ന്യൂഡൽഹി: കരസേന മുൻ മേധാവി ജനറൽ എം.എം. നരവാനെയുടെ ഇനിയും പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പുകളെച്ചൊല്ലി ലോക്സഭയിൽ ബഹളം. വിഷയം പരാമർശിക്കാനൊരുങ്ങിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജുവും അടക്കമുള്ളവർ എഴുന്നേറ്റതോടെ ലോക്സഭ സ്തംഭിച്ചു.
രാഹുൽ പ്രസംഗിക്കാൻ എഴുന്നേറ്റതുമുതൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ബിജെപിക്കാർ തുടങ്ങിയ ബഹളത്തിൽ മൂന്നുതവണ നിർത്തിവച്ചശേഷം ലോക്സഭ ഇന്നലെ ഉച്ചകഴിഞ്ഞ് പൂർണമായി സ്തംഭിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണു നാടകീയരംഗങ്ങളും അഭൂതപൂർവമായ ബഹളങ്ങളുമുണ്ടായത്.
കോണ്ഗ്രസിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്തു ബിജെപി എംപി തേജസ്വി സൂര്യ നടത്തിയ ആരോപണത്തിന് മറുപടി പറയാൻ തനിക്ക് അവകാശമുണ്ടെന്നു പറഞ്ഞായിരുന്നു ‘ദ് കാരവൻ’ മാസികയിൽ വന്ന നരവാനെയുടെ പുസ്തകത്തിലെ വിവാദഭാഗങ്ങൾ വായിക്കാൻ രാഹുൽ ആവർത്തിച്ചു ശ്രമിച്ചത്.
ഇന്ത്യൻ അതിർത്തിയിലേക്ക് 2020ൽ ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അടക്കമുള്ള കേന്ദ്രസർക്കാരിലെ ഉന്നതരിൽനിന്നു അനുമതിയോ വ്യക്തമായ തീരുമാനമോ ഉണ്ടായില്ലെന്ന മുൻ കരസേനാധിപന്റെ വെളിപ്പെടുത്തലിനെ ചൊല്ലിയായിരുന്നു പാർലമെന്റിലെ ബഹളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു രാജ്നാഥും ഷായും ചേർന്നു തുടർച്ചയായി രാഹുലിന്റെ പരാമർശങ്ങളെ എതിർത്തത്.
മുൻ കരസേനാധിപൻ നരവാനെ ഒരു മാസികയിൽ എഴുതിയ കാര്യങ്ങൾ താൻ പാർലമെന്റിൽ പറയുന്നത് നൂറു ശതമാനം ഉത്തരാവാദിത്വത്തോടെയാണെന്ന് രാഹുൽ ആവർത്തിച്ചുപറയുന്നുണ്ടായിരുന്നു. മാസികയിൽ വന്നത് പൂർണമായും ശരിയാണെന്നും കാരവൻ മാസികയുടെ വിവാദ ലക്കത്തിന്റെ പ്രിന്റൗട്ട് ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു. രാജ്നാഥ് സിംഗിനെയും പ്രധാനമന്ത്രിയെയും നരവാനെ പരാമർശിച്ചിട്ടുണ്ടെന്ന് ഇരുവരെയും പ്രതിപക്ഷനേതാവ് ഓർമിപ്പിച്ചു.
പുറത്തിറങ്ങാത്ത പുസ്തകത്തെക്കുറിച്ച് ഒരു മാസികയിൽ വന്ന കാര്യം ഉദ്ധരിക്കാൻ അനുവദിക്കരുതെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. തുടർന്ന് ചട്ടം 349 (i) അനുസരിച്ച് മാസികയിൽനിന്ന് ഉദ്ധരിക്കരുതെന്ന് സ്പീക്കർ ഓം ബിർള റൂളിംഗ് നൽകി.
എന്നാൽ, പത്രമാസികകളിൽനിന്നും പുസ്തകങ്ങളിൽനിന്നും എംപിമാർ പലതവണ ഉദ്ധരിക്കുന്നതാണ് കീഴ്വഴക്കമെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കറും മന്ത്രിമാരും വഴങ്ങിയില്ല. രാജ്യത്തിന്റെ പ്രതിരോധത്തെ സംബന്ധിച്ച ഗൗരവമായ കാര്യം ഉന്നയിക്കാൻ പ്രതിപക്ഷനേതാവിനെ അനുവദിക്കണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഇതേസമയം, രാജ്യത്തിന്റെ സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ജനറൽ നരവാനെ വെളിപ്പെടുത്തിയ പ്രശ്നം ഇന്നും ലോക്സഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ പിന്നീട് പറഞ്ഞു. പ്രതിപക്ഷ നേതാവും ലോക്സഭയുടെ ഉപനേതാവും അഞ്ച് തവണ എംപിയുമായ രാഹുലിനെ പാർലമെന്റിൽ പ്രസംഗിക്കാൻ പോലും അനുവദിക്കാത്ത സമീപനം ലജ്ജാകരവും അപകടകരവുമാണെന്ന് കോണ്ഗ്രസ് എംപിമാർ പറഞ്ഞു.
രാജ്യത്തിന്റെ തലവൻ തീരുമാനങ്ങളിൽനിന്ന് ഒളിച്ചോടുകയും മറ്റുള്ളവരുടെ ചുമലിൽ തീരുമാനങ്ങൾ ഏൽപ്പിക്കുകയും ചെയ്യരുതെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അതാണു പ്രധാനമന്ത്രി ചെയ്തിരിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേന്ദ്രസർക്കാർ എന്തിനാണു ഭയപ്പെടുന്നതെന്ന് അറിയില്ലെന്ന് രാഹുൽ പറഞ്ഞു. ഭീകരതയ്ക്കെതിരേ പോരാടുമെന്ന് ബിജെപി പറയുന്നു. പക്ഷേ ഒരു ഉദ്ധരണിയെപ്പോലും അവർ ഭയപ്പെടുന്നു. തനിക്കു സഭയിൽ സംസാരിക്കണം. പ്രധാനമന്ത്രിയും രാജ്നാഥ് സിംഗും എന്താണു പറഞ്ഞതെന്നതാണ് പ്രധാന കാര്യം. ഇന്ത്യയുടെ ഭൂമി കൈയേറിയോ ഇല്ലയോ എന്നതു വ്യത്യസ്തമായ ചോദ്യമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മുതിർന്ന മന്ത്രിമാർ തുടർച്ചയായി ഉയർത്തിയ പ്രതിഷേധത്തിലും സ്പീക്കറുടെ ഇടപെടലിനിടയിലും രാഹുൽ അക്ഷോഭ്യനായി തന്റെ പ്രസംഗം തുടരാൻ ശ്രമിച്ചു. എന്നാൽ പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കുമെതിരായ ആരോപണത്തിന്റെ ഒരു വാചകംപോലും പൂർത്തീകരിക്കാൻ കോണ്ഗ്രസ് നേതാവിനായില്ല.
“ചൈനയെ പരാമർശിക്കാതെ പറയാമെന്നും ചില രാജ്യങ്ങളുടെ ടാങ്കുകൾ അടുത്തുവരികയായിരുന്നു...’’ വെന്നും പരിഹാസത്തോടെ രാഹുൽ പറഞ്ഞു. സഭയുടെ ചട്ടങ്ങൾ പാലിക്കണമെന്നു പറഞ്ഞ് സ്പീക്കർ വീണ്ടും തടഞ്ഞപ്പോൾ, “സർ, ഞാനെന്താണ് സംസാരിക്കേണ്ടതെന്നു പറയൂ’’ എന്നായി രാഹുൽ. “ഞാൻ നിങ്ങളുടെ ഉപദേഷ്ടാവല്ല’’ എന്നു സ്പീക്കർ മറുപടി പറഞ്ഞു. നിങ്ങൾ പ്രതിപക്ഷനേതാവാണെന്നും ചട്ടങ്ങൾ പാലിക്കണമെന്നും ഓം ബിർള പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ തർക്കം രണ്ടുവരെ നീണ്ടശേഷമാണു സഭ ഒരു മണിക്കൂർ നിർത്തിവച്ചതായി സ്പീക്കർ അറിയിച്ചത്. പിന്നീട് മൂന്നിനും നാലിനും വീണ്ടും ചേർന്നപ്പോഴും സ്ഥിതി വ്യത്യസ്തമായില്ല.
Tags : Parliament Debate Rahul Gandhi rajnath singh amit shah mm naravane kiran rijiju