സ്വാതന്ത്ര്യത്തിന്റെ മന്ത്രമായി നമ്മുടെ സിരകളിൽ അലിഞ്ഞുചേർന്ന ദേശീയഗീതമായ ‘വന്ദേമാതരം’ ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ചിട്ട് 150 വർഷം പിന്നിടുകയാണ്. ‘ത്യാഗത്താൽ വിശുദ്ധീകരിക്കപ്പെട്ട ഗാനം’ എന്ന് മഹാത്മാഗാന്ധിയും ‘നമ്മുടെ ഉണർത്തുപാട്ട്’ എന്ന് ജവഹർലാൽ നെഹ്റുവും വിശേഷിപ്പിച്ച വന്ദേമാതരം ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായി തലമുറകളിലൂടെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
എഴുതിയത് സംസ്കൃതം കലര്‍ന്ന ബംഗാളിയില്‍ ആണെങ്കിലും ഭാഷയ്ക്കതീതമാണ് വരികള്‍. 1870കളിൽ ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന ‘ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ’ എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി വന്ദേമാതരം രചിച്ചത് എന്ന് കരുതപ്പെടുന്നു.
1875 നവംബര്‍ ഏഴിനാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ തൂലികയിലൂടെ ഗാനം പിറവിയെടുത്തത്. ബങ്കിം ചന്ദ്ര ചാറ്റർജി തന്നെ രചിച്ച ആനന്ദമഠം എന്ന നോവലിന്റെ ഭാഗമായാണ് വന്ദേമാതരം ആദ്യമായി പുറത്തുവന്നത്. 1909 നവംബര്‍ 20നാണ് കര്മയോഗിന് എന്ന ആനുകാലിക പ്രസിദ്ധീകരണത്തില്‍ വന്ദേമാതരത്തിന്റെ വിവര്‍ത്തനം പ്രത്യക്ഷപ്പെടുന്നത്. 1923ൽ കോൺഗ്രസ് സമ്മേളനത്തിൽ പ്രശസ്ത ഗായകൻ വി.ഡി. പാലുസ്കർ കാഫി രാഗത്തിൽ വന്ദേമാതരം ആലാപനം നടത്തി.
ഒരു കവിയുടെ കേവലമായ ഭാവന മാത്രമായിരുന്നില്ല വന്ദേമാതരം എന്ന ഗാനം. മാതൃരാജ്യത്തിന്റെ അതിജീവനവും അതിനെ സംരക്ഷിക്കാനുള്ള തീവ്രമായ ഇച്ഛാശക്തിയെ പരിപോഷിപ്പിക്കുന്ന ആത്മാവിന്റെ നൊമ്പരപ്പെടുത്തുന്ന മുറവിളിയുമായിരുന്നു അത്. ഒരുമിച്ച് ഒരൊറ്റ സ്വപ്നം കാണാന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വരികള്‍ ജനതയോട് ആഹ്വാനം ചെയ്തു. ആനന്ദമഠം വായനക്കാരിലേക്ക് എത്തിയതോടെ, നോവലിലെ ആ ഗാനം രാജ്യത്തിന്റെ സിരകളിലേക്ക് അതിവേഗം പടർന്നു. 1896ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കട്ട സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ ആലപിച്ചപ്പോഴാണ് ഒരു സങ്കീര്‍ത്തനംപോലെ വന്ദേമാതരം ആദ്യമായി ജനങ്ങള്‍ ശ്രവിച്ചത്. ബംഗാളിന്റെ ദേശീയഗാനമെന്ന് അരബിന്ദോ വിശേഷിപ്പിച്ച വന്ദേമാതരത്തെ സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തിച്ചത് ടാഗോറാണ്.
1905ൽ ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധങ്ങളിൽ വന്ദേമാതരം പ്രതിരോധത്തിന്റെ ഗാനമായി അലയടിച്ചു. ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബടുകേശ്വര്‍ ദത്ത് തുടങ്ങി ഒട്ടേറെ ധീരദേശാഭിമാനികള്‍ വന്ദേമാതരം മുഴക്കിക്കൊണ്ട് സധൈര്യം കഴുമരത്തിലേക്ക് നടന്നുനീങ്ങി. സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഗാനമാക്കി. നിരവധി സ്വാതന്ത്രസമരസേനാനികൾ വന്ദേമാതരം ആലപിച്ചു എന്ന കുറ്റത്തിന് തുറുങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.
1907ല്‍ ജർമനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ മാഡം ഭിക്കാജി കാമ ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ പതാകയില്‍ വന്ദേമാതരം എന്നായിരുന്നു രേഖപ്പെടുത്തിയത്. ഇന്ത്യക്ക് പുറത്ത് ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയ സംഭവമായിരുന്നു ഇത്. 1909 സെപ്റ്റംബറിൽ പാരീസ് ഇന്ത്യൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘ബന്ദേ മാതരം’ എന്ന പേരിൽ മാഡം ഭിക്കാജി കാമ പത്രം ആരംഭിച്ചു. വന്ദേ മാതരം ബ്രിട്ടീഷുകാർ നിരോധിച്ചതിൽ പ്രതിഷേധിച്ചാണ് മാഡം കാമയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരണം ആരംഭിച്ചത്.
1937ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതി ദേശീയഗീതമായി പ്രഖ്യാപിച്ചതോടെ ബ്രിട്ടീഷുകാർ വീണ്ടും വന്ദേമാതരം നിരോധിച്ചു. 1947ൽ ഭരണഘടനാ നിർമാണസഭ രൂപീകരിക്കപ്പെട്ടപ്പോൾ ഭാഷാപരമായ സാർവത്രികത മൂലം ‘ജന ഗണ മന’ദേശീയ ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു. 1950 ജനുവരി 24ന് ഭരണഘടനാ അസംബ്ലിയെ അഭിസംബോധന ചെയ്ത ഡോ. രാജേന്ദ്ര പ്രസാദ് ജനഗണ മനയുടെ അതേ പദവി വന്ദേമാതരത്തിനും നല്‍കണം എന്ന് അഭിപ്രായപ്പെട്ടു. ഈ നിര്‍ദേശം അംഗീകരിച്ചാണ് രബീന്ദ്രനാഥ ടാഗോറിന്റെ ജന-ഗണ-മന സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമായും തുല്യമായ പദവിയോടെ ദേശീയ ഗീതമായി വന്ദേമാതരവും തെരഞ്ഞെടുക്കപ്പെട്ടത്.
ദൗർഭാഗ്യവശാൽ ദേശീയഗീതത്തിന്റെ 150-ാം വാർഷികംപോലും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഭരണാധികാരികൾ ഉപയോഗിക്കുന്നത് അത്യന്തം ദുഃഖകരമാണ്. 1937ൽ വന്ദേമാതരത്തിലെ ‘നിർണായക’ വരികൾ നീക്കം ചെയ്തുവെന്നും അത് ഗാനത്തെ വിഘടിപ്പിക്കുകയും രാജ്യവിഭജനത്തിന് വിത്ത് വിതയ്ക്കുകയും ചെയ്തുവെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ടെത്തൽ. 1937ൽ, വന്ദേമാതരത്തിന്റെ വെട്ടിച്ചുരുക്കിയ പതിപ്പ് കോൺഗ്രസ് രാജ്യത്തിന്റെ ദേശീയ ഗാനമായി സ്വീകരിച്ചുവെന്നും യഥാർഥ ആറ് ഖണ്ഡങ്ങളിൽ നാലെണ്ണം ഒഴിവാക്കിയെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ദുർഗാദേവിയെ സ്തുതിക്കുന്ന ഭാഗം വന്ദേമാതരത്തിൽനിന്നു നെഹ്റു മനപ്പൂർവം നീക്കം ചെയ്തെന്നാണ് വിമർശനം.
1937ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ വന്ദേമാതരത്തിന്റെ അവസാന ഭാഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത് സൂചിപ്പിച്ചായിരുന്നു കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രിയുടെ വിമർശനം. ബിഹാറിലെ പറ്റ്നയില്‍ ബിജെപി ഓഫിസില്‍ നടന്ന വന്ദേമാതരം വാര്‍ഷികാഘോഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാന ആരോപണം ഉയര്‍ത്തിയിരുന്നു. മഹാകവി ടാഗോറിന്റെ ജനഗണമന എന്നു തുടങ്ങുന്ന ഗാനത്തിന് അഞ്ചു ചരണങ്ങളുള്ളതിൽ ആദ്യത്തെ ചരണം മാത്രമാണ് ദേശീയ ഗാനമായി എടുത്തിട്ടുള്ളത്. സമാനമായിട്ടാണ് വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡങ്ങൾ ദേശീയഗീതമായി സ്വീകരിച്ചത്.
മഹാകവി ടാഗോർ തന്നെയാണ് വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡങ്ങൾ ദേശീയഗീതമായി സ്വീകരിക്കാൻ നിർദേശിച്ചത് എന്ന ചരിത്രവസ്തുതകളെ മനഃപൂർവം മൂടിവച്ചുകൊണ്ടാണ് രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നത്. എത്രമാത്രം വിവാദങ്ങൾ ഉയർത്തിവിട്ടാലും ദേശസ്നേഹത്തിന്റെ ഒടുങ്ങാത്ത അഗ്നിയായി വന്ദേമാതരാം തലമുറകളിലൂടെ അനസ്യൂതം പ്രവഹിക്കും എന്നതിൽ സംശയമില്ല.
Tags : Vande Mataram patriotism Tagore