ന്യൂഡൽഹി: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ഉൾപ്പെടുത്തി ബിജെപി ആസാം സംസ്ഥാന ഘടകം സമൂഹമാധ്യമത്തിൽ പങ്കുവച്ച വർഗീയ ചുവയുള്ള പോസ്റ്റിനെതിരേ ഇടത് പാർട്ടികൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു.
"പോയിന്റ് ബ്ലാങ്ക് ഷൂട്ട്' എന്ന അടിക്കുറിപ്പോടെ മുസ്ലിം ജനതയ്ക്കു നേരേ ഹിമന്ത ബിശ്വ ശർമ തോക്ക് ചൂണ്ടുന്ന പോസ്റ്റാണ് ആസാം സംസ്ഥാന ഘടകം കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചെങ്കിലും ബിജെപിക്കെതിരേ വലിയ വിമർശനവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തുവന്നിരുന്നു. തുടർന്നാണ് വിഷയത്തിൽ ഇടത് പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ആസാം മുഖ്യമന്ത്രി മുസ്ലിം സമൂഹത്തിനെതിരേ തുടരെ നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ കോടതിയുടെ അടിയന്തര ഇടപെടലും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തു വൈകാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും അപ്പോൾ തെരഞ്ഞെടുപ്പുമായി പരോക്ഷ ബന്ധമുള്ള ഈ വിഷയം കോടതിയിൽ വാദം കേൾക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. എങ്കിലും വിഷയത്തിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, വിവാദ പോസ്റ്റിനെതിരേ കോൺഗ്രസ് സംസ്ഥാന ഘടകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags : Assam BJP's communal post Supreme Court Himanta Biswa Sarma