ന്യൂഡൽഹി: പത്മശ്രീ ജേതാവും സിബിഎസ്ഇയുടെ മുൻ ചെയർമാനുമായ ഈശോസഭാ വൈദികന് ഫാ. തോമസ് വി. കുന്നുങ്കൽ (99) അന്തരിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായിരുന്ന ഫാ. തോമസ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ക്ഷണപ്രകാരമാണ് 1980 മുതൽ 1987 വരെ സിബിഎസ്ഇയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന് സിബിഎസ്ഇ സ്കൂളുകൾ വലിയ പങ്കുവഹിച്ചത് ഈ കാലഘട്ടത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ 1986ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പ്രവർത്തിക്കുന്ന സ്വയംഭരണാധികാര സ്ഥാപനമായ നാഷണൽ ഓപ്പണ്‍ സ്കൂൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1989ലാണ് നാഷണൽ ഓപ്പണ്‍ സ്കൂൾ നിലവിൽവരുന്നത്.
അന്നു മുതൽ 1992 വരെ മൂന്ന് വർഷത്തേക്ക് അതിന്റെ ചെയർപേഴ്സണായും ഫാ. തോമസ് സേവനമനുഷ്ഠിച്ചു. ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ സ്ഥാപനം ലോകത്തിലെതന്നെ ഏറ്റവും വലിയ ഓപ്പണ്‍ സ്കൂൾ സംവിധാനമാണ്. ദേശീയ അധ്യാപക കമ്മീഷൻ, ദേശീയ വിദ്യാഭ്യാസ നയ അവലോകന കമ്മീഷൻ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ അംഗമെന്ന നിലയിൽ വിദ്യാഭ്യാസ നയരൂപീകരണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. ഇതിനുപുറമെ, ഡൽഹിയിലെ ജെസ്യൂട്ട് സ്ഥാപനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും ഇസ്ലാമിക് സ്റ്റഡീസ് അസോസിയേഷൻ എന്ന എൻജിഒയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
‘ദേശീയത പുനരുജ്ജീവനത്തിൽ അധ്യാപകരുടെ പങ്ക്’ (ദ റോൾ ഓഫ് ടീച്ചഴ്സ് ഇൻ നാഷണൽ റീജനറേഷൻ) എന്ന പേരിൽ 2005ൽ അദ്ദേഹം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1926 ജൂലൈ മൂന്നിന് ആലപ്പുഴയിൽ ജനിച്ച ഫാ. തോമസ് 1945ൽ വൈദിക പഠനത്തിനായി ഈശോ സഭയിൽ ചേർന്നു. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1958ൽ വൈദികപട്ടം സ്വീകരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് മൂന്നുമണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണി മുതൽ ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂൾ കാന്പസിൽ പൊതുദർശനം ഉണ്ടായിരിക്കും.
Tags : Fr. Thomas V. Kunnungal passes away Died