ന്യൂഡല്‍ഹി: ജിം ഉടമയ്ക്കും കുടുംബത്തിനും നേരെ ക്രൂര മര്‍ദനം. ഡൽഹിയിലെ ജിം ഉടമ രാജേഷ് ഗാര്‍ഗിനും കുടുംബത്തിനും നേരെയാണ് ലക്ഷ്മി നഗറില്‍ വച്ച് അതിക്രമമുണ്ടായത്.
ജിം ഉടമയുടെ മകനെ ആളുകള്‍ നോക്കി നില്‍ക്കെ സംഘം അർധ നഗ്നനാക്കി മര്‍ദ്ദിച്ചു. ഭാര്യയെയും മര്‍ദിച്ചു. ജിമ്മിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
ജിം പരിശീലകന് സതീശ് യാദവും കൂട്ടാളികളുമാണ് മര്‍ദ്ദിച്ചത്. സതീശ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് സംഭവം നടന്നത്. ജനുവരി രണ്ടിന് വീടിന് താഴെ കുടിവെള്ള ടാങ്കിന്റെ പണിയുമായി ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് രാജേഷ് ഗാർഗിനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായത്.
നാല് പേർ ഇവിടേക്കെത്തി രാജേഷിനേയും മകനേയും തടസം പിടിക്കാനെത്തിയ രാജേഷിന്റെ ഭാര്യയേയും മർദിക്കുകയായിരുന്നു. ഇവർ നിന്നിരുന്ന ബേസ്മെന്റിൽ നിന്നും ഇവരെ വലിച്ച് പുറത്ത് റോഡിലിട്ട് ചവിട്ടുന്നതായ ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്.
ക്രൂരമായ ആക്രമണമാണ് നടന്നത്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെ പിടികൂടാൻ പോലീസ് അന്വേഷണം ശക്തമാക്കി.