മുംബൈ: ബൃഹൻ മുംബൈ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ഭരണത്തിനായി ബിജെപിയും ശിവസേനയും (ഉദ്ധവ് താക്കറെ) അരയുംതലയും മുറുക്കിയിറങ്ങിയതോടെ വിലപേശലുമായി ചെറുകക്ഷികള്‍. മേയർ പദവി ഉറപ്പായാൽ പിന്തുണയെന്നതാണു മുഖ്യവാഗ്ദാനം.
ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 29 സീറ്റുണ്ട്. ഇരുഭാഗത്തുന്നും സമ്മര്‍ദം ഉയർന്നതോടെ മേയര്സ്ഥാനത്തിനു വിലപേശുകയാണ് ഷിന്‍ഡെ ക്യാമ്പ്. കൗണ്‍സിലര്‍മാരെ ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റുകയും ചെയ്തു. രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശസ്ഥാപനങ്ങളിലെ ഭരണം അഭിമാനപ്രശ്നമായാണു ബിജെപിയും എതിര്‍പക്ഷത്തുള്ള ഉദ്ദവ് താക്കറെ വിഭാഗവും കാണുന്നത്.
227 അംഗ കൗൺസിലില്‍ കേവല ഭൂരിപക്ഷത്തിന് 114 അംഗങ്ങളുടെ പിന്തുണവേണം. 89 സീറ്റുകളില്‍ വിജയിച്ച ബിജെപിയെ ഷിന്‍ഡെ വിഭാഗം പിന്തുണച്ചാല്‍ അംഗസഖ്യ 118 ലെത്തും. മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസിനും മൂന്നു സീറ്റുകളുണ്ട്.
പ്രതിപക്ഷത്താകട്ടെ ശിവസേനയ്ക്കുള്ളത് (യുബിറ്റി) 65 സീറ്റുകൾ. എംഎന്‍എസിയുടെ ആറ് സീറ്റുകളും എന്‍സിപിയുടെ (എസ്പി) ഒരുസീറ്റും ചേരുന്നതോടെ മൊത്തം അംഗബലം 72 ആകും. ഇതിനു പുറമേയാണ് കോണ്‍ഗ്രസിന്റെ 24 സീറ്റുകള്‍. എഐഎംഐഎം (8)എസ്പി (2) എന്നിങ്ങനെ മറ്റു രണ്ടുകക്ഷികളും അവശേഷിക്കുന്നുണ്ട്.
മുംബൈയുടെ മേയര്‍ ശിവസേനയില്‍ (ഷിൻഡേ) നിന്നുള്ള ഒരാളായിരിക്കണമെന്നുമെന്നു ഷിൻഡേ ക്യാന്പ് പ്രതിരിച്ചു. കാരണം, ഇതു ബാലസാഹെബിന്റെ (ബാല്‍ താക്കറെ) പാരമ്പര്യമാണ്. കൗൺസിലർമാർ മൂന്ന് ദിവസം ബാന്ദ്രയിലെ ഹോട്ടലിൽ കഴിയും. പാര്‍ട്ടിയിലെ ഐക്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ഒരുതരത്തിലുള്ള വിലപേശലിനും തയാറില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു.
അതേസമയം, തങ്ങള്‍ അഭിമാനമായി കാണുന്ന മുംബൈ കോര്‍പറേഷനില്‍ ഏതുവിധേനയും ഭരണം നിലനിര്‍ത്താന്‍ ഉദ്ധവ് താക്കറെ വിഭാഗവും നീക്കങ്ങള്‍ തുടരുകയാണ്.
മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകളിലെ 2,869 സീറ്റുകളിൽ 1,425 ഉം സ്വന്തമാക്കിയതു ബിജെപി. മൂന്നുദശകങ്ങളായി താക്കറെ കുടുംബം കൈയടക്കിവച്ചിരിക്കുന്ന ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ഭരണംകൂടി സ്വന്തമാക്കിയാൽ മഹാരാഷ്ട്ര തദ്ദേശപ്പോരിൽ ബിജെപിക്കു സന്പൂർണ ആധിപത്യമാകും.
227 അംഗ ബിഎംസി കൗൺസിലിൽ ബിജെപിക്ക് 89 പ്രതിനിധികളുണ്ട്. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 29 സീറ്റും. എതിർപക്ഷത്തുള്ള ഉദ്ദവ് താക്കറെ വിഭാഗം 65 സീറ്റുകൾ നേടിയപ്പോൾ എംഎൻഎസ് ആറിടത്ത് ജയിച്ചു.
വിബിഎയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് 24 സീറ്റുകളിൽ വിജയിച്ചു. എഐഎംഐഎം (8), എൻസിപി (3), എസ്പി (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില. എൻസിപി-എസ്പിക്ക് ഒരു സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 151 അംഗ നാഗ്പുർ മുനിനിപ്പാലിറ്റിയിൽ ബിജെപി നേടിയത് 102 സീറ്റുകൾ. കോൺഗ്രസിനാകട്ടെ വിജയിക്കാനായത് വെറും 34 സീറ്റുകളിൽ മാത്രം. നാസിക്കിൽ ബിജെപി 72 സീറ്റുകൾ നേടി. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 26 സീറ്റും.
ശിവസേന (യുബിറ്റി) 15 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസിനു മൂന്നു സീറ്റുകളും എൻസിപിക്കു നാലു സീറ്റുകളുമാണ് നാസിക്കിൽ.
ഛത്രപതി സംഭാജിനഗറിൽ ബിജെപി 57 സീറ്റുകൾ നേടി. ശിവസേനയ്ക്കു 13 സീറ്റുകൾ ലഭിച്ചു. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു. എഐഎംഐഎം ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർചെയ്ത മറ്റുകക്ഷികൾ 33 സീറ്റുകൾ നേടി.
മൊത്തം കണക്കെടുത്താൽ 2,869 സീറ്റുകളിൽ 1,424 എണ്ണം ബിജെപി സ്വന്തമാക്കി. ശിവസേന (399) കോൺഗ്രസ് (324) എൻസിപി (167) ശിവസേന -യുബിറ്റി (155) എൻസിപി -എസ്പി (36) എംഎൻഎസ് (13), ബിഎസ്പി (6), മറ്റ് കക്ഷികൾ 196 എന്നിവർക്കു പുറമേ 19 സ്വതന്ത്രരും ഇത്തവണ വിജയിച്ചു.
Tags : Mumbai mayor BMC election BJP Uddhav Thackeray