ബംഗളൂരു: ബാങ്ക് ഉദ്യോഗസ്ഥയെ ഭർത്താവ് നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. പ്രതി ബാലമുരുകൻ സേലം സ്വദേശിയായ വാടക കൊലയാളിയെ ബന്ധപ്പെട്ടുവെന്നാണ് പോലീസ് കണ്ടെത്തൽ.
ഡിസംബർ 23ന് ആണ് ബാലമുരുകനിൽ നിന്ന് അകന്നുകഴിയുകയായിരുന്ന ഭുവനേശ്വരിയെ നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ ഭുവനേശ്വരി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. തുടർന്ന് ബാലമുരുകൻ തോക്കുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
തോക്ക് എവിടെ നിന്ന് ലഭിച്ചു എന്ന അന്വേഷണത്തിനൊടുവിലാണ് സേലം സ്വദേശി മൗലേഷ് എന്ന ഗുണ്ട അറസ്റ്റിലായത്. ഭാര്യയെ കൊല്ലാൻ സഹായം തേടി മൗലേഷിനെ സമീപിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ബാലമുരുകൻ വെളിപ്പെടുത്തുകയായിരുന്നു.
പണം വാങ്ങി മൗലേഷ് തോക്ക് നൽകി ബാലമുരുകനെ തിരിച്ചയച്ചു. നേരിട്ടെത്താമെന്നും സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലത്ത് വച്ച് കൊലപ്പെടുത്താമെന്നുമായിരുന്നു വാഗ്ദാനം. മൗലേഷ് ബംഗളൂരുവിലെത്തി സ്ഥലം നിരീക്ഷിച്ചെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ നേരിട്ട് കൊലപ്പെടുത്താൻ ബാലമുരുകൻ തീരുമാനിക്കുകയായിരുന്നു. തുടർന്നായിരുന്നു കൊലപാതകം.
Tags : karnataka crime news karnataka police salem