ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച മൂന്നു നിർമിതബുദ്ധി (എഐ) സൂപ്പർ പവറുകളിലൊന്നായി ഇന്ത്യ മാറണമെന്നു പ്രധാനമന്ത്രി മോദി. നിർമിതബുദ്ധിയെ പൊതുതാത്പര്യത്തിനായി ഉപയോഗപ്പെടുത്തുകയാണ് ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടി ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
രണ്ടു വർഷത്തിനുള്ളിൽ 20,000 കോടി ഡോളറിലധികം നിക്ഷേപമാണ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ 7000 കോടി ഡോളർ നിക്ഷേപമുണ്ടാകും. ഇതിനുപുറമെ 9000 കോടി ഡോളർ കൂടി പ്രതീക്ഷിക്കുന്നു. ഡാറ്റ സെന്ററുകൾ ഇന്ത്യയിൽ സ്ഥാപിച്ച് ക്ലൗഡ് സേവനങ്ങൾ നൽകുന്ന കന്പനികൾക്ക് കേന്ദ്രബജറ്റിൽ 21 വർഷത്തെ നികുതി അവധി പ്രഖ്യാപിച്ചത് വലിയ ഉത്തേജനമാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
വ്യാജ നിർമിതികളുടെ (ഡീപ് ഫേക്കുകൾ) അപകടം മനസിലാക്കി ശക്തമായ നിയന്ത്രണം ആവശ്യമാണെന്ന് അശ്വിനി ചൂണ്ടിക്കാട്ടി. നിർമിതബുദ്ധിയുടെ കാര്യത്തിൽ ഇന്ത്യ സ്വാശ്രയത്വം നേടേണ്ടതുണ്ട്. തന്ത്രപരമായ ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. പരമാധികാര എഐയുടെ ഭാഗമാണിത്. ഈ വിശാലമായ കാഴ്ചപ്പാടിൽ മുഴുവൻ എഐ ആവാസവ്യവസ്ഥയിലും വലിയ നിക്ഷേപങ്ങൾ സ്വീകരിക്കാൻ രാജ്യം തയാറാണെന്ന് മന്ത്രി വ്യക്തമാക്കി. ലോകം സാക്ഷ്യംവഹിക്കുന്ന അഞ്ചാമത്തെ വ്യാവസായിക വിപ്ലവമാണു നിർമിതബുദ്ധിയെന്ന് മന്ത്രി വിശേഷിപ്പിച്ചു.
സാങ്കേതിക, എൻജിനിയറിംഗ് വിദഗ്ധരുടെ കൂട്ടായ്മയ്ക്കുള്ള അവസരമാണ് അഞ്ചു ദിവസത്തെ എഐ ഉച്ചകോടി. എഐ സൊല്യൂഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഫിസിക്കൽ ഹാർഡ്വേറും ആപ്ലിക്കേഷനുകൾ അന്തിമമായി ഉപയോഗിക്കുന്നതിനുള്ള സോഫ്റ്റ്വേറും ഉൾപ്പെടെ എഐ സ്റ്റാക്കിന്റെ അഞ്ചു ലെയറുകളിലുമുള്ള കഴിവുകളുടെ കാര്യത്തിൽ ഇന്ത്യ ശക്തമായ സ്ഥാനത്താണെന്ന് മന്ത്രി പറഞ്ഞു. ഐടി മേഖലയിലും തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനും ഇന്ത്യയുടെ ശക്തി ഉപയോഗപ്പെടുത്തുന്നുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ആവശ്യങ്ങൾക്കായി അക്കാഡമിക് കോഴ്സുകൾ പരിഷ്കരിക്കാനുള്ള ശ്രമങ്ങളുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
‘സർവജൻ ഹിതായ, സർവജൻ സുഖായ’ (എല്ലാവരുടെയും ക്ഷേമത്തിനായി, എല്ലാവരുടെയും സന്തോഷത്തിനായി) എന്നതാണു നിർമിതബുദ്ധിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. മനുഷ്യരാശിയെ പകരം വയ്ക്കാനല്ല, സേവിക്കാനാണു സാങ്കേതികവിദ്യയെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. ആരോഗ്യമേഖലയിൽ നിർമിതബുദ്ധി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നതിന്റെ പ്രധാന ഘടകം ധാർമികതയാണെന്ന് ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. നെറ്റ്ഫ്ലിക്സ്, മെറ്റ തുടങ്ങിയ പ്രധാന ബ്രാൻഡുകൾ ഇന്ത്യയുടെ നിയമ ചട്ടക്കൂടിനു കീഴിൽ പ്രവർത്തിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
Tags : Modi PM Modi India AI superpower AI Summit