ന്യൂഡൽഹി: ഇൻഡിഗോയുടെ ഗുരുഗ്രാമിലെ ആസ്ഥാനത്തുനിന്ന് കന്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെയും റീഫണ്ടുകളുടെയും മറ്റു പ്രക്രിയകളുടെയും നിരീക്ഷണം ആരംഭിച്ച് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
വിമാനക്കന്പനിയുടെ നിലവിലെ സ്ഥിതിയെപ്പറ്റിയും ക്രൂ വിന്യാസത്തെപ്പറ്റിയും ജീവനക്കാരുടെ കുറവു മൂലം ബാധിക്കപ്പെട്ട റൂട്ടുകളെപ്പറ്റിയും ഇൻഡിഗോ ആസ്ഥാനത്ത് ഡിജിസിഎ നിയോഗിച്ചിരിക്കുന്ന അധികൃതർ റിപ്പോർട്ട് നൽകും. ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാനും ഇൻഡിഗോയുടെ മേൽനോട്ടത്തിനുമായി കഴിഞ്ഞദിവസം ഡിജിസിഎ എട്ടംഗ സമിതിയെ നിയോഗിച്ചിരുന്നു.
അതിനിടെ, വിമാനസർവീസകളുടെ കൂട്ട റദ്ദാക്കൽ ബാധിക്കപ്പെട്ട യാത്രക്കാർക്കായി ഇൻഡിഗോ 10,000 രൂപയുടെ ട്രാവൽ വൗച്ചറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈമാസം മൂന്നിനും അഞ്ചിനുമിടയിലെ സർവീസ് റദ്ദാക്കലുകൾക്കിടയിൽ നീണ്ട മണിക്കൂറുകൾ കുടുങ്ങിപ്പോയ യാത്രക്കാർക്കാണ് വൗച്ചറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ഏത് ഇൻഡിഗോ യാത്രയ്ക്കുവേണ്ടിയും അടുത്ത 12 മാസത്തിനുള്ളിൽ വൗച്ചറുകൾ ഉപയോഗിക്കാമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനയാത്ര റദ്ദാക്കപ്പെട്ടതിന് ഇൻഡിഗോ പ്രഖ്യാപിച്ച റീഫണ്ടുകൾക്കു പുറമെയാണ് ഈ വൗച്ചറുകൾ.
അതിനിടെ, രാജ്യവ്യാപകമായി വിമാനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ പ്രതിസന്ധിയിൽ കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു ഇൻഡിഗോയുടെ ആഭ്യന്തരവീഴ്ചകളെ വീണ്ടും കുറ്റപ്പെടുത്തി.
പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ ചട്ടപ്രകാരം ക്രൂവിനെ വിന്യസിക്കാൻ ഇൻഡിഗോ പരാജയപ്പെട്ടതിന്റെ നേരിട്ടുള്ള പ്രത്യാഘാതം മൂലമാണ് പ്രതിസന്ധിയുണ്ടായതെന്നും ഇത് ഇൻഡിഗോയുടെ കടുത്ത കെടുകാര്യസ്ഥതയാണെന്നും നായിഡു പറഞ്ഞു. പ്രവർത്തനങ്ങൾ സാധാരണനിലയിലായെന്ന് ഇൻഡിഗോ അവകാശപ്പെടുന്പോഴും ഇന്നലെയും നൂറിലധികം സർവീസുകൾ റദ്ദാക്കി.
Tags : DGCA IndiGo monitoring