District News
തിരുവനന്തപുരം: പുലയനാര്‍ക്കോട്ടയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ പുളി അടര്ത്തിയിടുന്നതിനിടെ കാല്‍വഴുതി താഴെവീണ് പരിക്കേറ്റ വയോധികന് മരിച്ചു. ചെറുവയ്ക്കല്‍ കെജിആര്എഎ 45 സുജിത ഭവനില്‍ പി. സുന്ദരന്‍ (66) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ട് മണിയോടുകൂടിയാണ് അപകടം. മരംമുറിക്കുന്നതിനും പുളിയടര്ത്തുന്നതിനും പോകുന്ന തൊഴിലാളിയായിരുന്നു സുന്ദരന്‍. ഇന്നലെ രാവിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കൂറ്റന്‍ പുളിമരത്തില്‍ നിന്നാണ് കാല്‍വഴുതി റോഡില്‍വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്.
ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 2.30നായിരുന്നു അന്ത്യം. മൃതദേഹം മോര്‍ച്ചറിയില്‍. ഡി. ലതയാണ് ഭാര്യ. മക്കള്‍: എസ്. സുനില്‍കുമാര്‍, എസ്. സുജിത. മരുമക്കള്‍: എസ്.ആര് രമ്യ, ജി. സന്തോഷ്.
District News
കോട്ടയം: ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത ഇന്നോവ കാര്‍ ഇടിച്ചു പത്തൊന്പതുകാരന് മരിച്ചതില്‍ ഉടമസ്ഥയും ഡ്രൈവറും 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി എസ്. സുഭാഷാണ് വിധിച്ചത്.
കോട്ടയം-കുമളി എന്‍എച്ച് 183 റോഡില്‍ എകെജെഎം സ്കൂളിനു മുന്പിലായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍നിന്നു കോട്ടയം ഭാഗത്തേക്ക് തെറ്റായ ദിശയില്‍ കയറിവന്ന ഇന്നോവ കാര്‍ എതിരേവന്ന മോട്ടോര്‍ ബൈക്കില്‍ ഇടിച്ചുവെന്നാണ് കേസ്. അതിവേഗത്തിലായിരുന്ന ഇന്നോവ കാര്‍ നട്ടാശേരി എസ്എച്ച് മൗണ്ട് ഞണ്ടുപറമ്പില്‍ അനന്തു കെ. വേണു ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. 2023 മാര്‍ച്ച് 27-നായിരുന്നു അപകടം. തലേദിവസം അര്‍ധരാത്രിവരെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇന്നോവ കാറിനുണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തില്‍ കൊഴിയാത്താനത്തു സമീര്‍ മന്‍സില്‍ ബിനീതയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഓടിച്ചിരുന്നത് 19 വയസുള്ള മകന് നബീല്‍ ബഷീറായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മരണപ്പെട്ട അനന്തുവിന്റെ മാതാപിതാക്കള്‍ നഷ്ടപരിഹാരത്തിനായി കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ നഷ്ടപരിഹാരത്തിനായി ഹര്‍ജി നല്കി.
വിശദമായ തെളിവെടുത്ത കോടതി ഹര്‍ജിക്കാരുടെ കോടതി ചെലവും പലിശയും അടക്കം 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കാറിന്റെ ഉടമസ്ഥയോടും ഡ്രൈവറോടും ഉത്തരവിടുകയായിരുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി വി.ബി. ബിനു കോടതിയില്‍ ഹാജരായി.
Kerala
കണ്ണൂർ: മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ . ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ അനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരേതനായ കരുണാകരന്റെയും എ. ചന്ദ്രമതിയുടെയും മകനാണ്.
National
ന്യൂഡൽഹി: പത്മശ്രീ ജേതാവും സിബിഎസ്ഇയുടെ മുൻ ചെയർമാനുമായ ഈശോസഭാ വൈദികന് ഫാ. തോമസ് വി. കുന്നുങ്കൽ (99) അന്തരിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായിരുന്ന ഫാ. തോമസ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ക്ഷണപ്രകാരമാണ് 1980 മുതൽ 1987 വരെ സിബിഎസ്ഇയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന് സിബിഎസ്ഇ സ്കൂളുകൾ വലിയ പങ്കുവഹിച്ചത് ഈ കാലഘട്ടത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ 1986ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പ്രവർത്തിക്കുന്ന സ്വയംഭരണാധികാര സ്ഥാപനമായ നാഷണൽ ഓപ്പണ്‍ സ്കൂൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1989ലാണ് നാഷണൽ ഓപ്പണ്‍ സ്കൂൾ നിലവിൽവരുന്നത്.
അന്നു മുതൽ 1992 വരെ മൂന്ന് വർഷത്തേക്ക് അതിന്റെ ചെയർപേഴ്സണായും ഫാ. തോമസ് സേവനമനുഷ്ഠിച്ചു. ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ സ്ഥാപനം ലോകത്തിലെതന്നെ ഏറ്റവും വലിയ ഓപ്പണ്‍ സ്കൂൾ സംവിധാനമാണ്. ദേശീയ അധ്യാപക കമ്മീഷൻ, ദേശീയ വിദ്യാഭ്യാസ നയ അവലോകന കമ്മീഷൻ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ അംഗമെന്ന നിലയിൽ വിദ്യാഭ്യാസ നയരൂപീകരണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. ഇതിനുപുറമെ, ഡൽഹിയിലെ ജെസ്യൂട്ട് സ്ഥാപനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും ഇസ്ലാമിക് സ്റ്റഡീസ് അസോസിയേഷൻ എന്ന എൻജിഒയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
‘ദേശീയത പുനരുജ്ജീവനത്തിൽ അധ്യാപകരുടെ പങ്ക്’ (ദ റോൾ ഓഫ് ടീച്ചഴ്സ് ഇൻ നാഷണൽ റീജനറേഷൻ) എന്ന പേരിൽ 2005ൽ അദ്ദേഹം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1926 ജൂലൈ മൂന്നിന് ആലപ്പുഴയിൽ ജനിച്ച ഫാ. തോമസ് 1945ൽ വൈദിക പഠനത്തിനായി ഈശോ സഭയിൽ ചേർന്നു. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1958ൽ വൈദികപട്ടം സ്വീകരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് മൂന്നുമണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണി മുതൽ ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂൾ കാന്പസിൽ പൊതുദർശനം ഉണ്ടായിരിക്കും.
Kerala
ചണ്ഡീഗഡ്: ഫരീദാബാദിൽ ഒന്നു മുതൽ 50 വരെയുള്ള സംഖ്യകൾ ശരിയായി എഴുതാൻ കഴിയാത്തതിന് നാലര വയസുകാരിയെ പിതാവ് ചപ്പാത്തി കോലുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ജാഡ്സെന്റടാലിയിൽ വാടക വീട്ടിൽ കഴിയുന്ന കൃഷ്ണ ജെസ്വാൾ (31) ആണ് മകൾ വൻഷികയെ കൊലപ്പെടുത്തിയത്. കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൻഷികയെ സ്കൂളിൽ ചേർക്കാത്തിനാൽ കൃഷ്ണ ജെസ്വാളാണ് പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ ആവശ്യപ്പെടുകയും വാൻഷികയ്ക്ക് ശരിയായി എഴുതാൻ കഴിയാതെ വന്നതോടെ ചപ്പാത്തി കോൽ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇയാൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഭാര്യ രഞ്ചിതയോടും ഡോക്ടർമാരോടും പറഞ്ഞത്.
എന്നാൽ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന വൻഷികയുടെ ഏഴ് വയസുള്ള സഹോദരൻ കൃഷ്ണ വൻഷികയെ മർദിച്ച വിവരം രഞ്ചിതയോട് പറഞ്ഞു. ഉടൻ തന്നെ രഞ്ചിത പോലീസിൽ വിവരമറിയിക്കുകയും കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ(46) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ചന്തവിള ആമ്പല്ലൂരിൽ ആയിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.
പ്രിൻസിലാൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു.
Kerala
കാഞ്ഞങ്ങാട്: ഇ. ചന്ദ്രശേഖരൻ എംഎൽഎയെയും അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി. നായരെയും ജാതീയമായി ആക്ഷേപിച്ചതിന് സസ്പെൻഷനിലായിരുന്ന ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു.
വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാറായിരുന്ന കാഞ്ഞങ്ങാട് ആനന്ദാശ്രമം സ്വദേശി എ. പവിത്രനാണ് (56) ഇന്നലെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. റവന്യു വകുപ്പിലെ സിപിഐ സംഘടനാ നേതാവായിരുന്ന പവിത്രൻ സ്വന്തം പാർട്ടിയുടെ നേതാവും മുൻ റവന്യു മന്ത്രിയുമായ ഇ. ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്തിന്റെ പേരിലാണ് ആദ്യം സസ്പെൻഷനിലായത്.
നായർ സമുദായാംഗമായ ചന്ദ്രശേഖരനെ ജാതീയമായി ആക്ഷേപിച്ചതിന്റെ പേരിൽ പട്ടികവിഭാഗത്തിൽപെടുന്ന തന്നെ സസ്പെൻഡ് ചെയ്തതിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയും പവിത്രൻ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. പിന്നീട് തിരിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് രഞ്ജിത ജി. നായരെ ജാതീയമായി ആക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട് വീണ്ടും സസ്പെൻഷനിലായത്. ഈ സംഭവത്തിൽ പവിത്രൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സസ്പെൻഷനും അന്വേഷണവും തുടരുന്നതിനിടെയാണ് രോഗബാധിതനായത്. സസ്പെൻഷനില്ലായിരുന്നെങ്കിൽ ഈ വർഷം സർവീസിൽനിന്ന് വിരമിക്കേണ്ടതായിരുന്നു. ഭാര്യ: ധന്യ. മക്കൾ: നന്ദകിഷോർ, റിഷിക
International
ബാർസലോണ: സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം. ബാർസലോണയ്ക്ക് സമീപം പാളത്തിലേയ്ക്ക് ഇടിഞ്ഞുവീണ മതിലേയ്ക്ക് ട്രെയിൻ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു.
40 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം. 38 അഗ്നിശമനാ വാഹനങ്ങളും 20ലേറെ ആംബുലൻസുകളും മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായാണ് അധികൃതർ വിശദമാക്കുന്നത്.
നിലവിൽ മതിലിന് അടിയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതർ അറിയിച്ചത്. ആരെങ്കിലും പാളത്തിനും പൊട്ടിവീണ മതിലിനും ഇടയിൽ ഉണ്ടോയെന്ന് കണ്ടെത്താനുള്ള തെരച്ചിലും നടക്കുന്നുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. കാറ്റലോണിയ മേഖലയിൽ ഉണ്ടായ കനത്ത മഴയിൽ മതിൽ തകർന്നുവെന്നാണ് സ്പെയിനിലെ റയിൽ ഓപ്പറേറ്റർ വിശദമാക്കുന്നത്.
Kerala
കോട്ടയം: കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ പേവിഷബാധമൂലം മരിച്ചത് 118 പേർ. ഇവരിൽ മിക്കവർക്കും തെരുവുനായ്ക്കളുടെ കടിയേറ്റാണ് പേവിഷബാധയുണ്ടായത്. ഇത്തരത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമോ പരിക്കേൽക്കുന്നവർക്ക് ചികിത്സച്ചെലവോ കിട്ടുന്നുമില്ല.
2016 ഏപ്രിൽ ഒന്നു മുതൽ 2025 ഒക്ടോബർ 30 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പേർ പേവിഷബാധയേറ്റു മരിച്ചത് കൊല്ലം ജില്ലയിലാണ്; 21 പേർ. തിരുവനന്തപുരം -16, പാലക്കാട് -13, ആലപ്പുഴ -12, തൃശൂർ -11, എറണാകുളം -ഒമ്പത്, കോഴിക്കോട് -ഒമ്പത്, പത്തനംതിട്ട -എഴ്, കണ്ണൂർ -ഏഴ്, മലപ്പുറം -നാല്, ഇടുക്കി -മൂന്ന്, വയനാട് -മൂന്ന്, കോട്ടയം -രണ്ട്, കാസർഗോഡ് -ഒന്ന് എന്നിങ്ങനെയാണ് മരണമുണ്ടായത്.
ഒന്നേകാൽ വയസുള്ള പിഞ്ചുകുഞ്ഞു മുതൽ 90 വയസുള്ള വയോധിക വരെ ഈ കാലഘട്ടത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു. പത്തു വയസിൽ താഴെയുള്ള 12 കുട്ടികളും 10 മുതൽ 20 വയസുവരെയുള്ള ഒമ്പത് പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. മുപ്പതുവയസു വരെ-ആറ്, 40 വരെ-17, 50 വരെ -24, 60 വരെ-27, 70 വരെ-15, 80 വരെ-നാല്, 80നു മുകളിൽ പ്രായമുള്ളവർ മൂന്ന് എന്നിങ്ങനെയാണ് മരണസംഖ്യ.
ആരോഗ്യകേരളം ലോകനിലവാരത്തിലാണെന്ന് അവകാശപ്പെടുമ്പോഴും പേവിഷബാധയേറ്റ 95 ശതമാനം പേർക്കും വാക്സിൻ എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നും ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസിന് ലഭിച്ച വിവരാവകാശ രേഖപ്രകാരമുള്ള മറുപടിയിൽ പറയുന്നു.
തെരുവുനായ ആക്രമണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നോക്കാൻ ചുമതല ഏൽപ്പിച്ചിരിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിനെയാണ്. വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്നു സിജുമോൻ ഫ്രാൻസിസിന് ലഭിച്ച മറുപടി പ്രകാരം തദ്ദേശ വകുപ്പിൽനിന്നോ ദുരിതാശ്വാസ നിധിയിൽനിന്നോ ഇത്തരം മരണങ്ങൾക്കും ചികിത്സച്ചെലവിനും നഷ്ടപരിഹാരം നല്‍കുന്നില്ല.
എന്നാൽ, സുപ്രീംകോടതി നിർദേശിച്ചതനുസരിച്ച് രൂപീകരിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയാണ് ചികിത്സയ്ക്കായി നഷ്ടപരിഹാരം കൊടുക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നല്കിവന്നിരുന്നത്.
സിരിജഗൻ കമ്മിറ്റി തുടരണോ വേണ്ടയോ എന്ന് നിർദേശിക്കാതെ കേസ് സുപ്രീംകോടതി തീർപ്പാക്കിയതിനാൽ കമ്മിറ്റിയുടെ പ്രവർത്തനം നിലച്ചു. പകരം കേരളാ ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല . ഫലത്തിൽ , തെരുവുനായയുടെ കടിയേറ്റാൽ സ്വന്തമായി ചികിത്സിച്ച് രക്ഷപ്പെടുക എന്നുള്ളതാണ് കേരളത്തിലെ അവസ്ഥ. എന്നാൽ, കർണാടകയിൽ തെരുവുനായ കടിച്ച് മരിച്ചാൽ സർക്കാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
Kerala
കാസർഗോഡ്: പൊയ്നാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേർക്ക് പരുക്കേറ്റു.
തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബിഎംഡബ്ല്യൂ കാർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. രണ്ടുപേർ തൽക്ഷണം മരിച്ചെന്നാണ് പോലീസ് പറയുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്.
Kerala
കണ്ണൂർ: മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു. മൂന്നാം പീടിക സ്വദേശി അബൂബക്കർ (69) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്. കടയിൽ നിന്ന് വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങി പോവാൻ ഒരുങ്ങവെയാണ് പിറകെ നിന്നെത്തിയ കാർ അബൂബക്കറിനെ ഇടിച്ചു തെറിപ്പിച്ചത്.
മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിച്ച ശേഷമാണ് സ്കൂട്ടിയുടെ പിറകിൽ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടർ തകർന്നു .
മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ശനിയാഴ്ചയാണ് അപകടം നടന്നത്.
ദേവനഹള്ളി താലൂക്കിലെ അഗലക്കോട്ടെ ഗ്രാമിത്തിലാണ് അപകടമുണ്ടായത്. ദേവനഹള്ളിയിൽ നിന്ന് ബുഡിഗെരെയിലേയ്ക്ക് പോയ യുവാക്കളുടെ ബൈക്കിൽ എതിർദിശയിൽ നിന്ന് ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ ഡ്രൈവർ കടന്നുകളഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. ചിക്കജല ഗ്രാമത്തിൽ നിന്നുള്ള തൗസീഫെയാണ് തിരിച്ചറിഞ്ഞത്.
മറ്റ് രണ്ട് പേർ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു. ലോറി ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.
NRI
ദമാം: മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ഖഫ്ജിയിൽ മരിച്ചു. പുളിക്കൽ നരികുത്ത് നൂർജഹാന്റെയും തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖിന്റെയും മകൻ അഫ്സലുൽ ഹഖ് (27) ആണ് മരിച്ചത്.
ഖഫ്ജി സഫാനിയയിലെ അരാംകൊ പ്രോജക്റ്റിൽ സിവിൽ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു അഫ്സലുൽ ഹഖ്. ഏതാനും ദിവസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
സഹോദരങ്ങൾ: അജ്മൽ, നജ്ല. സഹോദരി ഭർത്താവ് ഫൈസൽ ബാബു.
National
സൂറത്ത്: പട്ടത്തിന്റെ ചരട് ദേഹത്ത് കുടുങ്ങിയതിനെ തുടർന്ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബം പാലത്തിന് മുകളിൽ നിന്ന് വീണു മരിച്ചു. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ചന്ദ്രശേഖർ ആസാദ് ഫ്ലൈ ഓവറിലാണ് സംഭവം.
ബൈക്ക് ഓടിക്കുകയായിരുന്നു റഹാന്റെ ദേഹത്ത് അപ്രതീക്ഷിതമായി വന്ന പട്ടത്തിന്റെ ചരട് കുടുങ്ങുകയായിരുന്നു. തുടർന്ന് ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം തെറ്റുകയും മൂന്നംഗ കുടുംബം 70 അടി ഉയരമുള്ള മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു.
റഹാനും ഏഴ് വയസുള്ള മകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. എന്നാൽ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ ഭാര്യ രഹനയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടായിരുന്നു രഹനയുടെ മരണം.
NRI
അലബാമ: മോണ്ട്ഗോമറിയിലെ ചരിത്രപ്രസിദ്ധമായ ബസ് സമരത്തിന്റെ ആദ്യ വിത്തുപാകിയ ക്ലോഡറ്റ് കോൾവിൻ (86) അന്തരിച്ചു. വാർധക്യസഹജമായ കാരണങ്ങളാൽ ടെക്സസിൽ വച്ചായിരുന്നു അന്ത്യം.
1955 മാർച്ചിൽ വെള്ളക്കാർക്കായി നീക്കിവച്ച ബസ് സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് 15 വയസുകാരിയായ ക്ലോഡറ്റ് കോൾവിൻ അറസ്റ്റിലായിരുന്നു. ചരിത്രം എന്നെ ആ സീറ്റിൽ ഒട്ടിച്ചു നിർത്തിയിരിക്കുകയായിരുന്നു. അതുകൊണ്ട് എനിക്ക് മാറാൻ കഴിയില്ലെന്നായിരുന്നു അന്ന് ക്ലോഡറ്റ് കോൾവിൻ പോലീസിനോട് പറഞ്ഞത്.
മോണ്ട്ഗോമറിയിലെ ബസുകളിൽ വംശീയ വിവേചനം നിയമവിരുദ്ധമാക്കാൻ കാരണമായ ചരിത്രപരമായ നിയമപോരാട്ടത്തിലെ പ്രധാന കാരണക്കാരിയായിരുന്നു ക്ലോഡറ്റ് കോൾവിൻ.
പ്രശസ്ത പൗരാവകാശ പ്രവർത്തക റോസ പാർക്സ് ഇതേ കാരണത്താൽ അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഒമ്പത് മാസം മുമ്പായിരുന്നു ഇത്. റോസ പാർക്സിന്റെ അറസ്റ്റ് രാജ്യാന്തര ശ്രദ്ധ നേടുകയും മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
എന്നാൽ, കൗമാരക്കാരിയായിരുന്ന കോൾവിന്റ ധീരത പലപ്പോഴും ചരിത്രരേഖകളിൽ തമസ്കരിക്കപ്പെട്ടു. എന്നാൽ പിൽക്കാലത്ത് അവരുടെ പോരാട്ടം വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടു.
Kerala
മലപ്പുറം: വള്ളിക്കുന്നിൽ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രൻ എന്ന ആനയാണ് ചരിഞ്ഞത്.
ചൊവ്വാഴ്ച രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ആന ഇന്ന് രാവിലെയാണ് ചരിഞ്ഞത്. കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന.
ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് ആന ചരിഞ്ഞത്.
മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്റെ നടപടികള്‍ക്കുശേഷമായിരിക്കും സംസ്കാരം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ.
Kerala
ചേർത്തല: മലയാള നാടകരംഗത്തെ സര്ഗശോഭയാര്ന്ന നടനവൈഭവം മുട്ടം ജോസ് (76) വിടവാങ്ങി. മലയാള പ്രഫഷണൽ നാടക രംഗത്ത് അറുപത്തിഅഞ്ച് വർഷക്കാലം ജീവനുറ്റ കഥാപാത്രങ്ങളിലൂടെ നാടകാസ്വാദകരുടെ ഹൃദയം കവര്‍ന്നു.
കൊച്ചിൻ നാടകവേദിയിൽ കുയിലൻ, ആലപ്പി തിയറ്റേഴ്സിലെ സെയ്ത്താൻ ജോസഫ് എന്നിവരോടൊപ്പം മത്സരിച്ചഭിനയിച്ച ഇദ്ദേഹം വിശുദ്ധ പത്രോസ് എന്ന ബൈബിൾ നടകത്തിലെ നീറോ സീസറിനെ അനശ്വരമാക്കി. കൊച്ചിൻ നാടകവേദിയുടെ കാൽവരിയിലെ കള്ളന്മാരിൽ കുയിലനും ജോസും രണ്ടു കള്ളന്മാരായി തകർത്തഭിനയിച്ചു കൈയടി വാങ്ങി.
കോട്ടയം നാഷണൽ തീയറ്റേഴ്സ്, വൈക്കം വിപഞ്ചിക, ചങ്ങനാശേരി ഗീഥ, ചേർത്തല ഷൈലജ തുടങ്ങിയവയുടെ ഒട്ടനവധി സാമൂഹ്യ നടകങ്ങളിൽ മുഖ്യവേഷത്തിൽ തിളങ്ങി. ആലപ്പി തിയറ്റേഴ്സിന്റെ ബൈബിള്‍ നാടകങ്ങളിലെ അവിസ്മരണീയ കഥാപാത്രങ്ങളായും വിവിധ നാടക സംഘങ്ങളിലൂടെ അവതരിപ്പിച്ച വൈവിധ്യമാര്‍ന്നതും ഉജ്വലവുമായ കഥാപാത്രങ്ങളിലൂടെയും ഘനഗാംഭീര്യമാര്‍ന്ന ശബ്ദ സൗകുമാര്യത്തിലൂടെയും നാടകാസ്വാദകരുടെ മനം കവര്‍ന്ന പ്രതിഭയായിരുന്നു മുട്ടം ജോസ്.
തന്റെ അവസാനനാളുകളില്‍ ചേര്‍ത്തല മുട്ടം കേന്ദ്രീകരിച്ച് ഗലീലീയ എന്നപേരില്‍ നാടകസമിതി രൂപീകരിച്ച് ഇക്തസ് എന്ന് നാടകം രചിച്ച്, സംവിധാനം ചെയ്യുകയും അതിലെ പ്രധാനകഥാപാത്രം കൈയാഫാസായി വേഷമിട്ട് കൈയടി നേടുകയും ചെയ്തു. ഭാര്യ: പരേതയായ തങ്കമ്മ കുരിപ്പള്ളി. മക്കൾ: ജീവൻ, ജിബി, ജിസ്, ജിനു, ജിന്റു. സംസ്കാരം നടത്തി.
Kerala
തിരുവന്തപുരം: പെയിന്റിംഗ് ജോലിക്കിടെ ആസാം സ്വദേശി ഷോക്കേറ്റ് മരിച്ചു. കാജോള്‍ ഹുസൈനാണ് (21) മരിച്ചത്.
തിരുവന്തപുരം ടെക്നോപാര്‍ക്കിലെ ക്വസ്റ്റ് കമ്പനിയിലാണ് സംഭവം. വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചുമര് കഴുകുന്നതിനിടയില്‍ 110 കെ വി വൈദ്യുത കമ്പിയില്‍ വാട്ടര്‍ ഗണ്‍ തട്ടി കാജോളിന് ഷോക്കേൽക്കുകയായിരുന്നു.
കാജോളിനെ ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
District News
കേച്ചേരി: കേച്ചേരി-അക്കിക്കാവ് റോഡിൽ ചിറനെല്ലൂർ വില്ലേജ് ഓഫീസിനു സമീപം കൂമ്പുഴപ്പാലം വളവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പഴുനാന സ്വദേശി മരിച്ചു. പഴുനാന വടക്കത്ത് വീട്ടിൽ ശങ്കുരുവിന്റെ മകൻ ജയേന്ദ്രൻ(66) ആണ് മരിച്ചത്. സംസ്കാരം നടത്തി.
പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ കേച്ചേരി ആക്ടസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രമണി. മക്കൾ: മിഥുൻ, മഞ്ജു. മരുമകൻ: സുജിത്.
ഒരാഴ്ചയ്ക്കിടെ നാല് അപകടങ്ങൾ നടന്ന ചിറനെല്ലൂർ കൂമ്പുഴപ്പാലം വളവ് നിലവിൽ വലിയ അപകടക്കെണിയായി മാറിയിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നു മതിയായ സുരക്ഷാക്രമീകരണങ്ങളോ സിഗ്നൽ സംവിധാനങ്ങളോ ഏർപ്പെടുത്താത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
District News
മാള: സ്വന്തം ചെമ്മീൻ കെട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ അപസ്മാരം വന്ന് വെള്ളത്തിൽ വീണ യുവാവ് മരിച്ചു.
പൊയ്യ ചെന്തുരുത്തിക്കാരൻ ബാലൻ മകൻ ലൈജു(39) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ പൊയ്യയിലെ ചെമ്മീൻ കെട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ അപസ്മാരം വരികയും വെള്ളത്തിൽ വീഴുകയുമായിരുന്നു. ലൈജുവിന് മുമ്പ് അപസ്മാരം ഉള്ള ആളാണ്.
Kerala
ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്കു മാറ്റിയവരിൽ രണ്ടു പേർ രണ്ടു ദിവസത്തിനിടെ മരിച്ചു.
ഓട്ടോറിക്ഷാ ഡ്രൈവർ കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), ഹരിപ്പാട് പട്ടണത്തിലെ പച്ചക്കറി വ്യാപാരി വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണു മരിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് താൽക്കാലികമായി അടച്ചു.
ഡയാലിസിസിനിടെ അണുബാധയുണ്ടായതാണു മരണകാരണമെന്നു രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. രക്തത്തിൽ അണുബാധ ഉണ്ടായിരുന്നെന്നു പിന്നീട് ഇദ്ദേഹം ചികിത്സ തേടിയ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.
ഡിസംബർ 29ന് രാവിലെയാണു ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന നാലുപേർക്കു വിറയലും ഛർദിയുമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരിൽ മജീദിനെയും മറ്റൊരാളെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
District News
മുതുവറ: മുതുവറ ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ പറപ്പൂർ നാഗത്താൻ കാവ് ക്ഷേത്രത്തിലെ ജീവനക്കാരൻ മരിച്ചു. വല്ലച്ചിറ സ്വദേശി താനൂർ വാരിയത്ത് രാജേഷ് (54) ആണ് മരിച്ചത്.
അമല ഭാഗത്തുനിന്ന് തൃശൂരിലേക്ക് ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ രാജേഷിന്റെ വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഗീത. മക്കൾ: സഞ്ജയ്, സ്നേഹ. മരുമകൻ: ദിലീപ്.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്ലം നൂഹ് ആണ് മരിച്ചത്.
വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
Kerala
തൃശൂർ: ചേർപ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി ചക്കാലക്കൽ അരുൺ കുമാറിന്റെ കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് (ആറ്) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം.
ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കാണാൻ അരുൺ കുമാറും കൃഷ്ണസ്വരൂപും പോയിരുന്നു. ഉത്സവം കണ്ട് മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ അരുൺകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണസ്വരൂപിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
NRI
ടൊറന്റോ: കാനഡയിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എട്ടുമണിക്കൂറിലേറെ സമയം കാത്തിരുന്ന ശേഷം ഇന്ത്യൻ വംശജനായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പ്രശാന്ത് ശ്രീകുമാർ (44) ആണ് മരിച്ചത്.
ഈ മാസം 22ന് ജോലിസ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തെക്കുകിഴക്കൻ എഡ്മണ്ടണിലെ ഗ്രേ നൺസ് ആശുപത്രിയിലാണ് പ്രശാന്തിനെ കൊണ്ടുവന്നത്.
എന്നാൽ, എട്ടുമണിക്കൂറിന് ശേഷമാണ് പ്രശാന്തിനെ ഡോക്ടറുടെ മുറിയിലേക്ക് വിളിച്ചത്. അവിടെ ഇരുന്ന് 10 സെക്കൻഡിനകം പ്രശാന്ത് കടുത്ത വേദനയെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
പ്രശാന്തിന് ഭാര്യയും 14, 10, മൂന്ന് വയസ് പ്രായമുള്ള മൂന്നുമക്കളുമുണ്ട്.
Kerala
തിരുവനന്തപുരം: കണിയാപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കഴക്കൂട്ടത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പള്ളിപ്പുറം സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം.
ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. മംഗലപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
NRI
ഡബ്ലിൻ: അയർലൻഡിലെ കോർക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പംമേട് വിലങ്ങു പാറയിൽ ജോയിസ് തോമസ്(33) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കോർക്ക് കോർണറോഡിന് സമീപത്ത് തെന്നി മാറി റോഡിൽ നിന്നും പുഴയിലേക്ക് മറിയുകയായിരുന്നു. ജോലിസ്ഥലമായ നഴ്സിംഗ് ഹോമിൽ നിന്നും മടങ്ങുമ്പോൾ ആയിരുന്നു അപകടം.
ഭാര്യയും രണ്ടു മക്കളും ഉണ്ട്.
National
ഗോഹട്ടി: ആസാമിൽ ട്രെയിൻ ഇടിച്ച് ഏഴ് കാട്ടാനകൾ ചരിഞ്ഞു. നാഗൗണിലാണ് അപകടമുണ്ടായത്. സായ്രംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് ആനകളെ ഇടിച്ചത്.
ആനകളെ ഇടിച്ചതിനെ തുടർന്ന് ട്രെയിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ ട്രെയിനുലുണ്ടായിരുന്നവർക്കാർക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് പാതയിലെ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഗോഹട്ടിയിൽ നിന്ന് 126 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം.
Kerala
കാസര്‍ഗോഡ്: സിപിഐ സ്ഥാനാര്‍ഥിയുടെ വീടിനുസമീപം സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്തു.
ജില്ലാ പഞ്ചായത്ത് ബദിയഡുക്ക ഡിവിഷന് സ്ഥാനാര്‍ഥി കുംബഡാജെ കാടരബള്ളിയിലെ പ്രകാശ് കുംബഡാജെയുടെ വീട്ടുവളപ്പില്‍ വോട്ടെടുപ്പ് ദിവസം രാവിലെ 6.45ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമുണ്ടായത്.
ശബ്ദംകേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴാണ് തലതകര്‍ന്ന നിലയില്‍ ചത്തുകിടക്കുന്ന പ്രകാശിന്റെ വളര്‍ത്തുനായയെ കണ്ടത്. സമീപത്ത് പന്നിപ്പടക്കം പോലെ തോന്നിക്കുന്ന മൂന്നു സ്ഫോടകവസ്തുക്കള്‍ വേറെയുമുണ്ടായിരുന്നു.
ബദിയഡുക്ക പോലീസെത്തി സ്ഫോടകവസ്തുക്കള്‍ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംശയത്തിന് വഴിവയ്ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരേ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു ആവശ്യപ്പെട്ടു.
District News
നെടുങ്കണ്ടം: ഇരട്ട സഹോദരനൊപ്പം വോട്ട് ചെയ്തു മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു. കരുണാപുരം ചാലക്കുടിമേട് കൂമ്പന്‍പാറയില്‍ ശ്രീജിത്ത് (27) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് അപകടം.
കരുണാപുരം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ അപ്പാപ്പിക്കട രണ്ടാം ബൂത്തില്‍ വോട്ട് ചെയ്തശേഷം സഹോദരന് ശ്രീനാഥിനൊപ്പം ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു.
യുവാവിനെ പോലീസിന്റെയും നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അച്ഛന്: ഷാജി. അമ്മ: ഓമന.
Kerala
വരാപ്പുഴ: വോട്ട് ചെയ്യാൻ പോകവെ ബൂത്തിന്റെ 500 മീറ്റർ അകലെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. വരാപ്പുഴ തേവർകാട് തണ്ണിക്കോട്ട് ടി.ജെ. വർഗീസ് (65) ആണു മരിച്ചത്.
വരാപ്പുഴ പഞ്ചായത്ത് രണ്ടാം വാർഡിലെ തേവർകാട് ഇസെബെല്ല സ്കൂൾ ആയിരുന്നു ബൂത്ത്. കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
കൊച്ചി: കാലടിയിൽ പോളിംഗ് ബൂത്തിൽ വച്ച് വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്.
ശ്രീമൂലനഗരം അകവൂർ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാൻ എത്തിയത്. പോളിംഗ് ബൂത്തിൽ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
District News
അയ്മനം: ഗൃഹനാഥന് പുഴയില്‍ വീണു മരിച്ചു. ഒളശ പള്ളിപ്പുറത്തുശേരി വി. ഷാജി (56) ആണ് മരിച്ചത്. സൈക്കിളില്‍ പുല്ലുകെട്ടുമായി പോകവെ ഒളശ തോണിക്കടവിനു സമീപം പുഴയില്‍ വീഴുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം.
കോട്ടയത്തുനിന്ന് ഫയര്‍ഫോഴ്സും വെസ്റ്റ് പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ മൃതദേഹം കണ്ടെടുത്തു. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.ഭാര്യ: കെ.ആര് സുധി. മകള്‍: ഐശ്വര്യ ലക്ഷ്മി.
District News
ഇരിട്ടി: ഉംറ തീർഥാടനത്തിനിടെ ഇരിട്ടി സ്വദേശി മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ ചുള്ള്യൻ ഹൗസിൽ ഹംസ (73) ആണ് മരിച്ചത്. ഭാര്യയ്ക്കൊപ്പം മദീനയിലെത്തിയ ഹംസ ഉംറ ചടങ്ങ് പൂർത്തിയാക്കി തിരിച്ചുവരാൻ ഒരുങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഏറെക്കാലം ഇരിട്ടിയിലെ ഡ്രൈവറായിരുന്ന ഹംസ ഇപ്പോൾ ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തട്ടുകട നടത്തി വരികയായിരുന്നു. ഭാര്യ: സുഹ്റ. മക്കൾ: അലി, യാസർ, യാസിനി, സൈബുന്നീസ.
മരുമക്കൾ: ഷമീന, റഫീക്ക് (ഡ്രൈവർ, ഇരിട്ടി), ഷഹീർ (ദുബായ്). സഹോദരങ്ങൾ: സിദിഖ് (ത്രീ സ്റ്റാർ വെജിറ്റബിൾസ് ഇരിട്ടി), ഉസ്മാൻ(ടീ ഷോപ്പ്, പയഞ്ചേരിമുക്ക്), മുഹമ്മദ് (ഗൾഫ്), കദീജ, മറിയൂട്ടി, അലീമ, റംല. കബറടക്കം മദീനയിൽ നടത്തി.
Kerala
കൊച്ചി: ഇരുമ്പനത്ത് തകരാറിലായ ലോറി നന്നാക്കുന്നതിനിടെ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറി ഉരുണ്ട് വന്ന് ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി എരാടെയിൽ ബിജു കുമാറിന്റെ മകൻ ജിഷ്ണു (23) ആണ് മരിച്ചത്.
ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ജീവനക്കാരൻ വിളിച്ചത് പ്രകാരം, ചേരാനല്ലൂരിലുളള സർവീസ് സെന്ററിൽ നിന്നും ലോറി നന്നാക്കാൻ എത്തിയതായിരുന്നു ജിഷ്ണു. ശനിയാഴ്ച ഇരുമ്പനം എച്ച്പി ടെർമിനലിനുള്ളിൽ വച്ചായിരുന്നു അപകടം.
അറ്റകുറ്റപ്പണി നടക്കുന്നതിനിടെ എച്ച്പി ടെർമിനലിൽ എഥനോൾ ലോഡ് ഇറക്കാൻ വന്ന ടാങ്കർ ലോറി സമീപത്ത് നിർത്തിയിട്ടു. പിന്നീട് ഇതിൽ നിന്നും ഇറങ്ങിയ ഡ്രൈവർ രേഖകൾ കാണിക്കുന്നതിനായി സെക്യൂരിറ്റി ക്യാബിനിലേക്ക് പോയി. ഈ സമയത്ത് ലോറി തനിയെ മുന്നോട്ട് ഉരുണ്ട് പോയി. സർവീസ് സെന്ററിന്റെ വാഹനത്തിൽ ഇടിച്ച ശേഷം നന്നാക്കികൊണ്ടിരുന്ന ലോറിയിലിടിച്ചു. ലോറി നന്നാക്കിക്കൊണ്ടിരുന്ന ജിഷ്ണു എഥനോൾ ലോറിയുടെ മുൻ ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു.
തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ ജിഷ്ണുവിനെ കാക്കനാട് സ്വകാര്യ ആശുപത്രിയിലെത്തിലേക്ക് ഉടനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഹിൽപ്പാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
International
അങ്കാറ: തുർക്കിയിൽ ഇന്റർ സിറ്റി ബസ് ലോറിയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അദാന, ഗാസിയൻടെപ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ബസ് ലോറിയിലേയ്ക്ക് ഇടിച്ചുകയറിയത്.
അപകടത്തിൽ ഏഴ് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മരിച്ചവർ എല്ലാവരും ബസ് യാത്രക്കാരാണ്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഒരു ടയർ പോട്ടിയതിനെ തുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു.
ലോറിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കണ്ണൂർ: മുണ്ടേരിയിൽ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു. മുണ്ടേരി സ്വദേശി എ.പി. സുലൈമാൻ (62) ആണ് മരിച്ചത്.
ഓട്ടോ നിർത്തി ഗേറ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയ സമയം ഓട്ടോ തനിയെ നിരങ്ങി നീങ്ങുന്നത് കണ്ട് പിടിച്ചു നിർത്താൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. കാലിടറി തലയിടിച്ച് വീഴുകയായിരുന്നു.
ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി.
Kerala
മലപ്പുറം: കുരുവമ്പലം സ്കൂളിനു മുന്നില്‍ സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ സ്കൂള്‍ വിട്ട് സ്കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തില്‍ നിന്നും നഫീസ ടീച്ചര്‍ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒറ്റശേഖരമംഗലം അമ്പലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്. ആമച്ചാലിൽ വച്ചാണ് അപകടം നടന്നത്. പുലര്‍ച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്നസ്ത്രീകളുടെ കയ്യിൽ തട്ടി ബൈക്ക് നിയന്ത്രണം തെറ്റുകയായിരുന്നു.
തുടര്‍ന്ന് ബൈക്കിൽ നിന്ന് അഭിജിത്ത് തെറിച്ച് റോഡിലേക്ക് വീണു. ഇതിനിടയിൽ എതിരെ നിന്ന് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിൻചക്രം അഭിജിത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒന്നരമണിക്കൂറോളം മൃതദേഹം റോഡിൽ തന്നെ കിടന്നു.
Kerala
കോഴിക്കോട്: വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
വടകര പഴയ മുനിസിപ്പൽ ഓഫീസിനു സമീപമുള്ള റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. കാസർഗോട്ടേയ്ക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസാണ് കുഞ്ഞിക്കണ്ണനെ ഇടിച്ചത്.
ആർപിഎഫ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ചയും വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു.
കുരിയാടി സ്വദേശിയായ കനകനാണ് മരിച്ചത്. കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത മധ്യവയസ്കൻ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.
International
കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് കുവൈറ്റിൽ മരിച്ചു. കുവൈറ്റിലെ പ്രവാസി മലയാളി ദമ്പതികളായ കൊയിലാണ്ടി സ്വദേശി ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് (ഒമ്പതു മാസം) ആണ് മരിച്ചത്.
ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് രണ്ടു ദിവസമായി കുവൈറ്റിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റുമായ വി.പി. ഇബ്രാഹിംകുട്ടിയുടെ കൊച്ചുമകനാണ് എസ്രാൻ ജവാദ്.
Kerala
തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു.
പാപ്പനംകോട് എസ്റ്റേറ്റ് പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സ്വദേശി സജിത്ത്കുമാര്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോലിയക്കോട് ഭാഗത്ത് വച്ച് സ്കൂട്ടറുകള് കൂട്ടിയിടിച്ച് ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന സജിത്ത് കുമാര്‍ ഉടന്‍ അപകടം നടന്ന സ്ഥലത്തേക്ക് ഓടി എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ സ്ത്രീയെ തന്റെ ഓട്ടോയില്‍ കയറ്റി സജിത്ത്കുമാർ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
യാത്രക്കിടെ കിള്ളിപ്പാലത്തിന് സമീപത്ത് വച്ച് സജിത്ത്കുമാറിന് തലചുറ്റൽ അനുഭവപ്പെട്ടു. ഓട്ടോയിൽ ഉണ്ടായിരുന്ന പരിക്കേറ്റ സ്ത്രീയോട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ സജിത്ത് ഓട്ടോ റോഡരികിലേക്ക് ഒതുക്കി. പിന്നാലെ കുഴഞ്ഞുവീണു.
സജിത്ത് കുമാറിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Kerala
കോഴിക്കോട്: മിനിവാൻ സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. ബാലുശേരി ഏകരൂർ സ്വദേശി വഫ ഫാത്തിമയാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30ന് കുന്ദമംഗലം പതിമംഗലത്താണ് അപകടം. കോഴിക്കോട് പ്രൊവിഡൻസ് കോളജ് ട്രാവൽ ആൻഡ് ടൂറിസം വിദ്യാർഥിനിയായ വഫ ഫാത്തിമ പരീക്ഷക്കായി കോളജിലേക്ക് സ്കൂട്ടറിൽ പോകവേയാണ് അപകടം.
കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്കൂട്ടറിലേക്ക് എതിർ ദിശയിൽ വന്ന മിനിവാൻ ഇടിച്ച് കയറുകയായിരുന്നു.
തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനിവാൻ അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
International
ജിദ്ദ: മക്കയിൽ ഇന്ത്യൻ തീർഥാടകർ യാത്ര ചെയ്ത ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40 പേർ മരിച്ചു. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം.
മക്കയിൽ നിന്ന് മദീനയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർഥാടകരാണ് ബസ്സിലുണ്ടായിരുന്നത്.
മദീനയിൽ നിന്ന് 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അതേസമയം, ബസ്സിൽ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോഗികമായി വിവരം ലഭിക്കണം.
സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനാൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.
National
ഭോപ്പാൽ: കാമുകൻ ആശുപത്രിയിൽ ഉപേക്ഷിച്ച മോഡലും ഇൻഫ്ലുവൻസറുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു.
മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് തിങ്കളാഴ്ച പുലർച്ചെ മോഡൽ ഖുഷ്ബു അഹിർവാർ(27)നെ കാമുകൻ ഉപേക്ഷിച്ചത്.
ഡോക്ടർമാർ പെൺകുട്ടി മരിച്ചതായി പ്രഖ്യാപിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. കുടുംബത്തിന്റെ ആരോപണത്തെത്തുടർന്ന് മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളജിലേക്ക് അയച്ചു.
മകൾ കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് അമ്മ ലക്ഷ്മി അഹിർവാർ രംഗത്തെത്തി. അവളുടെ ദേഹമാസകലം നീല നിറത്തിലുള്ള പാടുകൾ ഉണ്ട്. അവളുടെ മുഖം വീർത്തിരിക്കുന്നു. സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട്. എന്റെ മകളെ ക്രൂരമായി മർദ്ദിച്ചു കൊന്നു.-ഖുഷ്ബുവിന്റെ അമ്മ പറഞ്ഞു. ഖുഷ്ബുവിന് നീതിവേണമെന്ന് സഹോദരിയും ആവശ്യപ്പെട്ടു.
കുടുംബം പറയുന്നതനുസരിച്ച്, ഖാസിം എന്ന വ്യക്തിയുമായി ഖുഷ്ബു ലിവ്-ഇൻ റിലേഷനിലായിരുന്നു. പരിക്കേറ്റ ഖുഷ്ബുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചതിനുശേഷം ഇയാൾ അപ്രത്യക്ഷനായി. ദമ്പതികൾ ഉജ്ജയിനിൽ നിന്ന് ഭോപ്പാലിലേക്ക് മടങ്ങുമ്പോൾ ഖുഷ്ബുവിന്റെ ആരോഗ്യനില നില വഷളാകുകയായിരുന്നു.
സംഭവത്തിന് മൂന്ന് ദിവസം മുമ്പ്, ഖാസിം തന്നെ വിളിച്ചതായി ഖുഷ്ബുവിന്റെ അമ്മ പറയുന്നു. ഞാൻ ഒരു മുസ്ലീമാണ്, നിങ്ങളുടെ മകൾ എന്റെ കൂടെയുണ്ട്. വിഷമിക്കേണ്ട, ഞാൻ അവളെ ഉജ്ജൈനിലേക്ക് കൊണ്ടുപോകുകയാണെന്ന് ഇയാൾ പറഞ്ഞതായി അമ്മ ലക്ഷ്മി പറഞ്ഞു. പിന്നീട് ഖുഷ്ബുവും കുടുംബത്തെ വിളിച്ചു.
മോഡലായിരുന്ന ഖുഷ്ബു. ബിഎ കോഴ്സിന്റെ ഒന്നാം വർഷത്തിനുശേഷം പഠനം ഉപേക്ഷിച്ച് ഭോപ്പാലിൽ താമസമാക്കി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഖാസിമിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഖുഷ്ബുവിന്റെ പരിക്കുകളുടെ സ്വഭാവം ആക്രമണത്തിനും ലൈംഗീകാതിക്രമത്തിനും സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
Kerala
മലപ്പുറം: മരംമുറിക്കുന്നതിനിടെ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം. വണ്ടൂർ നടുവത്ത് പുത്തൻകുന്നിൽ എളണക്കൻ വിപിൻ (32) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം.
മുറിച്ചുമാറ്റുന്ന മരക്കൊമ്പ് പൊട്ടി വിപിൻ നിൽക്കുന്ന കമ്പിലേക്ക് വീണ് ഇരു കമ്പുകളും പൊട്ടിവീണായിരുന്നു അപകടം. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
District News
കൊയിലാണ്ടി: യുവാവിനെ കടയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂമുള്ളി തോട്ടത്തിൽ വീട്ടിൽ അബൂബക്കറിന്റെ മകൻ ഷിജാദ് (40) ആണ് മരിച്ചത്. കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിനു താഴെയുള്ള പവർ ടൂൾസ് എന്ന സ്ഥാപനം നടത്തുന്നയാളാണ് ഷിജാദ്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
കടയുടെ ഷട്ടർ പകുതി താഴ്ത്തിവച്ച നിലയിലായിരുന്നു. സമീപത്തുള്ള ആളുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ കയർപൊട്ടിച്ച് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി
Kerala
കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട മൂന്നുപേരും മരിച്ചു. ബംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്. കർണാടക സ്വദേശികളാണ് മൂന്നുപേര
സംഘത്തിൽ എട്ട് പേരുണ്ടായിരുന്നു. താമസിക്കുന്ന റിസോർട്ടിനു മുന്നിലെ കടലിലാണ് ഇവർ ഇറങ്ങിയത്.
അഫ്റാസാണ് ആദ്യം കടലിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ മറ്റു രണ്ട് പേർ രക്ഷിക്കാന്‍ ഇറങ്ങി. മൂന്നുപേരും ഒഴുക്കിൽപ്പെട്ടതോടെ കൂട്ടത്തിലുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു.
ഫയർഫോഴ്സും പോലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
International
ബാങ്കോക്ക്: തായ്ലൻഡിലെ രാജമാതാവ് സിരികിത് (93) വാർധക്യസഹജമായ അസുഖങ്ങളാൽ അന്തരിച്ചു. ചെറുപ്പകാലത്ത് ഫാഷൻ സ്റ്റൈലുകളാൽ ലോകശ്രദ്ധ ആകർഷിച്ച രാജ്ഞിയുടെ മരണം വെള്ളിയാഴ്ച രാത്രി ബാങ്കോക്കിലെ ആശുപത്രിയിൽ വച്ചായിരുന്നു.
തായ്ലൻഡിൽ ഏറ്റവും കൂടുതൽ കാലം രാജാവായിരുന്ന ഭൂമിബോൽ അതുല്യതേജിന്റെ പത്നിയും ഇപ്പോഴത്തെ രാജാവ് വാജിറലോംഗ്കോണിന്റെ മാതാവുമാണ്. രാജകുടുംബം രാജ്യത്ത് ഒരു വർഷത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്രാൻസിലെ തായ് അംബാസഡറുടെ മകളായിരുന്ന സിരികിത് കിതിയകാര 1950ലാണ് ഭൂമിബോൽ അതുല്യതേജിനെ വിവാഹം ചെയ്തത്. 2016ൽ ഭൂമിബോൽ വിടവാങ്ങുംവരെ രാജ്ഞിപദവിയുണ്ടായിരുന്നു.
സിരികിത് രാജ്ഞിയുടെ ജന്മദിനമായ ഓഗസ്റ്റ് 12 ആണ് തായ്ലൻഡിൽ മാതൃദിനമായി ആചരിക്കുന്നത്.
രാജ്ഞിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ക്വാലാലംപുരിൽ ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് തായ് പ്രധാനമന്ത്രി അനുതിൻ ചാൺവിരക്കുൾ അറിയിച്ചു.
Kerala
കടുത്തുരുത്തി: സ്വത്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ആള് കുഴഞ്ഞുവീണു മരിച്ചു. ഞീഴൂര്‍ മീത്തിപ്പറമ്പ് കുറവംപറമ്പില്‍ സ്റ്റീഫന്‍ ചാണ്ടി (51)ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റീഫനെ ഞീഴൂര്‍ സ്വദേശിയായ കോണ്‍ട്രാക്ടറുടെ പരാതിയില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു.
പോലീസ് ഇടപെട്ട് സ്റ്റീഫനും പരാതിക്കാരനും തമ്മില്‍ സംസാരിക്കാന്‍ അവസരമുണ്ടാക്കിയതായി പറയുന്നു. ഇതിനിടയില്‍ പുറത്തേക്കിറങ്ങിയ സ്റ്റീഫന്‍ കുഴ ഞ്ഞുവീണു. ഉടന്‍ കടുത്തുരുത്തി സഹകരണ ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
Kerala
തൊടുപുഴ: ബാങ്കിലെ എടിഎം കൗണ്ടർ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോടിക്കുളം വാരുകുഴിയില്‍ ബിനു (58)വിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്.
തൊടുപുഴ കരൂര്‍ വൈശ്യാബാങ്കിലെ എടിഎം കൗണ്ടറിന്റെ സുരക്ഷാ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെ ബാങ്ക് ജീവനക്കാരാണ് ബിനുവിനെ മരിച്ച നിലയില്‍ കണ്ടത്.
കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തൊടുപുഴ സിഐ എസ്.മഹേഷ്കുമാറിന്റെ
നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
Kerala
തിരുവനന്തപുരം: തേലവക്കര സ്കൂള്‍ വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കില്‍ സ്കൂള്‍ തന്നെ സര്‍ക്കാരിന് ഏറ്റെടുക്കാം. വീഴ്ച ഉണ്ടെന്നു കണ്ടാല്‍ നോട്ടിസ് നല്കി പുതിയ മാനേജരെ നിയമിക്കാം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
മരിച്ച മിഥുന്റെ കുടുംബത്തിന് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് മുഖേന വീടു നിര്‍മിച്ചു നല്‍കും. ഇളയ കുട്ടിയുടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഫീസ് ഉള്‍പ്പെടെ ഒഴിവാക്കി ഉത്തരവിറക്കും.
മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസവകുപ്പ് മൂന്നു ലക്ഷം രൂപ സഹായം നല്‍കും. മുഖ്യമന്ത്രി എത്തിയ ശേഷം തുടര്‍സഹായം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരേ ബന്ധുക്കൾ. മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ(47)ആണ് മരിച്ചത്.
ഈ മാസം 24നാണ് സനിൽ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. മൂന്നു ദിവസം ഐസിയുവിലായിരുന്നു ചികിത്സ.
വെള്ളിയാഴ്ച ആൻജിയോഗ്രാമിന് നിർദേശം നൽകിയ ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ വീട്ടിലെത്തിയ ഉടൻ സനിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇതോടെയാണ് ചികിത്സാപ്പിഴവ് ആരോപിച്ചാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
പരിശോധനകളിൽ ഗുരുതര പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ആൻജിയോഗ്രാമിന് നിർദ്ദേശം നൽകി രോഗിയെ ഡിസ്ചാർജ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.