ചെന്നൈ: തമിഴ്നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യം അചഞ്ചലമായി തുടരുമെന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അതേസമയം സഖ്യസർക്കാരിനുള്ള സാധ്യത മുഖ്യമന്ത്രി തള്ളുകയും ചെയ്തു. കോൺഗ്രസുമായുള്ള സഖ്യത്തിൽ അസ്വരസ്യങ്ങളെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും അധികാരവിഭജനം സംസ്ഥാനത്തിന് യോജിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യം കോൺഗ്രസിന് നന്നായി അറിയാവുന്നതാണ്. സഖ്യത്തിൽ ഭിന്നതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പങ്കാളിത്ത ഭരണം എന്ന പ്രശ്നം ചിലർ ഉയർത്തിക്കൊണ്ടുവരികയാണ്. എന്നാൽ ഇതു വിജയിക്കില്ലെന്നും ഇന്ത്യാ ടുഡെ വട്ടമേശ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സഖ്യത്തിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ ചിലർ ബോധപൂർവം പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി രാഹുൽ ഗാന്ധിയെ സഹോദരനായാണു കാണുന്നത്. അദ്ദേഹം തിരിച്ചും അതുപോലെയാണു പരിഗണിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.ഡിഎംകെ-കോൺഗ്രസ് സഖ്യം സൗഹാർദത്തോടെയുള്ളതാണ്. ചിലർ വിചാരിക്കുന്ന ഭിന്നിപ്പ് ഒരിക്കലും ഉണ്ടാകില്ല-മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സീറ്റ് വിഭജനചർച്ചകൾ തുടങ്ങിയില്ലെന്ന് ചില കോൺഗ്രസ് നേതാക്കൾ പരിഭവം പറഞ്ഞതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം. സഖ്യം സംബന്ധിച്ചും അധികാര വിഭജനം സംബന്ധിച്ചും ഏറെ നാളായി ഇരുഭാഗത്തും ചില നേതാക്കൾ വാക്യുദ്ധത്തിലായിരുന്നു.
സീറ്റ് വിഭജനവും ഇതിനായുള്ള സമിതിയും വൈകുന്നതായി തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചന്ദോക്കർ അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. അടുത്തമാസം 22 മുതൽ സമിതി പ്രവർത്തിക്കുമെന്നായിരുന്നു ഇതിന് ഡിഎംകെ നൽകിയ മറുപടി.
ഇതിനു പുറമേ കോൺഗ്രസ് നേതാക്കളായ മാണിക്യം ടാഗോറും ജ്യോതിമണിയും ഏതാനും ദിവസങ്ങളായി ഡിഎംകെ നേതാവ് ജി.ദളപതിയുമായി പ്രശ്നത്തിൽ വാക്യുദ്ധത്തിലായിരുന്നു.
Tags : Congress-DMK alliance strong coalition partners CM Stalin impractical MK Stalin