ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ഇരിപ്പിടത്തെ സംബന്ധിച്ച് രാഷ്ട്രീയ വിവാദം. ഇരുവരെയും മൂന്നാംനിരയിലിരുത്തി ബിജെപി സർക്കാർ അപമാനിച്ചു എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് ആരോപിച്ചു.
രാജ്യത്തെ പ്രതിപക്ഷ നേതാക്കളോടുള്ള ഇത്തരം പെരുമാറ്റത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രോട്ടോക്കോളോ പാരന്പര്യമോ സർക്കാർ പാലിക്കുന്നുണ്ടോ എന്ന് രാജ്യസഭാംഗവും കോണ്‍ഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറിയുമായ രണ്‍ദീപ് സുർജേവാല ചോദിച്ചു. അപകർഷതാബോധം നിറഞ്ഞ സർക്കാരിന്റെ നിരാശ മാത്രമാണ് ഇത്തരം പ്രവൃത്തികളിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണകക്ഷിയിൽനിന്ന് ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ജനാധിപത്യത്തെ വ്രണപ്പെടുത്തുന്ന ഈ രീതി ദൗർഭാഗ്യകരമാണെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം വിവേക് തൻഖ പറഞ്ഞു.
യുപിഎ ഭരണ സമയത്ത് റിപ്പബ്ലിക് പരേഡിൽ എൽ. കെ. അഡ്വാനിയും മകളും കേന്ദ്ര മന്ത്രിമാർക്കൊപ്പം മുൻനിരയിൽ ഇരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മാണിക്കം ടാഗോർ പ്രതികരിച്ചത്.ആദ്യമായല്ല രാഹുലിന്റെ ഇരിപ്പിടത്തെച്ചൊല്ലി വിവാദമുണ്ടാകുന്നത്. 2018ൽ രാഹുലിന് സാധാരണയിലും പിന്നിലായി ഇരിപ്പിടം നൽകിയതിൽ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.
നിലവിൽ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾക്ക് കേന്ദ്രസർക്കാർ മറുപടി നൽകിയിട്ടില്ല. രാഷ്ട്രപതിഭവന്റെ മുൻഗണനാക്രമം അനുസരിച്ച് ഏഴാമതാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. അതേസമയം പരിപാടിയെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിച്ചതായി ബിജെപി വിമർശിച്ചു. രാഹുലിന് പിന്നിലും സമീപത്തും നിരവധി കേന്ദ്രമന്ത്രിമാർ ഇരിപ്പുണ്ടെന്നും അവരൊന്നും പരാതിപ്പെടുന്നില്ലല്ലോ എന്നും ബിജെപി തിരിച്ചടിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം റിസപ്ഷനിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരന്പരാഗത ഷാൾ (പട്ക) ധരിക്കാൻ രാഹുൽ വിസമ്മതിച്ചതിനെതിരേ ബിജെപി രംഗത്തെത്തി.
വിദേശരാജ്യങ്ങളുടെ പ്രതിനിധികളും പ്രധാനമന്ത്രിയും ഉൾപ്പെടെ പങ്കെടുത്ത എല്ലാ നേതാക്കളും പട്ക ധരിച്ചപ്പോൾ രാഹുൽ അത് വിസമ്മതിച്ചതായി ബിജെപി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി നേരിട്ട് രണ്ടുതവണ ഓർമിപ്പിച്ചെങ്കിലും രാഹുൽ നിഷേധിച്ചതായി ബിജെപിയുടെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (ഐടി) മേധാവി അമിത് മാളവ്യ ആരോപിച്ചു.
Tags : Republic Day parade Controversy opposition leaders seating arrangements Randeep Surjewala