മുംബൈ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നു പുലർച്ചെ മുംബൈയിലെത്തി. മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഫ്രഞ്ച് പ്രസിഡന്റിനെയും ഭാര്യയെയും വിമാനത്താവളത്തിൽ സ്വീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, സുനേത്ര പവാർ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കാനുമാണു സന്ദർശനം ലക്ഷ്യമിടുന്നത്. 19 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടെ ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിലും മാക്രോൺ പങ്കെടുക്കും.
സൗത്ത് മുംബൈയിലുള്ള ലോക് ഭവനിൽ പ്രധാനമന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകഴിഞ്ഞ് ഇരു നേതാക്കളും ചേർന്ന് "ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026' ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണു ലക്ഷ്യം.
മാക്രോണിന്റെ നാലാമത്തെ ഇന്ത്യാ സന്ദർശനമാണിത്. ബിസിനസ്-സാംസ്കാരിക-സാങ്കേതിക മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
Tags : emmanuel macron visit india French President