ന്യൂഡൽഹി: സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടു പ്രതിസന്ധിയിലായ ഇൻഡിഗോയിൽ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സമഗ്ര ഓഡിറ്റിംഗ് ആരംഭിച്ചു.
വിമാനനിരയെക്കുറിച്ചും പൈലറ്റ്, ക്രൂ എന്നിവരെക്കുറിച്ചുമുള്ള വിവരങ്ങളിൽ തീവ്ര പരിശോധന നടത്താൻ ഡിജിസിഎ മുതിർന്ന ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതിനു പിന്നാലെയാണ് ഓഡിറ്റിംഗ് ആരംഭിച്ചത്. വിമാനസർവീസുകളുടെ പ്രവർത്തനം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് സമഗ്രമായ ഡാറ്റ, ഫ്ലൈറ്റ് പുനഃസ്ഥാപനം എന്നീ വിവരങ്ങളുള്ള പൂർണ റിപ്പോർട്ടുമായി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനോട് ഇന്നു ഹാജരാകാനും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വിമാനസർവീസുകൾ സാധാരണനിലയിലായെന്ന് ഉറപ്പ് നൽകിയിട്ടും രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽനിന്ന് 200ലധികം ഇൻഡിഗോ സർവീസുകൾ ഇന്നലെയും റദ്ദാക്കി. വ്യോമയാന ഗതാഗത പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി വ്യോമയാന പാർലമെന്ററി സ്റ്റാൻഡിംഗ് സമിതി ഈ മാസം 17ന് യോഗം ചേരുന്നുണ്ട്.