ ആയിരക്കണക്കിനു പേരാണ്. മേന്മയിലും രുചിയിലും വൃത്തിയിലും ജാസ്മിനു വിട്ടുവീഴ്ചയില്ല. മൊബൈൽ കോളുകൾ അറ്റന്ഡ് ചെയ്യുന്നതും ഓർഡറെടുക്കുന്നതുമൊക്കെ ജാസ്മിൻതന്നെ. അകക്കണ്ണിന്റെ വെളിച്ചത്തിൽ പതിനായിരം ഉണ്ണിയപ്പംവരെ പലഹാരപ്പുരയിൽ തയാറാക്കുന്പോൾ വിളിപ്പാടകലെ കരുതലോടെ അജിയുമുണ്ട്. “ജീവിതം സാധ്യതകളുടേതാണ്. ആകാശത്തോളം ഉയരാൻ അവസരങ്ങളുണ്ട്. അത് പ്രയോജനപ്പെടുത്തുകയാണ് നമ്മുടെ ദൗത്യം. ഈശ്വരൻ ഒരാളെയും കൈവിടില്ല എന്നതാണ് എന്റെ ജീവിതാനുഭവം”- ജാസ്മിൻ പറഞ്ഞു.
ഫോണ്: 9961785342.

ഡോ. ആർ.എസ്. സിന്ധു കരളിനു കാവലാൾ
സംസ്ഥാന സർക്കാരിന്റെ 2022ലെ വനിതാരത്നം അവാർഡ് ജേതാവായ ഡോ. ആർ.എസ്. സിന്ധു വൈദ്യശാസ്ത്രമേഖലയിൽ കേരളത്തിന്റെ കരുതലാണ്. പോളിയോ ബാധിച്ചു തളർന്ന ഡോ. സിന്ധു ആറും ഏഴും മണിക്കൂർ വാക്കിംഗ് സ്റ്റിക്കിലും ക്രെച്ചസിലും നിന്ന് കരൾമാറ്റിവയ്ക്കൽ ഉൾപ്പെടെ സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്നു. 20 വർഷത്തിനിടെ ആയിരത്തിലധികം ശസ്ത്രക്രിയകൾ നടത്തി. കോട്ടയം മെഡിക്കൽ കോളജിൽ മൂന്നു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയമാക്കി. വിവിധ ആശുപത്രികളിലായി ഇതിനോടകം ഇരുപതിലേറെ കരൾ മാറ്റിവയ്ക്കൽ നടത്തി.
കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റിവയ്ക്കലിന്റെ ടീം ലീഡറായിരുന്ന ഡോ. സിന്ധു ഇപ്പോൾ റോബോട്ടിക് സർജറിയിൽ പരിശീലനത്തിലാണ്. മൂന്നാം വയസിലാണ് പോളിയോ ബാധിച്ച് കാലുകൾ തളർന്നത്. കാലിൽ ഇരുന്പുദണ്ഡുകൾ ഘടിപ്പിച്ചാണ് സ്കൂൾ പഠനം തുടങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നായിരുന്നു എംബിബിഎസ് ബിരുദം.
കേരളത്തിലെ മെഡിക്കൽ കോളജുകളിൽനിന്നു സർജിക്കൽ ഗാസ്ട്രോ എന്ററോളജിയിൽ എംസിഎച്ച് നേടിയ ആദ്യ വനിതയാണ്. ബാല്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സിച്ച ഡോ. രാമസ്വാമി പിള്ളയാണ് മെഡിക്കൽ പഠനത്തിലും സിന്ധുവിന് ഗുരുവായത്. ക്രെച്ചസ് മാറ്റി സ്വന്തം കാലിൽ നിൽക്കാൻ മാനസികധൈര്യം പകർന്നതും ഡോ. രാമസ്വാമിയാണ്.
സങ്കീർണ ശസ്ത്രക്രിയകൾ അതിസൂക്ഷ്മതയോടെ ചെയ്യുന്ന ഈ കൈകൾ വരയ്ക്കുന്ന ചിത്രങ്ങൾക്കും വലിയ മിഴിവുണ്ട്. പഠനകാലത്ത് പ്രഫസറായിരുന്ന ഡോ. ഫസൽ മരയ്ക്കാർ എഴുതിയ പുസ്തകത്തിന് ചിത്രങ്ങൾ മുഴുവൻ വരച്ചുകൊടുത്തത് സിന്ധുവാണ്. ഡോ. ഫസലാണ് സർജറിയിലേക്ക് സിന്ധുവിനെ വഴിതിരിച്ചുവിട്ടത്. തന്പാനൂർ കേശവ നിവാസിൽ പരേതനായ ടി.കെ. സദാശിവൻ നായരുടെയും എ. രാധയുടെയും മകളാണ്. ഭർത്താവ് രഘു എൻ.വാരിയർ. മകൻ: നിരഞ്ജൻ കെ. വാരിയർ.
Tags : amazing achievements S Kanmani Jasmin Dr. RS Sindhu