ഷിംല: ആശുപത്രിയിൽ രോഗിയെ അതിക്രൂരമായി മര്‍ദിച്ച് ഡോക്ടർ. ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലാണ് സംഭവം.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ അര്ജുന് പന്‍വാര്‍ എന്ന രോഗിയെയാണ് ഡോക്ടര്‍ ആക്രമിച്ചത്.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അര്ജുന് പന്‍വാര്‍ വാര്‍ഡിലെ കട്ടിലില്‍ കിടന്നിരുന്നു. എന്നാൽ, യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് രോഗി പറയുന്നത്. തുടര്‍ന്ന് തര്‍ക്കമുണ്ടായെന്നും ഡോക്ടര്‍ അടിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
'എനിക്ക് ഒരു ബ്രോങ്കോസ്കോപ്പി നടത്തിയിരുന്നു. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാന്‍ ഓക്സിജന്‍ ആവശ്യപ്പെട്ടപ്പോള്‍, ഡോക്ടര്‍ എന്റെ അപ്പോയിന്റ്മെന്റ് സ്റ്റാറ്റസ് ചോദ്യം ചെയ്തു. എന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്ന് ഞാന്‍ അഭ്യർഥിച്ചു, പക്ഷേ അദ്ദേഹം കേട്ടില്ല. നീ വെറുമൊരു രോഗിയാണെന്ന മട്ടിലാണ് അദ്ദേഹം മറുപടി പറഞ്ഞത്. കുടുംബത്തോട് ഇങ്ങനെയാണോ സംസാരിക്കാറുള്ളതെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ വ്യക്തിപരമായി എടുക്കുകയാണെന്ന് പറഞ്ഞ് ഡോക്ടര്‍ എന്നെ അടിക്കാന്‍ തുടങ്ങി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ ജനാവലി ആശുപത്രിയില്‍ തടിച്ചുകൂടി.
സംഭവം അന്വേഷിക്കാന്‍ ഷിംല ഐജിഎംസി ആശുപത്രി അധികൃതര്‍ മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. വിഷയം അന്വേഷിച്ചു വരികയാണെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡോക്ടര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഷിംല ഐജിഎംസി മെഡിക്കല്‍ സൂപ്രണ്ട് (എംഎസ്) ഡോ. രാഹുല്‍ റാവു പറഞ്ഞു.
Tags : doctor patient Hospital case