മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങ’ളുടെ നൂറാം വാർഷികം ആഘോഷിക്കുകയാണല്ലോ. ലോകത്തിൽ തത്വശാസ്ത്ര-സാംസ്കാരികരംഗത്തു മാത്രമല്ല, ആത്മീയമേഖലയിലും വളരെയധികം പ്രശസ്തി നേടിയ പുസ്തകമാണ് ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’. പുസ്തകത്തിന്റെ പേരിൽത്തന്നെ സത്യത്തെ അന്വേഷിക്കുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് അദ്ദേഹം അടയാളപ്പെടുത്തിയിരിക്കുന്നു. “എന്റെ ജീവിതമാണ് എന്റെ സന്ദേശ”മെന്ന് ഗാന്ധിജി പറഞ്ഞു. ആ ജീവിതം സത്യത്തെ അന്വേഷിക്കുന്നതിനുവേണ്ടിയാണെന്നു പറഞ്ഞതിലൂടെ തന്റെ സന്ദേശവും അതുതന്നെയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.
സ്വയം നല്ലവനാണെന്നു ചിത്രീകരിക്കുകയല്ല, ആത്മകഥയുടെ ലക്ഷ്യം. സ്വന്തം കുറ്റങ്ങളും കുറവുമെല്ലാം ഏറ്റവും സത്യസന്ധമായി രേഖപ്പെടുത്തുക, സത്യവുമായി ജീവിതത്തിൽ നടത്തിയ പരീക്ഷണങ്ങൾ രേഖപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, തന്റെ കണ്ടെത്തലുകൾ അതേപടി ജീവിതത്തിൽ പകർത്തുന്നതിനു പകരം, സ്വന്തം സത്യാന്വേഷണ പരീക്ഷണങ്ങൾ നടത്തണമെന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചിരിക്കുന്നത്.
സത്യവുമായി പരീക്ഷണങ്ങൾ നടത്തിയ വ്യക്തികൾ വളരെ കുറവാണ്. ആൽബർട്ട് ഐൻസ്റ്റൈൻ എന്ന വിഖ്യാതനായ ശാസ്ത്രജ്ഞൻ ഗാന്ധിജിയെപ്പറ്റി പറഞ്ഞു: “ഇനി വരുന്ന തലമുറകൾക്ക് ഇത്തരത്തിലുള്ള ഒരു വ്യക്തി ഈ ലോകത്തു ജീവിച്ചിരുന്നു എന്നു വിശ്വസിക്കാൻ പ്രയാസമുണ്ടാകും” എന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ മഹാപ്രതിഭയായ ശാസ്ത്രജ്ഞനെക്കൊണ്ട് അങ്ങനെ പറയിച്ച വ്യക്തിയാണ് മഹാത്മാഗാന്ധി. ഗാന്ധിജിയെ നേരിൽ കാണണമെന്ന ആഗ്രഹം ഐൻസ്റ്റൈൻ തന്റെ എഴുത്തിൽ പ്രകടിപ്പിച്ചിരുന്നു. തിരിച്ച് ഗാന്ധിയും ഐൻസ്റ്റൈനെ കാണണമെന്നും അതു തന്റെ ആശ്രമത്തിൽവച്ചാകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അവർ തമ്മിൽ ഒരിക്കലും കൂടിക്കാണുകയുണ്ടായില്ല.
ഐൻസ്റ്റൈൻ ഒരുപാട് ഭൗതികശാസ്ത്രപരീക്ഷണങ്ങൾ നടത്തിയ വ്യക്തിയാണ്.എങ്ങനെയാണ് ഈ ഭൗതികപ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു കണ്ടെത്താനുള്ള ചിന്താപരീക്ഷണങ്ങളാണ് ഐൻസ്റ്റൈൻ നടത്തിയത്. മനുഷ്യസമൂഹത്തിന്റെ മാനവികതയുടെ പ്രപഞ്ചം എങ്ങനെയാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു കണ്ടെത്താനുള്ള സത്യാന്വേഷണ പരീക്ഷണങ്ങളാണ് ഗാന്ധിജി നടത്തിയത്. സത്യത്തോടുള്ള അടങ്ങാത്ത അഭിനിവേശം ചെറുപ്പകാലം മുതൽ അദ്ദേഹത്തിന്റെ താത്വികമായ സ്വത്വത്തിൽ അലിഞ്ഞുചേർന്നിരുന്ന വികാരമായിരുന്നു.
അതുകൊണ്ടാണു ജീവിതകാലം മുഴുവൻ സത്യാന്വേഷണത്തിനുവേണ്ടി മാറ്റിവയ്ക്കാൻ അദ്ദേഹത്തിനു തോന്നിയത്. ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ സ്കൂളിൽ പരിശോധനയ്ക്കായി ഇംഗ്ലീഷുകാരനായ ഒരു ഇൻസ്പെക്ടർ വരികയും ക്ലാസിൽ സ്പെല്ലിംഗ് ടെസ്റ്റ് നടത്തുകയും ചെയ്തു. അപ്പോൾ ഗാന്ധിക്ക് kettle എന്ന വാക്കിന്റെ സ്പെല്ലിംഗ് അറിയില്ല. അതു മനസിലാക്കിയ അധ്യാപകൻ, അടുത്തിരുന്ന വിദ്യാർഥിയുടെ സ്ലേറ്റിൽനിന്ന് ശരിയുത്തരം നോക്കി എഴുതാൻ തൊട്ടുപിന്നിൽനിന്ന് ആംഗ്യം കാണിച്ചു. പക്ഷേ, ഗാന്ധിജിക്ക് അതു മനസിലായില്ല. അദ്ദേഹം അതു തെറ്റിച്ചു. ഇൻസ്പെക്ടർ പോയിക്കഴിഞ്ഞപ്പോൾ അധ്യാപകൻ ഗാന്ധിജിയെ വഴക്കു പറഞ്ഞു. കോപ്പിയടിക്കാൻ താൻ പറഞ്ഞുകൊടുത്തതുപോലും മനസിലാക്കാനുള്ള ബുദ്ധി ഇല്ലാതെപോയല്ലോ എന്നാണ് അധ്യാപകൻ പരിഹസിച്ചത്. ഉത്തരമെഴുതാൻ പറ്റാതിരുന്നതുകൊണ്ടല്ല, കോപ്പിയടിക്കാൻ അധ്യാപകൻ നിർദേശിച്ചല്ലോ എന്ന വിഷമമാണ് അത് ഗാന്ധിജിയിൽ ഉളവാക്കിയത്. ശൈശവത്തിൽത്തന്നെ അദ്ദേഹത്തിനു സത്യത്തോടുണ്ടായിരുന്ന അഭിനിവേശമായിരുന്നു അതിനു പിന്നിൽ.
ലോകത്തിൽ സത്യത്തിന്റെ മുഖം
വെളിപ്പെടുത്തുക എന്നത് ഏറെ പ്രയാസകരമാണ്. സത്യം എപ്പോഴും തമസ്കരിക്കപ്പെടുകയാണ്. സൂര്യവെളിച്ചത്തിന്റെ കാര്യമെടുത്താൽ ഭൗമാന്തരീക്ഷത്തിൽ പതിക്കുന്ന വെളിച്ചത്തിന്റെ 17 ശതമാനം മാത്രമാണ് ഭൂമിയിലെത്തുന്നത്. കുറെ അന്തരീക്ഷം ആഗിരണം ചെയ്യും. കുറേ സമുദ്രം ആഗിരണം ചെയ്യും. അതുപോലെ, സത്യത്തിന്റെ വെളിച്ചം അതിന്റെ സ്രോതസിൽനിന്നു പുറപ്പെട്ട് സ്വീകർത്താവിന്റെ അടുത്തെത്തുമ്പോൾ വളരെ പരിമിതപ്പെട്ടിരിക്കും. ‘സത്യം ചെരിപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റിസഞ്ചരിക്കും’ എന്ന ഒരു ചൊല്ലുണ്ടല്ലോ. ഇക്കാലത്ത് അതു വളരെ ശരിയായിക്കൊണ്ടിരിക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അസത്യം പെട്ടെന്നുതന്നെ അനേകരിലേക്കെത്തുമ്പോൾ, സത്യസന്ധമായ പോസ്റ്റുകളിൽ ആളുകൾക്കു താത്പര്യം കുറവാണെന്നു കാണാം. അതുകൊണ്ട് സത്യാന്വേഷണം വളരെ പ്രയാസമുള്ള ഒരു പ്രക്രിയയാണ്. അതാണ്, മഹാത്മാഗാന്ധി ജീവിതത്തിൽ ചെയ്യാൻ ശ്രമിച്ചത്. അദ്ദേഹം പറഞ്ഞിട്ടുള്ളത് തന്റെ കുറ്റങ്ങളും കുറവുകളും അറിയിക്കാനാണ് താൻ ആത്മകഥ എഴുതുന്നതെന്നാണ്. സാധാരണ ആത്മകഥകളുടെ കാര്യം നമുക്ക് അറിവുള്ളതാണല്ലോ. വായിച്ചുകഴിയുമ്പോൾ, അതെഴുതിയ വ്യക്തി കുറ്റങ്ങൾക്കും കുറവുകൾക്കും അതീതനാണ് എന്നു വായനക്കാരിൽ ധാരണയുണ്ടാക്കും.
പക്ഷേ, ഗാന്ധിജിയുടെ ആത്മകഥയിൽ അദ്ദേഹത്തിന്റെ പോരായ്മകളാണു കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആത്മകഥ എന്നതിലുപരി സത്യാന്വേഷമാണ് അദ്ദേഹം അതിൽ വിവരിക്കുന്നത്. ആത്മകഥയിലൂടെ അദ്ദേഹംതന്നെ വെളിപ്പെടുത്തിയ കുറ്റങ്ങളും കുറവുകളും നിരത്തി അദ്ദേഹത്തിന്റെ മഹത്വത്തെ ഇല്ലായ്മ ചെയ്യാനുള്ള ചില കുബുദ്ധികളുടെ ശ്രമം നികൃഷ്ടമെന്നേ പറയേണ്ടൂ!
സാധാരണ മനുഷ്യർക്കു ചെയ്യാൻ സാധിക്കാത്ത കൊച്ചു കാര്യങ്ങൾ, ജീവിതരീതികൾ, ആത്മീയതയിൽ അടിയുറച്ചുനിന്നുകൊണ്ടുള്ള പ്രവർത്തനരീതികൾ - ഇവയെല്ലാം അദ്ദേഹത്തിൽ നമുക്കു ദർശിക്കാൻ സാധിക്കും. ദക്ഷിണാഫ്രിക്കയിൽനിന്ന് അദ്ദേഹം ഇന്ത്യയിലേക്കു പോരുന്പോൾ ധാരാളം വിലപിടിച്ച സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി; ഭാര്യക്കു ലഭിച്ച സ്വർണാഭരണങ്ങൾ ഉൾപ്പെടെ. അതൊന്നും അദ്ദേഹത്തിനു കൂടെക്കൂട്ടാൻ താത്പര്യമില്ല. എല്ലാം അവിടെ ഒരു ട്രസ്റ്റിനു കൊടുക്കാനാണ് താത്പര്യം. ഇതിനു ഭാര്യക്കു സമ്മതമില്ല. ഒടുവിൽ മക്കളെക്കൊണ്ടു പറഞ്ഞു സമ്മതിപ്പിച്ച് ട്രസ്റ്റ് നടപ്പാക്കിയാണ് അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങിയത്.
ഗാന്ധിജിയെപ്പോലെ, ത്യാഗം ജീവിതത്തിന്റെ പ്രധാന ഭാഗമാക്കി മാറ്റിയ മറ്റൊരു വ്യക്തി അദ്ദേഹത്തിനുശേഷം ഉണ്ടായിട്ടില്ല. വള്ളത്തോളിന്റെ കവിതയിലേതുപോലെ ലോകമേ തറവാട് എന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പം. ‘ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര മംഗളം കായ്ക്കും കല്പപാദപമുണ്ടായ് വരൂ’എന്നാണ് വള്ളത്തോൾ എഴുതിയത്.
എന്തിനാണ് മഹാത്മജി സത്യത്തോട് ഇത്ര ആഭിമുഖ്യം പുലർത്തിയതെന്നു ചോദിച്ചാൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് ‘ദൈവം സത്യമാണ്’ എന്നതുകൊണ്ടാണെന്നാണ്. സത്യത്തെ അന്വേഷിക്കുക എന്നു പറഞ്ഞാൽ ദൈവത്തെ അന്വേഷിക്കുക എന്നതുതന്നെ. അതുകൊണ്ട് അദ്ദേഹത്തിന്റെ ആത്മകഥാപാരായണം ഭൗതികയാത്രയുടേതല്ല; മറിച്ച്, ആത്മീയമായ ഒരു യാത്രയുടെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. കാരണം, അത് സത്യസന്ധമായ ഒരു വിവരണമാണെന്ന് ആരോടും വിശദീകരിക്കേണ്ടതില്ല. എല്ലാ ആത്മീയ ഗുരുക്കന്മാരുടെയും ചൈതന്യം സമന്വയിച്ച വ്യക്തിയാണ് മഹാത്മജിയെന്ന് വള്ളത്തോൾ എഴുതി. ക്രിസ്തുദേവന്റെ പരിത്യാഗശീലവും കൃഷ്ണന്റെ ധർമരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തീദേവന്റെ ദയാവായ്പും ഹരിശ്ചന്ദ്രന്റെ സത്യവും മുഹമ്മദിന്റെ സ്ഥൈര്യവും ഒത്തുചേർന്ന വ്യക്തിയെന്നാണ് അദ്ദേഹം തന്റെ കവിതയിലൂടെ സമർഥിച്ചത്.
വള്ളത്തോൾ പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ ചൈതന്യം മനസിലാക്കണമെങ്കിൽ ഒന്നുകിൽ അദ്ദേഹത്തിന്റെ അടുത്തു ചെല്ലുക, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ചരിത്രം വായിക്കുക. ആ വായനയ്ക്കായി ‘സത്യാന്വേഷണ പരീക്ഷണങ്ങൾ’ കയ്യിലെടുക്കുക. ഇതിലൂടെ പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ ചൈതന്യം മനസിലാകട്ടെ.
മഹാത്മാഗാന്ധിയുടെ ചിന്തകളിൽനിന്നു പുതിയ തലമുറ അകന്നുപോകുകയാണെന്നു പറയാറുണ്ട്. അങ്ങനെയൊന്നുമില്ല. അന്നും ഇന്നും അദ്ദേഹത്തിനു വിമർശകരുണ്ട്. വിമർശകരോട് അദ്ദേഹം സഹിഷ്ണുത പുലർത്തിയിരുന്നു. അദ്ദേഹത്തെ ബഹുമാനിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും വളർന്നുവരുകയാണ്. യുദ്ധത്തിന്റെയും അസമാധാനത്തിന്റെയും ലോകത്ത് മഹാത്മാഗാന്ധിയുടെ പ്രാധാന്യം വർധിച്ചുവരികയേ ഉള്ളൂ. അഹിംസകൊണ്ട് എങ്ങനെയാണ് ലോകത്തിൽ ഒരു സമരം നടത്താൻ സാധിക്കുക, അധിനിവേശത്തിന്റെ കുത്തൊഴുക്കു തടയാൻ സാധിക്കുക എന്നതെല്ലാം പ്രായോഗികമായി തെളിയിച്ച വ്യക്തിയാണ് ഗാന്ധിജി. ലളിതമായ വാക്കുകളിൽ രചിക്കപ്പെട്ട മഹാത്മാവിന്റെ ആത്മകഥ ഇന്നും എന്നും പാരായണയോഗ്യംതന്നെ.
(മുൻ ചീഫ് സെക്രട്ടറിയും കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ) ബോർഡ് ചെയർമാനുമാണ് കവിയും എഴുത്തുകാരനുമായ ലേഖകൻ.)
Tags : Mahatma Gandhi