ന്യൂഡൽഹി: മാതൃരാജ്യത്തേക്കു തിരികെമടങ്ങാൻ ചില വ്യവസ്ഥകളുണ്ടെന്ന് ആഭ്യന്തരകലാപം മൂലം ഇന്ത്യയിലേക്കു പലായനം ചെയ്ത ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
രാജ്യത്തു പങ്കാളിത്തജനാധിപത്യം വീണ്ടെടുക്കണമെന്നതും തന്റെ പാർട്ടിയായ അവാമി ലീഗിന്റെ നിരോധനം നീക്കണമെന്നതും സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തെരഞ്ഞെടുപ്പുമാണ് രാജ്യത്തേക്ക് തിരികെ മടങ്ങുന്നതിനായി താൻ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകളെന്നും ഹസീന അറിയിച്ചു.
കലാപത്തെത്തുടർന്ന് കഴിഞ്ഞവർഷം ബംഗ്ലാദേശിൽനിന്നു പലായനം ചെയ്ത് ഇന്ത്യയിൽ അഭയം തേടിയ ഹസീന അജ്ഞാത സ്ഥലത്തുനിന്ന് വാർത്താ ഏജൻസിയായ പിടിഐക്ക് ഇ-മെയിൽ മുഖേന നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ബംഗ്ലാദേശിലുണ്ടായ കലാപം അടിച്ചമർത്തുന്നതിനായി ഹസീന കൈക്കൊണ്ട നടപടികളിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണൽ (ഐസിടി) ഇന്നു വിധി പറയാനിരിക്കെയാണ് ഹസീനയുടെ പ്രതികരണം. അവാമി ലീഗ് ഇന്ന് ബംഗ്ലാദേശിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Tags : Awami League Bengladesh former Pm Hasina