ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ (എംജിഎൻആർജിഎ) സംരക്ഷിക്കാൻ പ്രക്ഷോഭത്തിനൊരുങ്ങി കോണ്ഗ്രസ് നേതൃത്വം. വാർഡുകളിലെ ധർണകൾ മുതൽ നാലു പ്രധാന സോണൽ റാലികൾ വരെ രാജ്യത്തുടനീളം സംഘടിപ്പിച്ചു പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് കോണ്ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു.
ജനുവരി 10 മുതൽ 45 ദിവസം നീളുന്ന സമരപരിപാടികൾ മൂന്നു ഘട്ടമായി നടത്താനാണ് കോണ്ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും എഐസിസി വാർത്താവിനിമയ ജനറൽ സെക്രട്ടറി ജയ്റാം രമേശും കോണ്ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ പ്രക്ഷോഭ പരിപാടികളുടെ വിവരങ്ങൾ പങ്കുവച്ചത്.
കഴിഞ്ഞയാഴ്ച കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിനുശേഷം ജനുവരി അഞ്ച് മുതൽ ‘എംജിഎൻആർഇജിഎ ബച്ചാവോ അഭിയാൻ’ എന്ന പേരിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നായിരുന്നു കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചിരുന്നതെങ്കിലും, അഭിയാനല്ല സംഘടിപ്പിക്കുയെന്നും എംജിഎൻആർഇജിഎ ബച്ചാവോ സംഗ്രാമാണ് (പ്രക്ഷോഭം) നടക്കുകയെന്നും നേതൃത്വം വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. എംജിഎൻആർജിഎയ്ക്കു പകരമുള്ള വിബി-ജി റാം ജി ബിൽ പിൻവലിക്കണമെന്നും എംജിഎൻആർജിഎ അതിന്റെ ശരിയായ രൂപത്തിൽ പുനഃസ്ഥാപിക്കണമെന്നും എഐസിസിയുടെ ഇരു ജനറൽ സെക്രട്ടറിമാരും ആവശ്യപ്പെട്ടു.
പുതിയ നിയമത്തിലൂടെ തൊഴിലിനുള്ള അവകാശം നൽകുന്നൊരു പദ്ധതിയെ വിവേചനാധികാരമുള്ള, കേന്ദ്ര നിയന്ത്രിത പദ്ധതിയാക്കി മാറ്റുകയാണെന്നും ഇന്ത്യ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമത്തിനെതിരേയുള്ള നടപടികൾക്കായി കൂടിയാലോചനകൾ നടത്തുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സമവായത്തിലെത്തുമെന്നും സമരപരിപാടികൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതിലുള്ള സാധ്യതകൾ ആരായുമെന്നും വേണുഗോപാൽ പറഞ്ഞു.
വിവാദമായ മൂന്നു കാർഷിക നിയമങ്ങളുടെ വിധിതന്നെയാണ് പുതിയ നിയമത്തിനുമുണ്ടാകുകയെന്നും, കാർഷിക നിയമവിരുദ്ധ പ്രക്ഷോഭം ഡൽഹി കേന്ദ്രീകൃതമായിരുന്നെങ്കിലും എംജിഎൻആർഇജിഎ ബച്ചാവോ സംഗ്രാം പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലായിരിക്കുമെന്നും ജയ്റാം രമേശ് പറഞ്ഞു. 45 ദിവസം നീളുന്ന പ്രക്ഷോഭ പരിപാടികൾ ഫെബ്രുവരി 16നും 25നുമിടയിൽ രാജ്യത്തുടനീളം നടത്തുന്ന നാലു പ്രധാന റാലികളോടെയായിരിക്കും അവസാനിക്കുക.
Tags : Congress employment guarantee law not agitation protect K.C. Venugopal Jairam Ramesh