ന്യൂഡൽഹി: രാജസ്ഥാനിലും മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നും പെട്രോളിയം പൈപ്പ്ലൈനുകളിൽ നിന്നും ഇന്ധനം മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. പശ്ചിമ ഡൽഹിയിലെ വികാസ്പുരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പ്രതികളായ 55 കാരനായ സ്വർൺ സിംഗ്(55), സഹോദരീഭർത്താവ് ധർമേന്ദർ (റിങ്കു-50) എന്നിവരാണ് പിടിയിലായത്.
പിടികിട്ടാപ്പുള്ളികളായിരുന്ന ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലും പഞ്ചാബിലും നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രൈം) ഹർഷ് ഇന്തോറ പറഞ്ഞു.
ഡൽഹി വിമാനത്താവളത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് 1992 ലാണ് സ്വർൺ സിംഗിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.
ഭൂഗർഭ പെട്രോളിയം പൈപ്പ്ലൈനുകൾക്ക് സമീപം സ്ഥലം വാടകയ്ക്കെടുക്കുകയും, തുരങ്കങ്ങൾ കുഴിച്ച്, ഇംപ്രൊവൈസ്ഡ് വാൽവ് സംവിധാനങ്ങൾ സ്ഥാപിച്ച് ഇന്ധനം മോഷ്ടിക്കുകയുമായിരുന്നു ഇവരുടെ രീതി. ജയ്പൂർ, ഗുരുഗ്രാം, ബതിന്ദ, കുരുക്ഷേത്ര, ഡൽഹിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഇവർ മോഷണം നടത്തി.
ധർമേന്ദർ, സ്വർൺ സിംഗിന്റെ സഹായിയാണ്. ഇവർ ഡീസലും പെട്രോളും ഡ്രൈവർമാർക്ക് വിൽക്കാറുണ്ടായിരുന്നുവെന്നും എയർ ടർബൈൻ ഇന്ധനം മണ്ണെണ്ണയ്ക്ക് പകരമായി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.
നേരത്തെ, നിയമവിരുദ്ധമായി ഭൂഗർഭ പൈപ്പ്ലൈനിൽ വാൽവ് ബന്ധിപ്പിച്ചത് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് രാജസ്ഥാനിൽ ബിഎൻഎസിലെ പ്രസക്തമായ വകുപ്പുകൾ, പെട്രോളിയം ആൻഡ് മിനറൽസ് പൈപ്പ്ലൈൻസ് ആക്ട്, പൊതു സ്വത്തിന് നാശനഷ്ടങ്ങൾ തടയൽ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.
Tags : Arrest Siphoning Fuel Pipeline Delhi case