ജാഷ്പൂർ: ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിൽ വിദ്യാർഥിനി സ്കൂളിൽ ജീവനൊടുക്കി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 15കാരിയാണ് ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചത്.
സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, സ്കൂളിലെ പ്രിൻസിപ്പൽ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിനി ആരോപിക്കുന്നു. ഇതേതടുർന്ന് പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബഗിച്ച പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശിമോഹൻ സിംഗ് പറഞ്ഞു. അയൽ ജില്ലയായ സർഗുജയിലെ സീതാപൂർ പ്രദേശവാസിയാണ് മരിച്ച പെൺകുട്ടി.
സ്കൂൾ പ്രിൻസിപ്പൽ കുൽദിപൻ ടോപ്നോയ്ക്കെതിരെ കേസെടുത്തുവെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. "സ്കൂളിൽ ആറ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 124 വിദ്യാർഥികളിൽ 22 ആൺകുട്ടികളും 11 പെൺകുട്ടികളും ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എന്നാൽ ഈ ഹോസ്റ്റൽ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്'. ട്രൈബൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ബാഗിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പ്രദീപ് രതിയ പറഞ്ഞു.
Tags : Girl Suicide Harassment Principal police