കോൽക്കത്ത: പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിനെതിരേ (എസ്ഐആർ) നൊബേൽ പുരസ്കാര ജേതാവ് അമർത്യ സെൻ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ തെരഞ്ഞെടുപ്പു കമ്മീഷൻ നടത്തുന്ന അനാവശ്യ തിടുക്കം ജനാധിപത്യ പ്രക്രിയയെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടികയുടെ സമഗ്ര അവലോകനം ശ്രദ്ധാപൂർവം വേണ്ടത്ര സമയം നൽകി നടത്തേണ്ടതാണ്. എന്നാൽ, പശ്ചിമബംഗാളിൽ സംഭവിക്കുന്നത് അങ്ങനെയല്ല,. വോട്ടർമാർക്കു രേഖകൾ സമർപ്പിക്കാൻ മതിയായ അവസരം ലഭിക്കുന്നില്ല. ഇത് വോട്ടർമാരോടും ഇന്ത്യൻ ജനാധിപത്യത്തോടുമുള്ള അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിൽ പേരുചേർക്കാൻ തനിക്കു നേരിട്ട ബുദ്ധിമുട്ടുകളും അദ്ദേഹം വിവരിച്ചു.
“ഗ്രാമീണ ഇന്ത്യയിൽ ജനിച്ച പല ഇന്ത്യക്കാരെയുംപോലെ എനിക്കും ജനന സർട്ടിഫിക്കറ്റില്ല. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കൂടുതൽ രേഖകൾ ഹാജരാക്കേണ്ടിവന്നു. ഇതിന് സുഹൃത്തുക്കൾ സഹായിച്ചു. എന്നാൽ, സഹായിക്കാൻ സാധിക്കുന്ന സുഹൃത്തുക്കളില്ലാത്ത മറ്റുള്ളവരെക്കുറിച്ച് ഞാൻ ആശങ്കാകുലനാണ്” - അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടികയിൽ ഉൾപ്പെടുന്നതിന് ആവശ്യമായ രേഖകൾ ലഭിക്കുന്നതിന് പലപ്പോഴും സമൂഹത്തിലെ പിന്നാക്കക്കാർക്കു ബുദ്ധിമുട്ടാണ്. പുതുക്കിയ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ പ്രത്യേക രേഖകൾ സമർപ്പിക്കേണ്ടിവരുന്നതിന്റെ വർഗ പക്ഷപാതം ദരിദ്രർക്ക് എതിരായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്നും സെൻ പറഞ്ഞു.
Tags : Amartya Sen Bengal SIR West Bengal