കോൽക്കത്ത: പശ്ചിമബംഗാളിലെ 32,000 പ്രൈമറി സ്കൂൾ അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തു.
പശ്ചിമബംഗാൾ പ്രാഥമികവിദ്യാഭ്യാസ ബോർഡ് 2016ൽ നടത്തിയ യോഗ്യതാ പരീക്ഷയിലൂടെ നിയമിതരായ അധ്യാപകർക്കാണ് ജസ്റ്റീസ് തപബ്രത ചക്രവർത്തിയും ജസ്റ്റീസ് റിതബ്രത കുമാർ മിത്രയും അടങ്ങുന്ന ബെഞ്ചിന്റെ തീരുമാനം ആശ്വാസമായത്.
പരീക്ഷയിൽ പരാജയപ്പെട്ട ഏതാനും ഉദ്യോഗാർഥികൾ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജിയിൽ അധ്യാപകരെ പിരിച്ചുവിടാൻ സിംഗിൾ ബെഞ്ച് നിർദേശിക്കുകയായിരുന്നു.
നിയമനം ലഭിച്ച് ഒന്പതുവർഷത്തിനുശേഷം ജോലിയിൽനിന്ന് ഒഴിവാക്കുന്നത് അധ്യാപകർക്കും കുടുംബത്തിലും കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഒരു ക്രിമിനൽ നടപടിക്രമങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ നിയമനം റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിച്ചിരിക്കേ കോടതി വിധി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനും ആശ്വാസമാണ്. തൃണമൂൽ ഭരണത്തിൽ വലിയ തോതിലുള്ള അഴിമതി നടക്കുന്നുവെന്ന പ്രചാരണത്തിന് തടയിടാൻ ഇതുവഴി കഴിയും. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതാണു വിധിയെന്നു മുഖ്യമന്ത്രി പ്രതികരിച്ചു.
Tags : Kolkata High Court teachers quashes dismissal