പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടിയതിനു പിന്നാലെ മഹാസഖ്യത്തിനു തിരിച്ചടിയായി പുതിയ വാർത്തകൾ. ബിഹാറിലെ ആറ് കോൺഗ്രസ് എംഎൽഎമാരും മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡി-യുവിൽ ചേരാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്.
മനോഹർ പ്രസാദ് സിംഗ് (മണിഹാരി), സുരേന്ദ്ര പ്രസാദ് (വാൽമീകി നഗർ), അഭിഷേക് രഞ്ജൻ (ചന്പാതിയ), അബിദുർ റഹ്മാൻ (അരാരിയ), എം.ഡി. കമ്രുൾ ഹോദ (കിഷൻഗഞ്ച്), മനോജ് ബിസ്വാൻ (ഫോർബ്സഗഞ്ച്), എന്നിവരാണ് മറുകണ്ടം ചാടാനൊരുങ്ങുന്നത്.
ഇതോടെ, ആർജെഡി നയിക്കുന്ന പ്രതിപക്ഷത്തിലെ പ്രധാന പങ്കാളിയായ കോൺഗ്രസിന് 243 അംഗ ബിഹാർ നിയമസഭയിൽ പ്രാതിനിധ്യം നഷ്ടപ്പെടും. മത്സരിച്ച 61 സീറ്റുകളിൽ ആറെണ്ണം മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. 2025 നവംബറിൽ നടന്ന ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 202 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്.
അതേസമയം, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയുടെ നാല് എംഎൽഎമാരിൽ മൂന്ന് പേരും ബിജെപി നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
കോൺഗ്രസ് എംഎൽഎമാർക്ക് അവരുടെ പാർട്ടി പ്രവർത്തിക്കുന്ന രീതിയിൽ തൃപ്തിയില്ലെന്ന് ഒരു ജെഡി-യു പ്രവർത്തകൻ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആറ് എംഎൽഎമാരും പാർട്ടിയുടെ സംഘടന പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകരും പറഞ്ഞു.
Tags : Bihar Congress MLAs JDU