മുംബൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് തട്ടിപ്പുസംഘം വയോധികയിൽ നിന്ന് തട്ടിയെടുത്തത് 32.8 ലക്ഷം രൂപ. മുംബൈയിലെ സബ് അർബൻ മുളുന്ത സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായതെന്ന് പോലീസ് പറഞ്ഞു.
കൊളാബാ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ പരാതിക്കാരിയുടെ ഭർത്താവിനെ ബന്ധപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2.5 കോടി രൂപയുടെ ഇടപാടുകൾ അവരുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നും അതിൽ 25 ലക്ഷം രൂപ കമ്മീഷനായി നിക്ഷേപിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാർ പരാതിക്കാരിയുടെ ഭർത്താവിനോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് ആരെയും അറിയിക്കരുതെന്നും അല്ലാത്തപക്ഷം അവർ അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി. പിറ്റേ ദിവസം പോലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച തട്ടിപ്പു സംഘത്തിലെ മറ്റൊരാൾ ദമ്പതികളെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു.
തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 37 ലക്ഷം രൂപയും കുറച്ച് സ്വർണവും ഉള്ളതായി പരാതിക്കാരി തട്ടിപ്പ് സംഘത്തോട് പറഞ്ഞു. പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി 32.8 ലക്ഷം രൂപ തട്ടിപ്പുകാർ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരി പണം അയച്ചു നല്കുകയും വാട്സാപ്പിൽ പേയ്മെന്റ് സ്ലിപ്പ് നല്കുകയും ചെയ്തു. പിന്നീട് ദമ്പതികളുടെ മരുമകന്റെ നിർദേശ പ്രകാരമാണ് പരാതി നല്കിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Fake criminal case stolen money