ന്യൂഡൽഹി: ബിഹാറിൽ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിൽ. പാർട്ടിയിലെ മുഴുവൻ എംഎൽഎമാരും എന്‍ഡിഎയിലേക്ക് കൂറ് മാറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ആറ് എംഎൽഎമാരാണ് ബിഹാറിൽ കോൺഗ്രസിന് ആകെയുള്ളത്.
ആറ് എംഎൽഎമാരും നിതീഷ് കുമാറിന്റെ ജെഡിയു വഴി എൻഡിഎയിലേക്ക് കൂറുമാറാൻ നീക്കങ്ങൾ ശക്തമാക്കിയതായാണ് വിവരം. സംഭവത്തിൽ എഐസിസി ഇടപെട്ടെങ്കിലും അനുനയന ചര്‍ച്ചയ്ക്ക് എംഎല്‍എമാര്‍ ഇതുവരെ തയാറായിട്ടില്ല.
കോൺഗ്രസ് എംഎൽഎമാർ എൻഡിഎ നേതാക്കളുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. സദാഖത്ത് ആശ്രമത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ദഹി-ചുര' വിരുന്നിൽ നിന്നും എംഎൽഎമാർ വിട്ടുനിന്നിരുന്നു.
നേരത്തേ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ചർച്ച നടത്താൻ സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് മൂന്ന് എംഎൽഎമാർ വിട്ടുനിന്നിരുന്നു.
മനോഹർ പ്രസാദ് സിംഗ്, സുരേന്ദ്ര പ്രസാദ്, അഭിഷേക് രഞ്ജൻ, അബിദുർ റഹ്മാൻ, മുഹമ്മദ് ഖമ്രുൽ ഹോദ, മനോജ് ബിസ്വാൻ എന്നിവരാണ് വിരുന്നിൽ നിന്ന് വിട്ടുനിന്നത്. അതേസമയം എംഎൽഎമാരുടെ കൂറുമാറ്റം തള്ളി രാജേഷ് റാം രംഗത്തെത്തിയിട്ടുണ്ട്.
പാർട്ടി ഒറ്റക്കെട്ടാണെന്നും രാഷ്ട്രീയ എതിരാളികൾ പടച്ചുവിടുന്ന കിംവദന്തികൾ മാത്രമാണിതെന്നും ബിഹാർ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
Tags : congress bihar nda jdu rajesh ram