ബംഗളൂരു: വിദ്യാരണ്യപുരയിലെ വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കിലോയിലേറെ സ്വർണം മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ. വ്യവസായിയായ ഗോപാൽ ഷിൻഡെയുടെ ലക്ഷ്മിപുര ക്രോസിലെ വില്ലയിലായിരുന്നു വൻ കവർച്ച നടന്നത്.
ഡിസംബർ 24ന് കുടുംബം ക്രിസ്മസ് അവധി ആഘോഷിക്കാൻ പോയ സമയത്താണ് മോഷണം. സംഭവത്തിൽ ഷിൻഡെയുടെ ഡ്രൈവറും വീട്ടുജോലിക്കാരനും ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ടുപേരുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഡ്രൈവറും വീട്ടുജോലിക്കാരനും കൃത്യത്തിൽ പങ്കാളികളാണെന്ന് പോലീസ് കണ്ടെത്തുന്നത്.
വീട്ടുജോലിക്കാരനായ മഞ്ജിത്തും ഡ്രൈവറായ നരേന്ദ്രയുമാണ് കവർച്ച ആസൂത്രണം ചെയ്തത്. ബിഹാർ സ്വദേശിയായ മഞ്ജിത്ത് സുഹൃത്തായ ചന്ദനെയും ദൊഡ ബെല്ലാപുര സ്വദേശി നരേന്ദ്ര കൂട്ടുകാരനായ മഞ്ജുനാഥിനെയും സഹായത്തിനായി ഒപ്പം കൂട്ടി.
മഞ്ജുനാഥ് ചെറുകിട മോഷണങ്ങൾ പതിവാക്കിയിരുന്ന ആളാണെന്ന് പോലീസ് പറയുന്നു. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഷിൻഡെ മോഷണവിവരം മനസിലാക്കിയത്.
Tags : bengaluru karnataka police gold theft crime news arrest