കോൽക്കത്ത: പശ്ചിമ ബംഗാളിൽ വനിതാ ബൂത്ത് ലെവൽ ഓഫീസറെ(ബിഎൽഒ) മരിച്ച നിലയിൽ കണ്ടെത്തി. ജൽപായ്ഗുരി ജില്ലയിലാണ് സംഭവം.
ശാന്തിമോണി എക്കയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. അമിതമായ ജോലിഭാരം കാരണം ശാന്തി മോണി കുറച്ച് കാലമായി മാനസികമായി അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
തുടർച്ചയായ ജോലിയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും വർധിച്ചുവരുന്ന സമ്മർദവും ഇവർക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും ഇതേതുടർന്ന് ശാന്തി മോണി ജീവനൊടുക്കുകയായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു.
മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബിഎൽഒയുടെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി ദുഖം രേഖപ്പെടുത്തി.
പശ്ചിമ ബംഗാളിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) പുരോഗതി അവലോകനം ചെയ്യുന്നതിനായി ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് ഭാരതി സന്ദർശിക്കുന്ന സമയത്താണ് ഈ സംഭവം.
Tags : Bengal Poll Officer Dies By Suicide Work Pressure