ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ) നടപടിയിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർ ഭീഷണി നേരിടുന്നുണ്ടെന്ന റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി.
ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ അരാജകത്വത്തിനു കാരണമാകുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നൽകി.
എസ്ഐആർ സംബന്ധിച്ച വിവിധ ഹർജികൾ പരിശോധിക്കവെയാണു ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടത്. എസ്ഐആർ നടപടികളിൽ സംസ്ഥാന സർക്കാരുകൾ സഹകരിക്കാതിരിക്കുക, ബിഎൽഒമാരുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ കോടതിയെ അറിയിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സർക്കാരുകൾ തെരഞ്ഞെടുപ്പ് കമ്മീഷനോടു സഹകരിക്കാത്ത സാഹചര്യത്തിലും സംരക്ഷണം ഒരുക്കാൻ തയാറാകാതെ വരുന്പോഴും ഉചിതമായ ഇടപെടലുകൾക്കു സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള പോലീസിനെ ഡെപ്യൂട്ടേഷനിൽ വയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധിതമാകുമെന്ന് കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള പോലീസിന്റെ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് എങ്ങനെ നൽകാനാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.
Tags : Supreme Court BLOs Action SIR threatened