ലക്നോ: ഉത്തർപ്രദേശിൽ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ച മകൻ പിടിയിൽ. ലക്നോവിലെ വർധമാൻ പാത്തോളജി ഉടമയായ മാനവേന്ദ്ര പ്രതാപ് സിംഗ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിംഗ് ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 20 മുതൽ മാനവേന്ദ്ര പ്രതാപ് സിംഗിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മകൻ അക്ഷതിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
അക്ഷത് ഡോക്ടറാകണമെന്ന ആഗ്രഹത്താൽ നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവ് നിരന്തരം നിർബന്ധിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് അക്ഷത് തോക്കെടുത്ത് പിതാവിന് നേരെ വെടിയുതിർത്തത്.
2018ൽ അക്ഷതിന്റെ അമ്മ മരിച്ചിരുന്നു. പിതാവിന്റെ കൊലയ്ക്ക് പിന്നാലെ മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങളിൽ ചിലത് സദരോണ ഗ്രാമത്തിന് സമീപം ഉപേക്ഷിച്ചു. ബാക്കിയുള്ളവ വീടിനുള്ളിൽ ഡ്രമ്മിലാക്കി ഒളിപ്പിച്ചു. പോലീസ് പരിശോധനയിൽ വീടിനുള്ളിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
Tags : NEET exam uttarpradesh up police crime news