മുംബൈ: കുപ്രസിദ്ധ എൽഗാർ പരിഷത് കേസിൽ മുൻ ഡൽഹി സർവകലാശാല അസോസിയറ്റ് പ്രഫസർ ഹാനി ബാബുവിനു ജാമ്യം. വിചാരണ കൂടാതെ അഞ്ചു വർഷത്തിലധികം നീണ്ട തടവിനൊടുവിലാണ് ഹാനി ബാബു ജയിൽമോചിതനാകുന്നത്.
ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹാനി ബാബുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് എൻഐഎ ആവശ്യപ്പെട്ടെങ്കിലും ജയിലിൽ കഴിഞ്ഞ കാലദൈർഘ്യവും ഉടനെ വിചാരണ കഴിയില്ലെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. 2020 ജൂലൈയിലാണ് ഹാനി ബാബുവിനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. അന്പത്തിയൊന്പതുകാരനായ സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെ തലോല ജയിലിൽ അടച്ചു.
ഇഫ്ലുവിലും ജർമനിയിലെ കോൺസ്റ്റാൻസ് സർവകലാശാലയിലും ഉപരിപഠനം നടത്തിയ ഭാഷാശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനുമാണ് അദ്ദേഹം.