ചെങ്കോട്ടയിൽ 13 പേരുടെ മരണത്തിനു കാരണമായ ആക്രമണം ഭീകരവാദമാണെന്ന സംശയം ബലപ്പെട്ടുനിൽക്കെ ആക്രമണത്തിന്റെ വേരുകൾ പടർന്നുകിടക്കുന്നത് കഴിഞ്ഞമാസം ജമ്മു കാഷ്മീരിൽ കണ്ടെത്തിയ തീവ്രവാദ അനുകൂല പോസ്റ്ററുകളിലേക്ക്.
ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന് അനകൂലമായ പോസ്റ്ററുകൾ കണ്ടെത്തിയതിനെത്തുടർന്ന് ശ്രീനഗറിൽ കഴിഞ്ഞമാസം മുതൽ പോലീസ് നടത്തിവന്ന അന്വേഷണമാണു ഫരീദാബാദിൽ ഡോക്ടർമാരടക്കമുള്ളവരുടെ അറസ്റ്റിലേക്കു നയിച്ചത്.
സ്ഫോടകവസ്തുക്കളും ആയുധങ്ങളുമുൾപ്പെടെ ഫരീദാബാദിൽ ജയ്ഷ് ഇ മുഹമ്മദ് ബന്ധമുള്ള ഭീകരരെ പിടികൂടിയെന്ന വാർത്ത പുറത്തുവന്ന ദിവസംതന്നെ ഡൽഹിയുടെ ഹൃദയഭാഗത്ത് ഭീകരർ നടത്തിയതെന്ന് സംശയിക്കുന്ന സ്ഫോടനവുമുണ്ടാകുന്നു.
പോസ്റ്ററുകളിൽ തുടങ്ങിയ അന്വേഷണം
ശ്രീനഗറിലെ ബൻപോര നൗഗം പ്രദേശത്ത് ജയ്ഷ് ഇ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകൾ ഒക്ടോബർ 19ന് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് ജമ്മു കാഷ്മീർ പോലീസ് ഇതിനു പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതായിരുന്നു ഉറുദുവിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ.
യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രേഖപ്പെടുത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം അദീൽ അഹമ്മദ് റാത്തർ എന്ന ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ സഹറാൻപുരിൽ പിടിയിലായ അദീലിന്റെ വെളിപ്പെടുത്തലുകൾ ജമ്മു കാഷ്മീർ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പാൻ ഇന്ത്യൻ "വൈറ്റ് കോളർ’ തീവ്രവാദത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചു.
ഫരീദാബാദിലെ റെയ്ഡും പിന്നാലെ സ്ഫോടനവും
ഇന്ത്യയിലെ ജയ്ഷ് ഇ മുഹമ്മദിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡോ. അദീൽ അഹമ്മദ് റാത്തറുടെ അറസ്റ്റാണ് ഡൽഹി-ഹരിയാന അതിർത്തിയായ ഫരീദാബാദിൽ 2900 കിലോ സ്ഫോടകവസ്തുക്കളടക്കം പിടികൂടുന്നതിലേക്കു നയിച്ചത്.
അമോണിയം നൈട്രേറ്റും ടൈമറുകളും പിസ്റ്റളുകളും ഐഇഡി ബോംബ് നിർമിക്കാനുള്ള സാമഗ്രികളും റെയ്ഡിലൂടെ കണ്ടെത്തിയെന്ന് തിങ്കളാഴ്ച പോലീസ് പ്രഖ്യാപിച്ചപ്പോൾത്തന്നെ ദേശീയതലസ്ഥാന പ്രദേശത്ത് ആക്രമണം നടത്താനുള്ള ഭീകരവാദികളുടെ പദ്ധതികളെപ്പറ്റിയുള്ള സൂചനകളും വ്യക്തമായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദികളാരാണെന്നതിൽ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെങ്കിലും ശ്രീനഗറിൽ പ്രത്യക്ഷപ്പെട്ട ജയഷ് ഇ മുഹമ്മദ് പോസ്റ്ററുകളും ഡൽഹിയിലെ ആക്രമണവും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Tags : posters in Kashmir I20 Delhi blast Red Fort blast Chenkota blast