ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ സൈബർ തട്ടിപ്പ്. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുള്ള വൃദ്ധദന്പതികളായ ഡോ. ഓം തനേജയും ഭാര്യ ഡോ. ഇന്ദിര തനേജയുമാണ് ഇത്തവണ സൈബർ കുറ്റവാളികളുടെ ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന വലയിൽ കുടുങ്ങിയത്. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ഇരുവരെയും രണ്ടാഴ്ച തടഞ്ഞുവച്ച് 14.85 കോടി രൂപയാണു കുറ്റവാളികൾ തട്ടിയെടുത്തത്.
ദന്പതികൾ പോലീസിനു നൽകിയ പരാതിയനുസരിച്ച് ഡിസംബർ 24നും ഈമാസം പത്തിനുമിടയിലാണ് കുറ്റവാളികൾ ഇവരെ ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ‘വീട്ടുതടങ്കലിലാക്കിയത്’. ഡിസംബർ 24ന് ഡോ. ഇന്ദിരയുടെ ഫോണിലേക്ക് ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് അജ്ഞാതൻ ഫോൺ വിളിച്ചു.
ഇന്ദിരയുടെ ഫോണ് നന്പർ അശ്ലീലവും അധിക്ഷേപകരവുമായ കോളുകൾക്ക് ഉപയോഗിക്കുകയാണെന്നും ഉടൻതന്നെ ബ്ലോക്ക് ചെയ്യപ്പെടുമെന്നും പറഞ്ഞ ഉദ്യോഗസ്ഥൻ പിന്നീട്, ഇന്ദിര കള്ളപ്പണം വെളുപ്പിക്കലിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മഹാരാഷ്ട്രയിൽ അറസ്റ്റ് വാറന്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിച്ചു.
പിന്നീട് പോലീസ് യൂണിഫോം ധരിച്ച ഒരാൾ വീഡിയോ കോൾ ചെയ്തെന്നും തട്ടിപ്പ് വിശ്വാസയോഗ്യമാക്കാൻ വീഡിയോ കോൾ ചെയ്തവരുടെ പിന്നിൽ ‘കൊളാബ പോലീസ്’ എന്ന് ബാനർ തൂക്കിയിരുന്നെന്നും ഇന്ദിര പറഞ്ഞു. തന്റെ പേരിലുള്ള കാനറ ബാങ്ക് അക്കൗണ്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന വലിയ തട്ടിപ്പിനായി ഉപയോഗിച്ചെന്ന് വീഡിയോ കോൾ ചെയ്തയാൾ ആരോപിച്ചെന്നും ഇന്ദിര പരാതിപ്പെട്ടു. മുംബൈയിലെ കോടതിയിൽ ഹാജരാകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു.
ഭർത്താവ് ശസ്ത്രക്രിയയ്ക്കു വിധേയനായി വിശ്രമത്തിലായതിനാൽ മുംബൈയിലേക്കു വരാനാകില്ലെന്നു ഡോ. ഇന്ദിര പറഞ്ഞതോടെ ദന്പതികളെ ഡിജിറ്റൽ അറസ്റ്റിനു വിധേയരാക്കുകയാണെന്ന് അറിയിച്ചു. 48 വർഷം അമേരിക്കയിൽ ജീവിച്ച് 2015ൽ വിരമിച്ചതിനുശേഷം ഇന്ത്യയിലേക്കു തിരികെ വന്ന വൃദ്ധദന്പതികൾ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങൾ തങ്ങളുടെ പേരുകളിൽ ചുമത്തപ്പെടുമെന്നു കണ്ടപ്പോഴാണു പരിഭ്രാന്തരായത്.
പിന്നീട് ഈമാസം പത്തിനു രാവിലെ വരെ ദന്പതികളെ ‘ഡിജിറ്റൽ അറസ്റ്റിനു’ വിധേയമാക്കി വീഡിയോ കോളുകളിലൂടെ തട്ടിപ്പുകാർ സദാസമയം നിരീക്ഷിച്ചു. താൻ പുറത്തുപോയപ്പോഴും ഫോണ് കോളുകൾ നടത്താൻ ശ്രമിച്ചപ്പോഴും തട്ടിപ്പുകാർ തന്റെ ഭർത്താവിന്റെ ഫോണിലേക്ക് വീഡിയോ കോൾ വിളിച്ച് തങ്ങളാരെയും വിളിക്കുന്നില്ലെന്ന് ഉറപ്പാക്കിയെന്ന് ഇന്ദിര ചൂണ്ടിക്കാട്ടി.
ഇതിനിടെ തട്ടിപ്പുകാർ പറഞ്ഞ എട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു. 2.10 കോടിയും രണ്ടു കോടിയും അയച്ച ദിവസങ്ങളുണ്ട്. തട്ടിപ്പ് അവസാനിച്ചപ്പോഴേക്കും ദന്പതികളുടെ അക്കൗണ്ടുകളിൽനിന്ന് 14.85 കോടി രൂപയാണു നഷ്ടമായത്.
കഴിഞ്ഞ ശനിയാഴ്ചയാണു തട്ടിപ്പിനെക്കുറിച്ച് ദന്പതികൾക്കു ബോധ്യമായത്. അയച്ച പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തിരികെ നൽകുമെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അതിനാൽ ശനിയാഴ്ച ലോക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും തട്ടിപ്പുകാർ നിർദേശിക്കുകയായിരുന്നു.
ഇതുപ്രകാരം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണു തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചും പണം ആർബിഐ റീഫണ്ട് ചെയ്യുമെന്ന തട്ടിപ്പുകാരുടെ വാഗ്ദാനം കളവാണെന്നും ഇന്ദിരയ്ക്കു മനസിലായത്. ദേശീയ സൈബർ ക്രൈം ഹെൽപ് ലൈൻ നന്പറായ 1930ൽ ദന്പതികൾ പരാതിപ്പെട്ടതിനെത്തുടർന്ന് ഡൽഹി പോലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : 14 crore scam elderly couple victim