ന്യൂഡൽഹി: പൊതുരംഗങ്ങളിൽ തിളങ്ങി നിൽക്കുന്പോൾ വിമാനാപകടത്തിൽ മരിച്ച പ്രമുഖർ ഇന്ത്യയിൽ പലരുണ്ട്.
ഡോ. ഹോമി ജെ ഭാഭ
1966ൽ ഇന്ത്യൻ ആണവ ശാസ്ത്രജ്ഞനായ ഡോ. ഹോമി ജെ ഭാഭ വിമാനാപകടത്തിൽ മരിച്ചു. 1966 ജനുവരി 24-ന് ഫ്രാൻസിലെ മോണ്ട് ബ്ലാങ്കിന് സമീപമുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിലാണ് അന്തരിച്ചത്. ജനീവയിലേക്കു പോവുകയായിരുന്ന വിമാനം പർവതത്തിൽ ഇടിച്ചാണ് ദുരന്തം സംഭവിച്ചത്. 56ാം വയസിലായിരുന്നു മരണം. ഈ മരണത്തിൽ വലിയ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ആണവപദ്ധതികൾക്ക് ഊടും പാവും പാകിയ അദ്ദേഹത്തെ മറ്റു ഇന്ത്യയുടെ വളർച്ചയിൽ അസൂയ പൂണ്ട ചിലർ കൊലപ്പെടുത്തിയതാണെന്നു വരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
സഞ്ജയ് ഗാന്ധി(1979)
1979ൽ സഞ്ജയ് ഗാന്ധിയുടെ മരണമാണ് ഇങ്ങനെ രാജ്യത്തെ ഞെട്ടിച്ചതിൽ പ്രധാനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ എന്ന നിലയിൽ ഇന്ത്യൻ രാഷ്‌ട്രീയ ഭരണരംഗങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു സഞ്ജയ് ഗാന്ധി. ഭാവിയിൽ ഇന്ത്യയുടെ ഭരണചക്രം സഞ്ജയ് ഗാന്ധിയുടെ കരങ്ങളിലെത്തുമെന്ന് അക്കാലത്തു പലരും കരുതിയിരുന്നു. എന്നാൽ, ഡൽഹിയിൽ സ്വകാര്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ അദ്ദേഹത്തിനു ജീവൻ നഷ്ടമായി.
മാധവ് റാവ് സിന്ധ്യ (2001)
2001ൽ കോൺഗ്രസ് നേതാവ് മാധവ് റാവ് സിന്ധ്യയുടെ മരണം ഇതുപോലെതന്നെ രാജ്യത്തെ ഞെട്ടിച്ചു. ഉത്തർപ്രദേശിൽ ചാർട്ടേഡ് വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ മാധവ് റാവ് സിന്ധ്യ മരിച്ചപ്പോൾ ഇന്ത്യയ്ക്കു മികച്ച നേതാക്കളിൽ ഒരാളെയാണ് നഷ്ടമായത്. കോൺഗ്രസിനും വലിയ നഷ്ടമായിരുന്നു ഇത്. മാധവ് റാവ് സിന്ധ്യയുടെ മകനാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
സൗന്ദര്യ(2004)
2004ൽ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു രാഷ്‌ട്രീയരംഗത്തെയും സിനിമാരംഗത്തെയും ഒരു പോലെ ഞെട്ടിച്ച മരണമായിരുന്നു നടി സൗന്ദര്യയുടെയേത്. സിനിമാരംഗത്തു നിറഞ്ഞു നിൽക്കുന്ന സമയത്താണ് ബിജെപിക്കു വേണ്ടി സൗന്ദര്യ പ്രചാരണരംഗത്ത് ഇറങ്ങിയത്. പ്രചാരണത്തിനായി പോകവേ കർണാടകയിൽ ചെറുവിമാനം തകർന്നായിരുന്നു സൗന്ദര്യയുടെ മരണം.
വൈ.എസ്. രാജശേഖര റെഡ്ഡി (2009)
2009ൽ വൈ.എസ്. രാജശേഖര റെഡ്ഡി വിമാനാപകടത്തിൽ മരിച്ചതാണ് ഇന്ത്യയെ നടുക്കിയ മറ്റൊരു ദുരന്തം. വൈഎസ്ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയിൽ കോൺഗ്രസിലെ പകരംവയ്ക്കാനാവാത്ത നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത മരണം ആന്ധ്രയിലെ കോൺഗ്രസിന് ഒരു കാലത്തും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. അതോടെ പാർട്ടി ക്ഷയിച്ചു എന്നു തന്നെ പറയാം. അദ്ദേഹത്തിന്‍റെ മകൻ ജഗൻ മോഹൻ റെഡ്ഢി ഒടുവിൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കി ആന്ധ്രയുടെ മുഖ്യമന്ത്രിയായി.
ജനറൽ ബിപിൻ റാവത്ത് (2021)
2021ൽ ഇന്ത്യൻ സൈന്യത്തിനു തന്നെ സംഭവിച്ച വലിയ നഷ്ടമായിരുന്നു ജനറൽ ബിപിൻ റാവത്തിന്‍റെ മരണം. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. തമിഴ്നാട്ടിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ലഫ്. ജനറൽ എൽ.എസ്. ലിദ്ദർ അടക്കം മറ്റ് സൈനികരും മരിച്ചത്.
രക്ഷപ്പെട്ട പ്രധാനമന്ത്രി
1977 നവംബർ നാലിന് പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയും സംഘവും സഞ്ചരിച്ചിരുന്ന വിമാനം മൂക്കുകുത്തി വീണിരുന്നു. ആസാമിലെ ജോർഹട്ടിലായിരുന്നു അപകടം. ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത വിമാനം അപ്രതീക്ഷിതമായി മൂക്കുകുത്തി നിലത്തേക്കു പതിക്കുകയായിരുന്നു. പൈലറ്റ്മാർ അടക്കം കോക്പിറ്റിലുണ്ടായിരുന്ന അഞ്ചു വൈമാനികരെയാണ് അന്നു രാജ്യത്തിനു നഷ്ടമായത്. പ്രധാനമന്ത്രി കാര്യമായ പരിക്ക് ഏല്ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പ്രധാനമന്ത്രിയെ അടക്കം രക്ഷിക്കാൻ നോസ് ഡൈവിംഗിലൂടെ വൈമാനികർ സ്വന്തം ജീവൻ ബലികഴിച്ച് വിമാനം ക്രാഷ് ലാൻഡ് ചെയ്യിച്ചതാണോയെന്നു സംശയമുണ്ട്.
Tags : Ajit Pawar plane crash prominent people maharashtra death