ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിംഗ് നടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ജിപിഎസ് സ്പൂഫിംഗും ജിഎൻഎസ്എസ് തടസവും നേരിട്ടു. പാർലമെന്‍റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാനമന്ത്രി രാംമോഹൻ നായിഡു ഇത് സ്ഥിരീകരിച്ചത്.
റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഗൗരവവും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു. എസ്. നിരഞ്ജൻ റെഡി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2023 നവംബറിൽ ജിപിഎസ് ജാമിംഗോ സ്പൂഫിംഗോ അടക്കം എല്ലാ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കിയ ശേഷം പതിവായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കോൽക്കത്ത, അമൃത്സർ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇതിൽ ഉൾപ്പെടുന്നു.
ഉപഗ്രഹ അധിഷ്ഠിത ലാൻഡിംഗ് നടപടി പ്രകാരമുള്ള വിമാനങ്ങളിലാണ് ജിപിഎസ് സ്പൂഫിംഗ് റിപ്പോർട്ട് ചെയ്തത്. ഈ വിമാനങ്ങൾക്കായി അടിയന്തര നടപടി ക്രമങ്ങൾ സജീവമാക്കി. പരമ്പരാഗത ഗ്രൗണ്ട് അധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മറ്റ് റൺവേകളിലെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : GPS spoofing airports DGCA air traffic controllers