ന്യൂഡൽഹി: ജനറൽ വിഭാഗത്തിനു നിശ്ചയിച്ചിട്ടുള്ള കട്ട് ഓഫ് മാർക്ക് പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നേടിയാൽ അവർക്ക് ജനറൽ വിഭാഗത്തിൽ പ്രവേശനം നേടാൻ അർഹതയുണ്ടെന്നു സുപ്രീംകോടതി.
രാജസ്ഥാൻ ഹൈക്കോടതിയുടെ ചില തസ്തികകളിലേക്കു നിയമനം നടത്തുന്പോൾ നിശ്ചയിച്ചിട്ടുള്ള കട്ട് ഓഫിനേക്കാൾ കൂടുതൽ മാർക്ക് നേടിയിട്ടും ജനറൽ വിഭാഗ തസ്തികകളിലേക്കു സംവരണവിഭാഗ ഉദ്യോഗാർഥികളെ നിയമിക്കാൻ തയാറായില്ല.
ഉദ്യോഗാർഥികൾ ഇതു ചോദ്യം ചെയ്തപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അവർക്കനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. ഇതു ചോദ്യം ചെയ്താണ് വിഷയം സുപ്രീംകോടതിയിൽ എത്തുന്നത്. സംവരണ വിഭാഗക്കാരെ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ അവർക്ക് ഇരട്ട ആനുകൂല്യവും ലഭിക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ വാദം.
എന്നാൽ സംവരണ ആനുകൂല്യം ലഭിക്കുന്നുവെന്നത് സംവരണവിഭാഗത്തെ പൊതുവിഭാഗത്തിൽ പരിഗണിക്കപ്പെടുന്നതിന് തടസമാകില്ലെന്നു വിഷയം പരിഗണിക്കവെ ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയായിരുന്നു രാജസ്ഥാൻ ഹൈക്കോടതി നിയമനം നടത്തിയിരുന്നത്. സംവരണവിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർഥിക്ക് ജനറൽ വിഭാഗത്തിനു നിശ്ചയിച്ചിട്ടുള്ള കട്ട് ഓഫ് മാർക്കിനേക്കാൾ കൂടുതൽ ലഭിച്ചാൽ അഭിമുഖത്തിനെത്തുന്പോൾ അവരെ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തണം. കട്ട് ഓഫിനേക്കാൾ കുറവ് മാർക്കാണു ലഭിക്കുന്നതെങ്കിൽ അവരെ സംവരണ വിഭാഗത്തിൽത്തന്നെ നിലനിർത്തണമെന്നും കോടതി പറഞ്ഞു.
Tags : Supreme Court Backward class candidates general seats eligible