ന്യൂഡൽഹി: ഇന്ത്യയുടെ അയൽപക്കത്തു ഭീകരത വളർത്തരുതെന്ന് പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലോ സിക്കോർസ്കിയോട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ, റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ തീരുവ അടക്കമുള്ള സമ്മർദ്ദ തന്ത്രങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ തെരഞ്ഞെടുത്തു ലക്ഷ്യംവയ്ക്കുന്നത് അന്യായമാണെന്നും ജയശങ്കർ പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേരിട്ടോ അല്ലാതെയോ പാക്കിസ്ഥാനു പിന്തുണ നൽകുന്നതിനെതിരെ പോളണ്ടിനു മന്ത്രി ജയശങ്കർ കർശന മുന്നറിയിപ്പു നൽകി. പാക്കിസ്ഥാനിൽ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് ഡൽഹിയിൽ പോളണ്ടിലെ ഉപപ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
ഭീകരതയോടു വിട്ടുവീഴ്ചയും സഹിഷ്ണുതയും കാണിക്കരുത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സിക്കോർസ്കിയുടെ പാക് സന്ദർശന വേളയിൽ നടത്തിയ സംയുക്ത പ്രസ്താവനയിൽ കാഷ്മീർ പ്രശ്നം പോളണ്ട് ഉന്നയിച്ചതിലുള്ള അതൃപ്തി മറച്ചുവയ്ക്കാതെയായിരുന്നു ജയശങ്കറിന്റെ പരാമർശം.
അതിർത്തി കടന്നുള്ള ഭീകരത ചെറുക്കേണ്ടതിനോടു യോജിച്ചാണു സിക്കോർസ്കി പിന്നീട് പ്രതികരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഴ്സോ സന്ദർശിച്ചപ്പോൾ പോളണ്ട്- ഇന്ത്യ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയിരുന്നു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഹരിത സാങ്കേതിക വിദ്യകൾ, ഡിജിറ്റൽ നവീകരണം എന്നിവയിൽ സഹകരണം ശക്തമാക്കാൻ ഇന്നലത്തെ ഡൽഹി ചർച്ചയിൽ തീരുമാനിച്ചു.