ചണ്ഡീഗഡ്: ഫരീദാബാദിൽ ഒന്നു മുതൽ 50 വരെയുള്ള സംഖ്യകൾ ശരിയായി എഴുതാൻ കഴിയാത്തതിന് നാലര വയസുകാരിയെ പിതാവ് ചപ്പാത്തി കോലുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ജാഡ്സെന്റടാലിയിൽ വാടക വീട്ടിൽ കഴിയുന്ന കൃഷ്ണ ജെസ്വാൾ (31) ആണ് മകൾ വൻഷികയെ കൊലപ്പെടുത്തിയത്. കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൻഷികയെ സ്കൂളിൽ ചേർക്കാത്തിനാൽ കൃഷ്ണ ജെസ്വാളാണ് പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ ആവശ്യപ്പെടുകയും വാൻഷികയ്ക്ക് ശരിയായി എഴുതാൻ കഴിയാതെ വന്നതോടെ ചപ്പാത്തി കോൽ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇയാൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഭാര്യ രഞ്ചിതയോടും ഡോക്ടർമാരോടും പറഞ്ഞത്.
എന്നാൽ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന വൻഷികയുടെ ഏഴ് വയസുള്ള സഹോദരൻ കൃഷ്ണ വൻഷികയെ മർദിച്ച വിവരം രഞ്ചിതയോട് പറഞ്ഞു. ഉടൻ തന്നെ രഞ്ചിത പോലീസിൽ വിവരമറിയിക്കുകയും കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു.
Tags : daughter died faridabad father beats police investigation arrest