മുംബൈ: പ്രധാന ഹൈവേകളിലെല്ലാം ഇലക്ട്രിക് വാഹനങ്ങൾക്ക് പൂർണമായും ടോൾ ഒഴിവാക്കാനുള്ള നടപിടിയുമായി മഹാരാഷ്ട്ര സർക്കാർ. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാണ് സ്പീക്കർ സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.
നാഗ്പൂരിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ സ്പീക്കർ രാഹുൽ നർവേക്കറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ടോൾ ഒഴിവാക്കാനുള്ള ഔദ്യോഗിക നയം നിലവിലുണ്ടായിട്ടും തങ്ങൾക്ക് ടോൾ ഈടാക്കുന്നുവെന്ന ഇലക്ട്രിക് വാഹന ഉടമകളുടെ പരാതികൾ വർധിച്ചതിനെതുടർന്നാണ് നടപടി.
ഇവി ഉപയോക്താക്കളിൽനിന്ന് തെറ്റായി പിരിച്ച ടോൾ തുക തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു. നയം പ്രാബല്യത്തിൽ വന്നതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന ടോൾ പിരിവിനെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച സ്പീക്കർ, നിർവ്വഹണത്തിലെ വീഴ്ചകൾ ഉടൻ തിരുത്തണമെന്ന് ഊന്നിപ്പറഞ്ഞു.
ഫാസ് ടാഗ് സംവിധാനങ്ങളും വാഹൻ വാഹന ഡാറ്റാബേസും തമ്മിലുള്ള ബാക്കെൻഡ് സംയോജനത്തിലെ പ്രശ്നങ്ങൾ കാരണം ടോൾ പ്ലാസകളിൽ ഇവികളെ തെറ്റായി തരംതിരിച്ചതാണ് ടോൾ ഈടാക്കാൻ കാരണമായത്.
അടുത്ത എട്ട് ദിവസത്തേക്ക് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കാൻ പാടില്ല. ഇതിനകം പിരിച്ച ടോൾ തുക തിരികെ നൽകാൻ ശരിയായ സംവിധാനം സൃഷ്ടിക്കണമെന്നും നർവേക്കർ പറഞ്ഞു. ടോൾ ഓപ്പറേറ്റർമാർ അവരുടെ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും രജിസ്റ്റർ ചെയ്ത എല്ലാ ഇവികളും ശരിയായ രീതിയിൽ തിരിച്ചറിയുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സ്പീക്കറുടെ നിർദേശത്തിൽ പറയുന്നു.
Tags : Electric vehicles exempted toll highway Maharashtra Speaker