ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിമാനത്തിന്റെ പൈലറ്റിനുമേൽ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ലെന്നു കേന്ദ്രം സുപ്രീംകോടതിയിൽ.
അപകടത്തിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി വ്യോമയാനമന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എഎഐബിയുടെ ഇടക്കാല റിപ്പോർട്ട് വന്നശേഷം ചില തെറ്റിദ്ധാരണകൾ ഉണ്ടായതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
അഹമ്മദാബാദ് വിമാനാപകടത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണു ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നത്. അപകടത്തെത്തുടർന്ന് ആരുടെയുംമേൽ ഇതുവരെയും കുറ്റം ചുമത്തപ്പെട്ടിട്ടില്ലെന്നും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുന്നതിന് അപകടകാരണം കണ്ടെത്തുകയാണ് എഎഐബി അന്വേഷണത്തിന്റെ ഉദ്ദേശ്യമെന്നും കേസിൽ വാദം കേൾക്കവേ ബെഞ്ച് ഊന്നിപ്പറഞ്ഞു.
എഎഐബി നടത്തിയ അന്വേഷണരീതി ജീവിക്കാനുള്ള അവകാശത്തെയും സമത്വത്തെയും ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വ്യോമയാനമേഖലയിലെ ഒരു എൻജിഒയാണു കോടതിയെ സമീപിച്ചത്. വിമാനത്തിന്റെ പൈലറ്റിനെ അപകടത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് കഴിഞ്ഞദിവസം വാദംകേൾക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു.
Tags : Ahmedabad plane crash Supreme Court pilot